വയോധികയിൽനിന്നു തട്ടിയെടുത്തത് 1.65 കോടി
Thursday, September 26, 2024 5:56 AM IST
കണ്ണൂർ: സിബിഐ ഓഫീസറാണ് വിളിക്കുന്നത്..നിങ്ങളുടെ പേരിൽ മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. ഇത് കേൾക്കുമ്പോൾ ആദ്യം എല്ലാവരും ഒന്ന് പേടിക്കും. ഇങ്ങനെ ഒരു ഫോൺ കോളിലൂടെ കണ്ണൂർ താവക്കരയിലെ എഴുപത്തിരണ്ടുകാരിക്ക് നഷ്ടമായത് 1.65 കോടി രൂപയാണ്.
ഈ മാസം ആദ്യം വാട്ട്സ്ആപ്പ് വഴി ക്രെഡിറ്റ് കാർഡിന്റെ കസ്റ്റമർ കെയർ ഹെഡ് എന്ന് പറഞ്ഞാണ് എഴുപത്തിരണ്ടുകാരിയെ തേടി ആദ്യം കോൾ എത്തിയത്. ക്രെഡിറ്റ് കാർഡിന്റെ കാലാവധി കഴിഞ്ഞെന്നും ഇതിന് 86,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. എന്നാൽ, ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ പണം ഒന്നും അടയ്ക്കാനില്ലെന്നു മനസിലാക്കി.
തുടർന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ വേറൊരു നമ്പറിൽനിന്നു വാട്ട്സ്ആപ്പ് വഴി സിബിഐ ഓഫീസർ ആണെന്നു പരിചയപ്പെടുത്തി അടുത്ത ഫോൺ കോൾ എത്തുകയായിരുന്നു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽനിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു.
അങ്ങനെ ഈ മാസം 11 മുതൽ 17 വരെ വിവിധ അക്കൗണ്ടുകളിൽ നിന്നായി 1,65,83,200 തട്ടിയെടുക്കുകയായിരുന്നു. അവർ ആവശ്യപ്പെട്ട പണം നൽകിയ ശേഷം പിന്നീട് ആ നമ്പറിൽ ബന്ധപ്പെടാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നതോടെയാണു തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.