പി.ശശി കാട്ടുകള്ളൻ; പിണറായി എന്ന സൂര്യൻ കെട്ടുപോയി: പി.വി.അൻവർ
Thursday, September 26, 2024 5:39 PM IST
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും ആഞ്ഞടിച്ച് പി.വി.അൻവർ എംഎൽഎ. ഞാൻ മുഖ്യമന്ത്രിയെ കണ്ടത് അഞ്ചു മിനിറ്റെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ തള്ളാൻ വേണ്ടി ഇരുന്നതല്ല. പോലീസിന്റെ ഏകപക്ഷീയമായ വർഗീയമായ നിലപാടുകൾ കുറേ കാലമായി ഞാൻ ചോദ്യം ചെയ്യുകയാണ്.
ന്യൂനപക്ഷങ്ങൾക്കും പാർട്ടി സഖാക്കൾക്കും പോലീസ് സ്റ്റേഷനുകളിൽ നിന്നും നീതി കിട്ടുന്നില്ല. ഷാജൻ സ്കറിയ കേസുമായി ബന്ധപ്പെട്ട് ശശിയുമായി ഞാൻ പാടെ അകന്നിരുന്നു. നവകേരള സദസ് നടത്തിയ കൺവീനറെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഞാൻ ശശിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. എഡിജിപിയും എടുത്തില്ല. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കിട്ടുന്നിടത്ത് ചാമ്പാൻ വേണ്ടിയാണ് ഞാൻ നടന്നത്.
അങ്ങനെയാണ് പോലീസ് അസോസിയേഷന്റെ പരിപാടിയിൽ പ്രസംഗം നടത്തിയത്. പി.ശശിയും എഡിജിപിയും കള്ളനാണെന്ന് പറഞ്ഞിട്ട് മുഖ്യമന്ത്രി നടപടി എടുത്തില്ല. പിണറായി വിജയന്റെ കരുത്തിലാണ് രണ്ടാം എൽഡിഎഫ് സർക്കാർ ഭരണത്തിലേറിയത്. പിണറായി എന്ന സൂര്യൻ കെട്ടുപോയി മുഖ്യമന്ത്രി അത് തിരിച്ചറിയണമെന്നും അൻവർ പറഞ്ഞു. പാര്‍ട്ടി ലൈനില്‍ നിന്ന് വിപരീതമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്.
ഈ പാര്‍ട്ടിയുമായി സഹകരിക്കുന്നത് മുതല്‍ ഇതിന്റെ സാധാരണക്കാരായ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഞാന്‍ ഉന്നയിച്ചതെന്ന് അൻവർ വ്യക്തമാക്കി. എഡിജിപി അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണ്. അയാൾ എഴുതികൊടുത്ത കഥയും തിരക്കഥയുമാണ് മുഖ്യമന്ത്രി വായിച്ചുകേൾപ്പിച്ചത്.
അല്ലാതെ അദ്ദേഹത്തിന് അറിയില്ലല്ലോ? മലപ്പുറത്തെ സഖാക്കളെ വിളിച്ചു ചോദിച്ചിരുന്നെങ്കിൽ സത്യം എന്താണെന്ന് അവർ മുഖ്യമന്ത്രിയോട് പറയുമായിരുന്നു എന്നും അൻവർ പറഞ്ഞു. ഉന്നയിച്ച വിഷയങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ കുറ്റവാളിയാക്കാൻ ശ്രമം നടന്നു. മുഖ്യമന്ത്രി വിളിക്കുമെന്ന് പാർട്ടി പറഞ്ഞിരുന്നു. വിളിക്കാതെ വന്നപ്പോഴാണ് വാർത്താ സമ്മേളനം നടത്തിയത്. വാർത്താ സമ്മേളനം നടത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചത്.
പോലീസിലെ പുഴുക്കുത്തുകളെ വച്ചേക്കില്ലെന്ന് മുഖ്യമന്ത്രി പോലീസ് അസോസിയേഷന്റെ പ്രസംഗത്തിൽ പറഞ്ഞു. ഞാൻ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. രാവിലെ ഒമ്പതിന് കാണാമെന്ന് പറഞ്ഞു. പിന്നീട് 12 ന് വന്നാൽ മതിയെന്ന് പറഞ്ഞു. 12.30നാണ് മുഖ്യമന്ത്രിയെ കണ്ടത്.
11 പേജ് അടങ്ങിയ പരാതി മുഖ്യമന്ത്രിക്ക് കൊടുത്തു. വായിക്കുന്നതിനിടെ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ചോദിച്ചു. ഉള്ളു തുറന്ന് എല്ലാം പറഞ്ഞു. അദ്ദേഹം എല്ലാം കേട്ടു. സിഎമ്മിനോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞു.
നീ പറഞ്ഞോയെന്ന് പറഞ്ഞു. അജിത് കുമാറും ശശിയുമെല്ലാം കള്ളന്മാരാണെന്നും സൂക്ഷിക്കണമെന്നും ഞാൻ പറഞ്ഞു. കാട്ടുകള്ളൻ ശശിയാണ് മുഖ്യമന്ത്രിയെ വികൃതമാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട ഒരു വിഷയം സിഎമ്മിനോട് ചർച്ച ചെയ്യുന്നില്ല. കേരളത്തിൽ കത്തി ജ്വലിച്ചുനിന്ന സൂര്യനായിരുന്നു പിണറായി വിജയൻ.
ആ സൂര്യൻ കെട്ടുപോയി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാഫ് 100ൽനിന്ന് പൂജ്യമായി താഴ്ന്നു. സിഎമ്മിനോട് കമ്യൂണിസ്റ്റുകാർക്കും വെറുപ്പാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ശശിയുടെ ക്യാബിൻ ചൂണ്ടിക്കാട്ടി എല്ലാത്തിനും കാരണം അവനാണെന്ന് ഞാൻ പറഞ്ഞു.
അജിത് കുമാറിനെ അന്വേണത്തിൽ നിന്നും മാറ്റിനിർത്തണനമെന്ന് ഞാൻ പറഞ്ഞു. ഡിജിപി സാധുവല്ലേയെന്നും ഞാൻ പറഞ്ഞു. നമുക്ക് നോക്കാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകരോട് എന്ത് പറയണമെന്ന് ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഞാൻ കമ്യൂണിസം പഠിച്ചിട്ടില്ല. 95 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ല. പാർട്ടിയുടെ അടിസ്ഥാനമായ നയം പാവങ്ങളെ സ്നേഹിക്കുകയാണ്.
വർഗീയതയ്ക്ക് എതിരെ ശക്തമായി നടപടികൾ എടുക്കുന്ന പാർട്ടി കമ്യൂണിസ്റ്റ് പാർട്ടിയാണ്. എന്നാൽ പാർട്ടി എന്നു പറഞ്ഞ് എല്ലാവരെയും ഭീഷണിപ്പെടുത്തി ആർക്കെതിരെയും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. എല്ലാവരും ഇവരുടെ അടിമകളായി നിൽക്കണം. ഇത് കമ്യൂണിസ്റ്റ് പാർട്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.