വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെ; അൻവറിന്റെ വീടിനുമുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ്
Friday, September 27, 2024 3:01 AM IST
മലപ്പുറം: പി.വി. അൻവർ എംഎൽഎയുടെ വീടിനുമുന്നിൽ സിപിഎം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്.
പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചിത്രങ്ങളും ഫ്ലക്സ് ബോര്‍ഡിലുണ്ട്. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിൽ അൻവറിന്റെ നിലമ്പൂരിലെ വീടിനുമുന്നിലാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
അതേസമയം അൻവറിന് പിന്നുണയുമായി മലപ്പുറം ടൗണിലും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പി.വി. അൻവറിന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്സ് ബോര്‍ഡിലെഴുതിയിട്ടുള്ളത്. ലീഡര്‍ കെ. കരുണാകരൻ ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ്.
ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ എൽഡിഎഫുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പി.വി.അൻവർ എംഎൽഎ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. നാട്ടുകാർ തന്നതാണ് ഈ സ്ഥാനം. എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ ഇനി പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നിലമ്പൂരിൽ പൊതു സമ്മേളനം വിളിച്ച് എല്ലാ പറയും.
മുഖ്യമന്ത്രി മരുമകനെ മാത്രമെ കാണുന്നൂള്ളൂ. കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തോട് പരാതി പറയുമോ എന്ന ചോദ്യത്തിനു കേരളവും കേന്ദ്രവുമെല്ലാം ഒന്നല്ലേ എന്നും അദ്ദേഹം മറുപടി പറഞ്ഞു. ബിജെപിക്ക് സീറ്റ് കൊടുത്ത് കേന്ദ്ര സർക്കാരുമായി അഡ്ജസ്റ്റ്മെന്റ് നടത്തേണ്ടത് ആരാണോ അവരാണ് പൂരം കലക്കിച്ചതെന്ന് അൻവർ പറഞ്ഞു.
ആ വ്യക്തിയാകും പൂരം കലക്കാൻ എഡിജിപിക്ക് നിർദേശം നൽകിയത്. ആ വ്യക്തി ആരാണെന്ന് തനിക്കറിയില്ല. ബിജെപിയെ കുറ്റം പറയാനാകില്ല. ഫൈൻ പ്ലേയാണ് അവർ കളിച്ചത്. അതിനു സൗകര്യമുണ്ടാക്കി കൊടുത്തത് ആരാണെന്ന് കണ്ടുപിടിക്കണം. കോടിയേരി സഖാവ് ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഈ മൈക്കുമായി എനിക്ക് ഇരിക്കേണ്ടി വരില്ലായിരുന്നു.
കേരളം മുഴുവൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും അമേരിക്കയിൽ പോകാൻ വേണ്ടി കോടിയേരിയുടെ സംസ്കാരം നേരത്തെ നടത്തിയെന്ന് വിഷമത്തോടെ ഒരു സഖാവ് പറഞ്ഞു. മുഖ്യമന്ത്രി എന്നെ വഞ്ചിച്ചു. കൊടുംചതിയാണ് നടത്തിയത്. എന്നെ കള്ളനാക്കി പേടിപ്പിക്കാൻ നോക്കി. തൃശൂരിലെ പ്രസംഗം നിങ്ങൾ കേട്ടില്ലേ എന്നും അദ്ദേഹം പറഞ്ഞു.
ഗോവിന്ദൻ മാഷ്ക്ക് പോലും നിവൃത്തി കേടാണ്. സിപിഎം പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണ്. രാഷ്ട്രീയ നേതൃത്വം എല്ലാം കേരളത്തിൽ ഒറ്റക്കെട്ടാണെന്ന് അൻവര്‍ പറഞ്ഞു. അതാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം നേരിടുന്ന ഭീഷണി. എട്ടുകൊല്ലത്തെ എൽഡിഎഫ് ഭരണത്തിന്റെ സംഭാവന പൊതുപ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടുവെന്നും അൻവർ പറഞ്ഞു.