ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ കലാപം കെട്ടടങ്ങുന്നതിനു മുന്പായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ മണിപ്പുർ ജനതയുടെ ഇന്നത്തെ വിധിയെഴുത്ത് നിർണായകമാകും.
രണ്ടു ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്തെ ഇന്നർ മണിപ്പുരിലും ഔട്ടർ മണിപ്പുരിലെ പകുതിയോളം പ്രദേശങ്ങളിലുമാണ് ഇന്നു വോട്ടെടുപ്പ്. കലാപത്തിലെ ദുരിതബാധിതരെ കാണാനോ ആശ്വസിപ്പിക്കാനോ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കാൻ വിസമ്മതിച്ചതു വോട്ടർമാരെ രോഷാകുലരാക്കിയിട്ടുണ്ട്.
ഇന്നർ മണിപ്പുരിലെ ആകെയുള്ള 32 നിയമസഭാ മണ്ഡലങ്ങളിലും ഔട്ടർ മണിപ്പുരിലെ 28ൽ 13 നിയമസഭാ മണ്ഡലങ്ങളിലും ഇന്നു ജനവിധി പൂർത്തിയാകും. ഔട്ടർ മണിപ്പുർ ലോക്സഭാ സീറ്റിലെ നാഗാ ഭൂരിപക്ഷ മേഖലകളായ ശേഷിച്ച 11 നിയമസഭാ മണ്ഡലങ്ങളിൽ ഈമാസം 26നാണ് പോളിംഗ്.
മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനും ബിജെപിക്കുമെതിരേ കലാപത്തിലെ ഇരകൾ വോട്ട് ചെയ്യണമെന്നു കുക്കി ഗോത്രസമൂഹത്തിലെ പ്രബല സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. രണ്ടു മണ്ഡലത്തിലും കുക്കി സ്ഥാനാർഥികൾ മത്സരരംഗത്തില്ല. ഭൂരിപക്ഷമായ മെയ്തെയ്കളും കുക്കികളോടു എതിർപ്പുള്ള നാഗകളും തുണയ്ക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.
ഇന്നർ മണിപ്പുരിലെ ബിജെപി സ്ഥാനാർഥിയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയുമായ ബസന്ത കുമാർ സിംഗും കോണ്ഗ്രസ് സ്ഥാനാർഥിയായ ജെഎൻയു പ്രഫസർ അക്കോയി ജാം ബിമലും മെയ്തെയ്കളാണ്.
പട്ടികവർഗ മണ്ഡലമായ ഔട്ടർ മണിപ്പുരിലെ ബിജെപി സഖ്യത്തിലുള്ള നാഗാ പീപ്പിൾസ് ഫ്രണ്ട് സ്ഥാനാർഥി മുൻ ഐഎഎസുകാരൻ കെ. തിമോത്തി സിമികും കോണ്ഗ്രസ് സ്ഥാനാർഥിയും മുൻ എംഎൽഎയുമായ ആൽഫ്രഡ് കെ. ആർതറും നാഗാ ഗോത്രത്തിലെ തങ്കുൾ വംശജരാണ്.
ചുരാചന്ദ്പുരിലെ കുക്കി ഇൻപി സംഘടനയും ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്സ് ഫോറവും ബിജെപിക്കെതിരേ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണു കമ്മിറ്റി ഓണ് ട്രൈബൽ യൂണിറ്റി എന്ന മറ്റൊരു കുക്കി സംഘടന ആഹ്വാനം ചെയ്തത്.
അയൽസംസ്ഥാനമായ ആസാം മുതൽ കേരളത്തിലും തമിഴ്നാട്ടിലും വരെ പലതവണ പ്രചാരണം നടത്തിയ പ്രധാനമന്ത്രി മോദി പക്ഷേ ഇന്നു വോട്ടെടുപ്പ് നടക്കുന്ന മണിപ്പുരിലെ വോട്ടർമാരെ തഴഞ്ഞതു വലിയ ചർച്ചയായിട്ടുണ്ട്.
2019ലെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് മോദി മണിപ്പുരിലെത്തിയിരുന്നു. പേരിനൊരു ബിജെപി പ്രചാരണ യോഗത്തിൽ പ്രസംഗിക്കാൻ അമിത് ഷാ കഴിഞ്ഞ ഞായറാഴ്ച ഇംഫാലിൽ എത്തി. കലാപം തുടങ്ങിയ മേയ് മാസം അവസാനം ഷാ മണിപ്പുരിലെത്തി ചർച്ചകൾ നടത്തിയെങ്കിലും സമാധാനം കൈവരിക്കാനായില്ല.
2023 മേയ് മൂന്നിന് കലാപം തുടങ്ങിയശേഷം മോദി മണിപ്പുർ സന്ദർശിച്ചിട്ടില്ലെന്നതു ജനം പൊറുക്കില്ലെന്ന് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിംഗ് പറഞ്ഞു. സ്ത്രീകളെ പൂർണ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ചതും ചുട്ടുകൊന്നതും 250ലേറെ ക്രൈസ്തവ ദേവാലയങ്ങൾ തകർത്തു തീയിട്ടതും മണിപ്പുർ ജനത മറക്കില്ല.
കുക്കി സ്ത്രീകളോടുപോലും കൊടുംക്രൂരതയാണു സംസ്ഥാന സർക്കാരും പോലീസും നടത്തിയത്. ബിരേൻ സിംഗിന്റെ ബിജെപി സർക്കാർ തികച്ചും ഏകപക്ഷീയമായാണു കലാപകാരികളെ സഹായിച്ചത്. 250ലേറെ പേർ കൊല്ലപ്പെടുകയും അരലക്ഷത്തിലേറെ പേർ ഭവനരഹിതരാകുകയും ചെയ്ത മണിപ്പുർ ജനതയെ കാണാൻ പോലും വിസമ്മതിച്ചതിനു മോദി രാഷ്ട്രീയമായി വലിയ വില നൽകേണ്ടിവരുമെന്നും കോണ്ഗ്രസ് നേതാവ് മുന്നറിയിപ്പ് നൽകി.
സംഘർഷം രൂക്ഷമായിരുന്ന ജൂണ് അവസാനം മണിപ്പുരിലെത്തിയ കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദുരിതബാധിതരെ സന്ദർശിച്ച് ആശ്വാസം പകർന്നിരുന്നു. രണ്ടാം ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു രാഹുൽ ഗാന്ധി തുടക്കം കുറിച്ചതും മണിപ്പുരിൽനിന്നാണ്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിപക്ഷ ഇന്ത്യാ സഖ്യം എംപിമാരും നേതാക്കളും കലാപകാലത്ത് മണിപ്പുരിലെത്തി ദുരിതബാധിതരെ കണ്ടിരുന്നു. കേരളത്തിൽ നിന്നുള്ള ഇടത്- വലത് എംപിമാരടക്കം കോണ്ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ്- എം, ആർഎസ്പി അടക്കമുള്ള മിക്ക പാർട്ടികളുടെയും പ്രതിനിധിസംഘവും മണിപ്പുരിലെത്തിയിരുന്നു.
കൂടുതൽ സ്ത്രീ വോട്ടർമാർ
ന്യൂഡൽഹി: കലാപബാധിത മണിപ്പുരിൽ ജനവിധി നിർണയിക്കുന്നത് 20 ലക്ഷത്തോളം വോട്ടർമാർ. വോട്ടർമാരിൽ 10,46,706 സ്ത്രീകളും 9,79,678 പുരുഷന്മാരുമാണ്. ഇന്നർ മണിപ്പുരിൽ മാത്രം 9.37 ലക്ഷം വോട്ടർമാരും 1,319 പോളിംഗ് സ്റ്റേഷനുകളുമുണ്ട്. ഔട്ടർ മണിപ്പുരിൽ 10.22 ലക്ഷം വോട്ടർമാരുണ്ട്. മെയ്തെയ്, കുക്കി ഭൂരിപക്ഷ മേഖലകളിലെ 47 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്. നാഗാ ഭൂരിപക്ഷ മേഖലകളിൽ 26നാണ് പോളിംഗ്.
അക്രമങ്ങളെത്തുടർന്നു വീടുകൾ നഷ്ടമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്കായി ഇന്നർ മണിപ്പുരിൽ 29ഉം ഔട്ടർ മണിപ്പുരിൽ 65ഉം പ്രത്യേക ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 5,000 വോട്ടർമാർ ക്യാന്പുകളിൽ ഇപ്പോഴുമുണ്ട്. എന്നാൽ മിസോറം, ആസാം, നാഗാലാൻഡ്, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു പലായനം ചെയ്ത മണിപ്പുരി വോട്ടർമാരിൽ പലർക്കും ഇത്തവണ വോട്ടവകാശം നഷ്ടമായേക്കും.
മണിപ്പുരിലെ എല്ലാ വോട്ടെടുപ്പു കേന്ദ്രങ്ങളിലും പോലീസിനു പുറമേ കേന്ദ്രസേനകളെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്ന് ഇംഫാൽ വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ കിരണ് കുമാർ അറിയിച്ചു. മൂന്നു തലത്തിലുള്ള സുരക്ഷാസംവിധാനങ്ങൾക്കു പുറമേ വീഡിയോ ചിത്രീകരണവും പ്രത്യേക നിരീക്ഷകരും ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.