ദുരിതംവിതച്ച് മഴ; വടക്കൻ, മധ്യകേരളത്തിൽ വ്യാപകനാശനഷ്ടങ്ങൾ, രൂക്ഷമായ വെള്ളക്കെട്ട്
കോട്ടയം: സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും വ്യാപകമായി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോഴിക്കോട്ട് ബുധനാഴ്ച രാത്രി മുതൽ മലയോര മേഖലകളിൽ മഴ ശക്തമാണ്. തൊട്ടിൽപ്പാലത്ത് കനത്ത മഴയ്ക്കു പിന്നാലെ കിണർ ഇടിഞ്ഞുതാഴ്ന്നു. വലിയപറമ്പത്ത് സക്കീനയുടെ വീട്ടിലെ പുതിയ കിണറാണ് താഴ്ന്നത്. ശക്തമായ കടൽക്ഷോഭത്തിൽ കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. കാപ്പാട് മുതൽ പൊയിൽക്കാവ് തീരദേശ റോഡ് തകർന്നിട്ടുണ്ട്. തുവ്വപ്പാറയ്ക്ക് സമീപം റോഡ് ഒലിച്ചുപോയ സ്ഥിതിയിലാണ്.
പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ശക്തമായ കാറ്റിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചാലിയാർ പുഴയുടെ കുറുകെയുള്ള ഊർക്കടവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ 17 ഷട്ടറുകളും ഉയർത്തി. കനത്ത മഴയിൽ കോട്ടൂളിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ മതിൽ ഇടിഞ്ഞു വീണു. ചക്കിട്ടപാറയിൽ ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. കിടപ്പുരോഗിയായ പറമ്പല്‍ വാളാംപൊയില്‍ ത്രേസ്യാമ്മയുടെ വീടാണ് തകർന്നത്.
കണ്ണൂരിൽ മലയോര മേഖലയിൽ കനത്ത മഴ തുടരുകയാണ്. പുഴകളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. മാട്ടറ, വയത്തൂർ ചപ്പാത്തുകൾ വെള്ളത്തിനടിയിലായി. എടൂർ പാലത്തിൻകടവ് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞു. ചെമ്പിലോട് വീടിന്റെ മേൽക്കൂര തകർന്നു.
കാസർഗോഡ് ജില്ലയുടെ വിവിധ മേഖലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ദേശീയ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നുണ്ട്. കനത്തമഴയിലും കാറ്റിലും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് ജില്ലയിലെ പ്രമുഖ ക്ഷേത്രമായ മധൂര്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം കയറി. കുറ്റിക്കോൽ പള്ളഞ്ചിപ്പുഴയിൽ കൈവരിയില്ലാത്ത പാലത്തിൽനിന്ന് വീണ കാർ ഒഴുക്കിൽപ്പെട്ടു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം കൊണ്ടോട്ടിയിൽ വീടിന്റെ മതിൽ ഇടിഞ്ഞു. ചേപ്പിലികുന്ന് സ്വദേശി രാജേഷിന്റെ വീട്ടുമതിലാണ് ഇടിഞ്ഞുവീണത്. ആർക്കും പരിക്കില്ല. ചെമ്പ്രശേരിയിൽ മഴയിൽ വീട് തകർന്ന് വീണു. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപെട്ടു. നെല്ലേങ്ങര സുരേഷിന്റെ വീടാണ് തകർന്നുവീണത്.
തിരുവനന്തപുരം ചാക്കയിൽ നിരവധി വീടുകളിൽ വെള്ളംകയറി. കോട്ടൂരിൽ രണ്ട് വീടുകൾ തകർന്നു. കടമാൻകുന്ന് ജലാലിന്റെ വീടാണ് തകർന്നത്. തൊട്ടുതാഴെയുണ്ടായിരുന്ന മുബീനയുടെ വീടിലേക്കാണ് ഒരു വശത്തെ ചുമർ പൂർണമായും ഇടിഞ്ഞുവീണത്. ആർക്കും പരിക്കുകളില്ല.
പത്തനംതിട്ടയിൽ കനത്ത മഴയെത്തുടർന്ന് തിരുവല്ല, തിരുമൂലപുരം, ആറ്റുവാലി, അടുമ്പലം, മംഗലശേരി എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവല്ല തിരുമൂലപുരം സ്കൂളില്‍ ബുധനാഴ്ച രാത്രി ഒരു ക്യാമ്പ് തുടങ്ങി. വെണ്ണിക്കുളം ഇടത്തറ കോളനിയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് അവിടെയുള്ള കുടുംബങ്ങളെ വെണ്ണിക്കുളം സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുമൂലപുരത്തെ ക്യാമ്പില്‍ പത്ത് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കിയിൽ മൂന്നുദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജലാശയങ്ങളിൽ ജലനിരപ്പ് ഉയർന്നുതന്നെയാണുള്ളത്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് വിലക്കുണ്ട്. കഴിഞ്ഞദിവസം തുറന്ന മലങ്കര, കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ ഇതുവരെ അടച്ചിട്ടില്ല.
പമ്പാനദിയിലും മണിമലയാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ അപ്പര്‍ കുട്ടനാട് മേഖലയിലെ പലയിടങ്ങളും വെള്ളത്തിലായി. തലവടി പഞ്ചായത്തിലെ നീരേറ്റുപുരം ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി.
എറണാകുളം വൈപ്പിൻ എടവനക്കാട് മേഖലയിൽ കടലാക്രമണം രൂക്ഷമാണ്. ഇതോടെ തീരമേഖലയോടുള്ള സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ വൈപ്പിൻ ചെറായി സംസ്ഥാന പാത ഉപരോധിക്കുകയാണ്. വരാപ്പുഴ മില്ലുപടിയിൽ പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണു.
വയനാട്ടിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിനും നിരോധനമുണ്ട്.
കോട്ടയം ജില്ലയിൽ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനനഷ്ടങ്ങളുണ്ടായി. പടിഞ്ഞാറന്‍ മേഖലയില്‍ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കയറി. പാറോച്ചാല്‍, തിരുവാര്‍പ്പ്, കുമരകം ഭാഗങ്ങളിലെ പല വീടുകളിലും വെള്ളം കയറി. ശക്തമായ കാറ്റില്‍ പ്രദേശത്തു വലിയ നാശമാണുണ്ടായിരിക്കുന്നത്. പല വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു. മരം കടപുഴകി വീണു. തിരുവാതുക്കല്‍, പാറോച്ചാല്‍ ഭാഗത്ത് അഞ്ചു വൈദ്യുതി പോസ്റ്റുകള്‍ക്കു മുകളിലേക്കു മരങ്ങള്‍ വീണു. കുമരകത്ത് ശക്തമായ കാറ്റിൽ ഓട്ടോറിക്ഷയും ഇരുചക്രവാഹനങ്ങളും അപകടത്തിൽപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.