ഇടുക്കി സർക്കാർ നഴ്സിംഗ് കോളജ് പൂട്ടിക്കാൻ സി. വി. വർഗീസും പ്രിൻസിപ്പലും ശ്രമിക്കുന്നു: ഡീൻ കുര്യാക്കോസ് എംപി
Tuesday, October 21, 2025 9:09 PM IST
ഇടുക്കി: സർക്കാർ നഴ്സിംഗ് കോളജ് പൂട്ടിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും പ്രിൻസിപ്പലും ശ്രമിക്കുന്നുവെന്ന് ഡീൻ കുര്യക്കോസ് എംപി. കോളജിലെ പ്രശ്നങ്ങൾ സിപിഎം ജില്ലാ സെക്രട്ടറിയുമായി ചർച്ച ചെയ്ത പ്രിൻസിപ്പലിന് ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യത ഇല്ലെന്നും ഡീൻ പറഞ്ഞു.
വർഗീസാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യോഗ്യനെന്ന് നഴ്സിംഗ് കോളജ് പ്രിൻസിപ്പലിന് തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ആ സ്ഥാനം രാജിവയ്ക്കണം. പ്രിൻസിപ്പൽ സ്വയം രാജി വച്ചില്ലെങ്കിൽ അദ്ദേഹത്തെ പെട്ടെന്ന് തന്നെ പുറത്താക്കണമെന്ന് ആരോഗ്യമന്ത്രിയോടും വകുപ്പ് അധികൃതരോടും താൻ ആവശ്യപ്പെടുകയാണെന്നും എംപി പറഞ്ഞു.
ഈ കോളജ് പൂട്ടിക്കാൻ രാഷ്ട്രീയപരമായ തീരുമാനം വർഗീസിന് ഉണ്ട്. സിപിഎമ്മിനും അത്തരത്തിലുള്ള ഉദ്ദേശം ഉണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു. കോളജില്‍ കൊള്ളഫീസ് ചുമത്താന്‍ വര്‍ഗീസ് ഉൾപ്പടെ ഗൂഢാലോചന നടത്തിയെന്നും എംപി ആരോപിച്ചു.
സര്‍ക്കാര്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വര്‍ഗീസ് ഭീഷണിപ്പെടുത്തി എന്ന് ആരോപണം ഉയർന്നിരുന്നു. പാര്‍ട്ടി കൊണ്ടുവന്ന കോളജ് അടയ്ക്കുമെന്ന് ഹോസ്റ്റല്‍ സൗകര്യം ഉള്‍പ്പെടെ ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ വര്‍ഗീസ് ഭീഷണിപ്പെടുത്തിയെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തല്‍.
ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച യോഗത്തിലായിരുന്നു ഭീഷണിയെന്ന് പിടിഐ അംഗം രാജിമോള്‍ പറഞ്ഞു. ഒക്ടോബര്‍ 18-നാണ് സംഭവം നടന്നത്. ഹോസ്റ്റല്‍, സ്വന്തമായി കെട്ടിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ആവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്ന പശ്ചാത്തലത്തിലാണ് വര്‍ഗീസ് ഒരു യോഗം വിളിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പലാണ് വിദ്യാര്‍ഥി പ്രതിനിധികളോട് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വിദ്യാര്‍ഥി പ്രതിനിധികളും പിടിഎ പ്രതിനിധിയും പ്രിന്‍സിപ്പലും അധ്യാപകരുടെ പ്രതിനിധിയുമാണ് ചര്‍ച്ചയ്ക്ക് പോയത്.
ചര്‍ച്ചയ്ക്കിടെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഹോസ്റ്റല്‍ വേണമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇതാണ് വര്‍ഗീസിനെ ചൊടിപ്പിച്ചത്. ഞാനാരാണെന്ന് അറിയാമോ എന്ന് വര്‍ഗീസ് ചോദിച്ചെന്നും പാര്‍ട്ടി കൊണ്ടുവന്ന നഴ്സിംഗ് കോളജ് നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആരോപണം. നിങ്ങളുടെ രണ്ട് വര്‍ഷത്തെ പഠനം പോയിക്കിട്ടുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞെന്നാണ് പിടിഎ അംഗത്തിന്റെ വെളിപ്പെടുത്തലുണ്ടായത്.