നായകൻ വരില്ലെന്നറിഞ്ഞപ്പോൾ എലിപ്പനിയാണെന്ന് കള്ളം പറഞ്ഞു നായിക പിൻമാറി; പ്രൊഡക്ഷൻ കൺട്രോളർ പറയുന്നു
Tuesday, August 19, 2025 9:31 AM IST
അഖില് മാരാർ നായകനായെത്തുന്ന ‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ.
സിനിമയുടെ ചിത്രീകരണം തുടങ്ങുന്ന ദിവസം മുഖ്യകഥാപാത്രമായി അഭിനയിക്കാൻ അഡ്വാൻസ് കൊടുത്ത താരം പിന്മാറിയെന്നും ഇതേ തുടർന്ന് എലിപ്പനിയെന്ന് കള്ളം പറഞ്ഞ് നായികയും ചിത്രത്തില്നിന്ന് പിന്മാറിയെന്നും ആസാദ് വെളിപ്പെടുത്തുന്നു.
‘‘ഒരുപാട് സിനിമകൾ വർക്ക് ചെയ്തിട്ട് ഉണ്ടെങ്കിലും “മുള്ളൻ കൊല്ലി” എന്ന സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയാണ് കാരണം, ഈ സിനിമ ഷൂട്ട് തുടങ്ങുന്ന ദിവസം ഈ സിനിമയിൽ മുഖ്യ കഥാപാത്രം ആയി അഭിനയിക്കാൻ അഡ്വാൻസ് കൊടുത്ത താരത്തിന് അദ്ദേഹത്തിന്റെ വീട്ടിലുള്ള ചില പേഴ്സനൽ പ്രശ്നങ്ങൾ കാരണം വരാൻ കഴിയില്ല എന്ന് അറിയിച്ചു.
അതു ഞങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമായത് കൊണ്ട് വേറെ ആളെ വച്ച് ചെയ്യാമെന്ന് തീരുമാനിച്ചു. എന്നാൽ ആദ്യദിവസം അഭിനയിക്കാൻ വന്ന നായിക അഡ്വാൻസ് 50000 രൂപ കൊടുത്ത് ലൊക്കേഷനിൽ എത്തിയവർ നായകൻ വരില്ല എന്ന് അറിഞ്ഞപ്പോൾ ഉടനെ അവർക്ക് പനി വരികയും അത് ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ ഡോക്ടറുമായി അവർ നടത്തിയ നാടകത്തിലൂടെ അത് എലിപ്പനി ആണെന്ന് പ്രൊഡക്ഷനെ അറിയിച്ച് കള്ളം പറഞ്ഞിട്ട് തിരിച്ച് പോവുകയും ചെയ്തു. അവരുടെ പേര് ഞാൻ പിന്നീട് അറിയിക്കും.
അങ്ങനെ ആദ്യ ദിവസം ഒരു ഷോട്ട് പോലും എടുക്കാൻ കഴിയാതെ പാക്കപ്പ് ചെയ്തു, എന്നാൽ ഈ സിനിമയുടെ കഥയിൽ ഞങ്ങൾക്ക് വിശ്വാസം ഉള്ളത് കൊണ്ട് ആര് അഭിനയിച്ചാലും ഈ സിനിമ മുന്നോട്ട് കൊണ്ട് പോവണം എന്ന് ഞങ്ങളും തീരുമാനിച്ചു, രണ്ടാമത്തെ ദിവസം വേറെ ആർട്ടിസ്റ്റുകളെ വച്ച് ഷൂട്ട് തുടങ്ങുകയും ചെയ്തു ഈ സിനിമയിൽ മലയാളത്തിൽ അറിയപ്പെടുന്ന ഒരുപാട് താരങ്ങൾ വന്ന് അഭിനയിക്കുകയും ചെയ്തു. കുറച്ച് പുതുമുഖങ്ങളും അഭിനയിച്ചു, എന്നാൽ സിനിമയെ കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു അവർ.
അവരുടെ കാഴ്ച്ചപ്പാട് സിനിമ ഒരു ഗെയിം ഷോ ആണെന്നാണ് സിനിമയിൽ മത്സരമില്ല അഭിനയം മാത്രമേ ഒള്ളു, അവർക്ക് അറിയില്ലല്ലോ ഒരു സിനിമ ഉണ്ടാവാൻ അതിന്റെ സംവിധായകൻ വർഷങ്ങളോളം നിർമാതാക്കളെ തേടി നടന്നും അതിന് ശേഷം ആർട്ടിസ്റ്റുകളെ കാണാൻ പോയി അവരോട് കഥ പറഞ്ഞിട്ടും ഒക്കെയാണ് ഒരു സിനിമ സംഭവിക്കുന്നത് എന്ന് അറിയാത്തവർ ആയിപ്പോയി,.
ഇന്ന് ഈ സിനിമയുടെ പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സിനിമയുടെ കൂടെ റിലീസ് ചെയ്യാൻ പോകുന്ന സിനിമയുടെ കൂടെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി കാരണം ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ഈ സിനിമ ഓണത്തിന് റിലീസ് ചെയ്തിട്ട് ഈ സിനിമയ്ക്ക് എന്ത് സംഭവിച്ചാലും ഇതിന്റെ ഉത്തരവാദിത്വം ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച ഞങ്ങൾക്ക് മാത്രമാണ്,വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് ആർക്ക് വേണമെങ്കിലും എടുക്കാം.
(പുതിയ ആൾക്കാരെ വച്ച് സിനിമ എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്ക്ക്, ഞങ്ങൾക്ക് പറ്റിയത് പോലെ നിങ്ങൾക്ക് പറ്റാതെ നോക്കണം. കാരണം സിനിമ സംഭവിക്കുന്നത് ഒരു നിർമാതാവ് പണം മുടക്കിയാൽ മാത്രമേ ഉണ്ടാകുകയൊള്ളൂ, പണം മുടക്കാൻ ആളില്ലെങ്കിൽ പിന്നെ എങ്ങിനെ സിനിമ ഉണ്ടാവുക അനുഭവം ഗുരു ).’’ആസാദ് കണ്ണാടിയ്ക്കൽ പറഞ്ഞു.