ദുരന്തത്തിനിടെയിലും ആഘോഷം; ആർസിബിക്കെതിരെ വിമർശനപ്പെരുമഴ
Wednesday, June 4, 2025 9:18 PM IST
ബംഗളൂരു: ആഘോഷ പരിപാടികൾ വന്‍ ദുരന്തത്തിൽ കലാശിച്ചപ്പോഴും കിരീട വിജയം ആഘോഷിച്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിമർശനപ്പെരുമഴ.
വിക്ടറി പരേഡ് വെട്ടിച്ചുരുക്കിയെങ്കിലും സ്റ്റേഡിയത്തിലെ ട്രോഫി മാർച്ച് നേരത്തേ തീരുമാനിച്ചപോലെ തന്നെ ക്ലബ്ബ് നടത്തി. സ്റ്റേഡിയത്തിലും സംഗീത, നൃത്ത പരിപാടികൾ ഉണ്ടായിരുന്നില്ല. എന്നാൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കയറിനിന്ന താരങ്ങൾ ആരാധകരെ ട്രോഫി ഉയർത്തിക്കാട്ടി ആഘോഷിച്ചു.
കർണാടക വിധാന്‍ സൗധയിലെത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷമായിരുന്നു ആർസിബി താരങ്ങൾ ആഘോഷങ്ങൾക്കായി സ്റ്റേഡിയത്തിലേക്കു പോയത്.
വിരാട് കൊഹ്ലി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരാധകരോട് സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. അപകടം സംഭവിച്ചതിന് ശേഷവും ആഘോഷം തുടരുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ആര്‍സിബിയുടെ ഔദ്യോഗിക സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പങ്കുവച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഇവ നീക്കം ചെയ്തു.
ടീമിന്റെ ബസിലാണ് താരങ്ങളെ സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയത്. റോഡിന്റെ ഇരുവശത്തും നിൽക്കുന്ന ആരാധകരുടേയും ബസിനുള്ളിലെ താരങ്ങളുടെ ആഘോഷങ്ങളുടെയും ദൃശ്യങ്ങൾ ദുരന്തമുണ്ടായ ശേഷമാണ് ആർസിബി എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്.
അതേസമയം, സ്റ്റേഡിയത്തിനകത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ പറഞ്ഞു. സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"സാഹചര്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾ മാനേജ്മെന്റുമായി സംസാരിച്ചു, ചടങ്ങ് വേഗത്തിൽ പൂർത്തിയാക്കുമെന്ന് അവർ ഉറപ്പുനൽകി. ഇത് തീർച്ചയായും ദുഃഖകരവും ദാരുണവുമാണ്. ആഘോഷങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ആർസിബി ഉദ്യോഗസ്ഥർ എനിക്ക് ഉറപ്പ് നൽകി.സ്റ്റേഡിയത്തിന് പുറത്ത് ആരാധകർക്ക് ഒരു ദുരന്തം സംഭവിച്ചതായി ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നു'. ധുമൽ പറഞ്ഞു.