സെൻസെക്സ് 72,085ൽനിന്ന് 72,478 വരെ ഉയർന്നു. ഈയവസരത്തിൽ മുൻനിര ഓഹരികളിലെ വിൽപ്പന സമ്മർദവും ലാഭമെടുപ്പുംമൂലം സൂചിക 71,200ലേക്കു തളർന്നെങ്കിലും വാരാന്ത്യം 71,595 പോയിന്റിലാണ്. ഈ വാരം മുന്നേറ്റത്തിനു ശ്രമിച്ചാൽ 72,982 റേഞ്ചിൽ പ്രതിരോധം തലയുയർത്താം. വിൽപ്പന സമ്മർദമുണ്ടായാൽ 71,704-70,813ൽ താങ്ങുണ്ട്.
വിറ്റഴിച്ച് വിദേശികൾ വിദേശഫണ്ടുകൾ 6624.8 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ഇതിനിടെ, അവർ 753.55 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 6936.31 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ ശേഖരിച്ചതിനൊപ്പം 1610.55 കോടി രൂപയുടെ വിൽപ്പനയും നടത്തി.
റിസർവ് ബാങ്ക് വായ്പാ അവലോകനത്തിൽ തുടർച്ചയായ ആറാം തവണയും പലിശനിരക്കിൽ മാറ്റം വരുത്തിയില്ല. 2008നു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണിത്. രൂപയുടെ മൂല്യം 82.88ൽനിന്ന് 83.03ലേക്കു ദുർബലമായി.
തിരുമ്പി വന്താച്ച്... ക്രൂഡ്ഓയിൽ വിലയിൽ ശക്തമായ തിരിച്ചുവരവുണ്ടായി. ക്രൂഡ്ഓയിൽ ഫ്യൂച്ചറുകൾ ആറു ശതമാനത്തിലധികം ഉയർന്ന് ബാരലിന് 82.2 ഡോളറായി.
സ്വര്‍ണം മങ്ങും രാജ്യാന്തര സ്വർണവില ട്രോയ് ഒൗണ്‍സിന് 2039 ഡോളറിൽനിന്ന് 2019ലേക്ക് ഇടിഞ്ഞശേഷം ക്ലോസിംഗിൽ 2024 ഡോളറിലാണ്. ചൈന ലൂണാർ പുതുവത്സരാഘോഷങ്ങളിലേക്കു തിരിഞ്ഞതിനാൽ ഈ വാരം ഡിമാൻഡ് മങ്ങും. യുഎസ് ഡോളർ സൂചിക കരുത്തുനേടിയതും അമേരിക്കൻ ഓഹരി സൂചികകൾ റിക്കാർഡ് നിലവാരത്തിൽ സഞ്ചരിക്കുന്നതും സ്വർണത്തിന്റെ തിളക്കം കുറയ്ക്കും.