മലപ്പുറം പരാമർശം പിണറായി വിജയന്റെ മാറുന്ന രീതിയുടെ ഭാഗം: പി.വി. അൻവർ
Tuesday, October 1, 2024 11:47 AM IST
നിലമ്പുർ: മലപ്പുറത്തെ സംബന്ധിച്ച പരാമർശം മുഖ്യമന്ത്രി പിണറായി വിജയന്റെ മാറുന്ന രീതിയുടെ ഭാഗമാണെന്ന് പി.വി. അൻവർ എംഎൽഎ. ഇപ്പോൾ താനാണ് അദ്ദേഹത്തിന്റെ ടാർഗറ്റ് എന്നും അതിന്റെ ഭാഗമായാണ് മലപ്പുറത്തെയും ടാർഗറ്റ് ചെയ്യുന്നതെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലൂടെ മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ഡൽഹിയിൽ എത്തിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അൻവർ കുറ്റപ്പെടുത്തി. പിണറായിയുടെ നിലപാട് മാറിയെന്ന് ആർഎസ്എസിനെ ബോധ്യപ്പെടുത്തുക എന്ന ശ്രമത്തിന്റെ ഭാഗമാണ് അഭിമുഖമെന്നും അൻവർ ആഞ്ഞടിച്ചു.
മുസ്ലിം തീവ്രവാദ സംഘങ്ങൾക്കെതിരേ നടപടിയെടുക്കുമ്പോഴാണ് സർക്കാരിനെതിരെ മുസ്ലിം വിരുദ്ധ പ്രചരണം വരുന്നതെന്നായിരുന്നു മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 150 കിലോ കോടിയുടെ സ്വർണവും 123 കോടി രൂപയുടെ ഹവാലയും മലപ്പുറത്ത് നിന്ന് മാത്രം പോലീസ് പിടികൂടി. കടത്തിയ സ്വർണവും ഹവാലയും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തത് എസ്ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തകരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണത്തിന് മറുപടിയായി, ഈ സംഘടനകൾക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോയെന്നാണ് അൻവർ ചോദിച്ചത്.
താൻ വിളിച്ച പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് നൽകാൻ പോകുന്നതെന്നും അൻവർ പറഞ്ഞു. സാധാരണക്കാരാണ് തന്നെ കേൾക്കാൻ വന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
സിപിഎം വലിയൊരു തെറ്റിദ്ധാരണയിലാണ് ഇപ്പോൾ ഉളളത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തിയതിലും വീഴ്ചയുണ്ടായി. അമിതമായ മുസ്ലിം പ്രീണനം മൂലമാണ് പരാജയപ്പെട്ടതെന്നാണ് പാർട്ടിയുടെ കണ്ടെത്തൽ. എന്നാൽ അത് തീർത്തും തെറ്റാണെന്നും അൻവർ പറഞ്ഞു.
താൻ നിയമലംഘനം നടത്തിയെന്ന സിപിഎം നേതാവ് എം. സ്വരാജിന്റെ പ്രസ്താവനക്കും അൻവർ മറുപടി നൽകി. സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വരാജ് തന്റെ സുഹൃത്തായതുകൊണ്ട് അതിരുവിട്ടു പറയുന്നില്ല. സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരുവിട്ടും പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പടയാളികളെ ഇറക്കിയാൽ ഇറക്കുന്ന പടത്തലവൻമാരെ തേടി താൻ വരും. ആരും ഗാന്ധിയുടെ കൊച്ചുമക്കളല്ല എന്ന് ഓർക്കുന്നത് നല്ലത്. അത് നേരിടാൻ അവർക്കാകില്ലെന്നും അൻവർ മുന്നറിയിപ്പ് നല്കി.
മുതിർന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദുകുട്ടിയെ നേരിൽ കണ്ടു സാഹചര്യം ബോധ്യപ്പെടുത്തുമെന്നും തിരക്കിനിടയിൽ നേരത്തെ കാണാൻ കഴിയാതിരുന്നത് തന്റെ ഭാഗത്തെ വീഴ്ചയാണെന്നും പി.വി. അൻവർ വ്യക്തമാക്കി.
ഇന്ന് ജീവിച്ചിരിക്കുന്നതിൽ പരിശുദ്ധനായ സഖാവാണ് പാലൊളി മുഹമ്മദ്കുട്ടി. അദ്ദേഹം പറഞ്ഞാൽ പിണറായി വിജയൻ കേൾക്കുമെന്ന് കരുതുന്നുമില്ല. ആരു പറഞ്ഞാലും കേൾക്കുന്ന സാഹചര്യമല്ലെന്നും അൻവർ പറഞ്ഞു.