ആണവകേന്ദ്രങ്ങളിലെ ആക്രമണം: പ്രതികരണവുമായി ലോകരാജ്യങ്ങൾ
Monday, June 23, 2025 4:20 AM IST
ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷം ആശങ്കയുടെ തലത്തിലേക്ക് വളർന്നതോടെ ലോകരാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തി.
യുഎസ് ബോംബിംഗ് മേഖലയെ വലിയ സംഘർഷത്തിലേക്ക് എത്തിക്കുമെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔൺ പറഞ്ഞു. ഇരുവിഭാഗവും ചർച്ചകളിലേക്ക് മടങ്ങണമെന്നും ലബനൻ ആഹ്വാനം ചെയ്തു. തങ്ങളുടെ ഭൂമിയിലും ഈ മേഖലയിൽ തന്നെയും യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ലബനന് മുന്പെെത്തെക്കാൾ അറിയാമെന്ന് ജോസഫ് ഔൺ എക്സിലെ കുറിപ്പിൽ പറഞ്ഞു.
അമേരിക്കൻ ഇടപെടലിൽ ആശങ്കാകുലനാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സംഘർഷം നിയന്ത്രണാതീതമാകാനുള്ള സാധ്യത വർധിച്ചുവരികയാണ്. ഇത് സാധാരണക്കാർക്കും മേഖലയ്ക്കും ലോകത്തിനാകെയും വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സംഘർഷം ലഘൂകരിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാമർ ആഹ്വാനം ചെയ്തു. ഇറാൻ ചർച്ചകളിലേക്ക് മടങ്ങണം. മുന്നോട്ടു പോകാനുള്ള ഏകമാർഗം നയതന്ത്രമാണ്. സൈനിക നടപടി പരിഹാരമല്ല. ഇറാന്റെ ആണവപദ്ധതി ആഗോള സുരക്ഷയ്ക്കു ഗുരുതര ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ഇസ്രയേലും ചർച്ചകളിലേക്കു മടങ്ങണമെന്ന് ന്യൂസിലൻഡ് വിദേശകാര്യമന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് ആവശ്യപ്പെട്ടു. ഡോണൾഡ് ട്രംപിന്റെ നപടിയെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. കൂടുതൽ സംഘർഷം ഒഴിവാക്കണം. സൈനിക നടപടികളേക്കാൾ നയതന്ത്രം കൂടുതൽ നിലനിൽക്കുന്ന പരിഹാരം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക, ഇറാക്കിലെ തെറ്റ് ഇറാനിലും ആവർത്തിക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തി.
യുഎസ് ആക്രമണങ്ങൾ അപകടകരമായ വഴിത്തിരിവാണെന്ന് ചൈനയുടെ സർക്കാർ മാധ്യമത്തിൽ പുറത്തുവന്ന ലേഖനത്തിൽ പറയുന്നു. മധ്യേഷ്യയിലെ സൈനിക ഇടപെടലുകൾ പലപ്പോഴും ദീർഘകാല സംഘർഷങ്ങളും പ്രാദേശിക അസ്ഥിരതയും ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ചരിത്രം ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്- ലേഖനം പറയുന്നു. സ്ഥിതിഗതികൾ എത്രയും വേഗം ശാന്തമാകണമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയം ഉടൻ പരിഹരിക്കുന്നതിന് ഇറാൻ ഇസ്രയേലും അമേരിക്കയുമായി ഉടൻ ചർച്ച നടത്തണമെന്ന് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ആവശ്യപ്പെട്ടു. സംഘർഷത്തിൽ യുഎഇയും ആശങ്ക രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിനെ അസ്ഥിരതയിലേക്ക് നയിക്കുന്ന ഇടപെടലുകൾ പാടില്ലെന്നും അതിവേഗം സംഘർഷം അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. വിഷയത്തിൽ സംയമനം പാലിച്ച് നയന്തന്ത്ര നീക്കത്തിലൂടെ സമാധാനത്തിലേക്ക് മടങ്ങണമെന്ന് സ്വിറ്റ്സർലൻഡ് വിദേശകാര്യ മന്ത്രാലയം അവരുടെ വെബ്സൈറ്റിലൂടെ ആവശ്യപ്പെട്ടു.