ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം അംഗീകരിച്ചു
Sunday, June 22, 2025 2:07 AM IST
വത്തിക്കാൻ സിറ്റി: സ്പെയിനിൽ 1936നും 1938നും ഇടയിൽ വിശ്വാസത്തെ പ്രതി വിവിധ ഇടങ്ങളിൽവച്ചു വധിക്കപ്പെട്ട വൈദികൻ ദൈവദാസൻ മാനുവൽ ഇസ്കിയേർദൊയുടെയും 58 സുഹൃത്തുക്കളുടെയും രക്തസാക്ഷിത്വം വത്തിക്കാൻ അംഗീകരിച്ചു.
വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ മർചെല്ലോ സെമെറാറോ, ലെയോ പതിനാലാമൻ മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.
സ്പെയിനിൽത്തന്നെ 1936നും 1937നുമിടയിൽ വിശ്വാസത്തെപ്രതി വധിക്കപ്പെട്ട രൂപതാവൈദികൻ ദൈവദാസൻ അന്തോണിയൊ മൊന്താഞെസ് കിക്കേരൊയുടെയും 64 സ്നേഹിതരുടെയും രക്തസാക്ഷിത്വവും 1944-1945 വർഷങ്ങളിൽ മതപീഡനവേളയിൽ വധിക്കപ്പെട്ട ഫ്രഞ്ച് സ്വദേശികളായിരുന്ന രൂപത വൈദികൻ റെയ്മുണ്ട് ക്യറേ, ഫ്രയേഴ്സ് മൈനർ സമൂഹാംഗമായിരുന്ന ജെരാർഡ് മാർട്ടിൻ സെന്ത്രിയെ, വൈദികവിദ്യാർഥി റൊഷേ വല്ലീ, അല്മായൻ ഷ്വാൻ മെസ്തൃഹ് എന്നിവരുടെയും 46 സഹൃത്തുക്കളുടെയും രക്തസാക്ഷിത്വവും അംഗീകരിച്ചു.
സ്പെയിൻ സ്വദേശിയായ ദൈവദാസൻ സാൽവദോർ വലേര പാറ എന്ന രൂപതാവൈദികന്റെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതം അംഗീകരിച്ചു. കൂടാതെ, തിരുഹൃദയങ്ങളുടെ പ്രേഷിതരുടെ സമൂഹത്തിലെ അംഗം റഫായേലെ മെന്നേല്ല(ഇറ്റലി), വിശുദ്ധ വിൻസെന്റ് ഡി പോളിന്റെ ഉപവിയുടെ പുത്രികൾ എന്ന സന്യാസിനീ സമൂഹാംഗം തെരേസ തമ്പേല്ലി(ഇറ്റലി), കുരിശിന്റെ നിശബ്ദ പ്രവർത്തകരുടെ സംഘടനാംഗമായ അന്ന ഫൂൾജിദ ബർത്തൊലചേല്ലി(ഇറ്റലി), ജൊവാം ലുയീസ് പൊത്സൊബൊൺ (ബ്രസീൽ) എന്നിവരുടെ വീരോചിത പുണ്യങ്ങളും വത്തിക്കാൻ തിരുസംഘം അംഗീകരിച്ചു.