വീട്ടിൽനിന്ന് പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് മകൾ വീടിന്റെ താക്കോൽ തിരിച്ച് നൽകി
Saturday, February 1, 2025 10:07 PM IST
തിരുവനന്തപുരം: അയിരൂരിൽ പുറത്താക്കപ്പെട്ട വൃദ്ധ ദമ്പതികൾക്ക് വീടിന്റെ താക്കോൽ മകൾ തിരിച്ച് നൽകി. മന്ത്രി ആർ. ബിന്ദുവടക്കം വിഷയത്തിൽ ഇടപെട്ടിരുന്നു.
വീട്ടിൽ നിന്ന് ഇവരെ പുറത്താക്കിയ മകൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ താക്കോൽ മാതാപിതാക്കൾക്ക് തിരിച്ച് നൽകിയത്.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ, കാൻസർ രോഗിയായ സദാശിവനും ഹൃദ്രോഗിയായ സുഷമയും തങ്ങൾക്കുള്ള കുടുംബ വീട് വിറ്റ 35 ലക്ഷം രൂപ സിജിക്ക് വീട് വയ്ക്കാൻ നൽകിയിരുന്നു. പുതുതായി നിർമിക്കുന്ന വീട്ടിൽ മാതാപിതാക്കളെ ഒപ്പം കഴിയാൻ അനുവദിക്കാമെന്നും പണം പിന്നീട് മടക്കി നൽകാമെന്ന വ്യവസ്ഥയിലുമായിരുന്നു സിജിക്ക് പണം നൽകിയത്. ഇതിന് കരാറും ഉണ്ടാക്കിയിരുന്നു.
എന്നാൽ ഈ അടുത്ത കാലത്ത് സിജി മാതാപിതാക്കളോട് വീട്ടിൽ നിന്നിറങ്ങി പോകാൻ ആവശ്യപ്പെട്ടു. പണം നൽകിയാൽ ഇറങ്ങാമെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പണം നൽകില്ലെന്ന നിലപാടാണ് മകൾ സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് സബ് കളക്ടർക്ക് നൽകിയ പരാതിയെത്തുടർന്ന് മാതാപിതാക്കളെ വീട്ടിൽ താമസിപ്പിക്കണമെന്ന് സബ് കളക്ടർ മകളോട് നിർദേശിച്ചു.
കളക്ട്രേറ്റിൽ നിന്നു വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോൾ മകൾ സിജി ഗേറ്റ് പൂട്ടി മാതാപിതാക്കളെ പുറത്താക്കിയെന്നാണ് പരാതി. പോലീസും നാട്ടുകാരും സിജിയുമായി സംസാരിച്ചെങ്കിലും അവർ അനുകുല നിലപാട് സ്വീകരിച്ചില്ല. തുടർന്ന് ഇരുവരെയും ബന്ധുവീട്ടിൽ പോലീസ് പാർപ്പിക്കുകയായിരുന്നു. ഇന്ന് സബ് കളക്ടറെ കണ്ട് ഇന്നലെ നടന്ന കാര്യങ്ങൾ ധരിപ്പിക്കുമെന്ന് സദാശിവനും സുഷമയും മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.