ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ: ഭർത്താവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Monday, March 24, 2025 9:52 AM IST
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
പോലീസിനോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി ആവശ്യപ്പെട്ടത്. ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് സമർപ്പിച്ചു. നോബിക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ഷൈനിയുടെ അച്ഛൻ കുര്യാക്കോസും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്.
ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നോബി നൽകിയ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ഏറ്റുമാനൂർ പൊലീസ് ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും ശേഖരിച്ചിരുന്നു. ഷൈനിയുടെ മൊബൈൽ ഫോൺ ഡിജിറ്റൽ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നു.