കോഴിക്കോടുനിന്നെത്തി ആലത്തൂരിലെ ഇടതുകോട്ട തകര്‍ത്ത രമ്യ ഹരിദാസിന് ഇത്തവണ മണ്ഡലം കാത്തുസൂക്ഷിക്കാനാകുമോ?
സംവരണമണ്ഡലമായ ആലത്തൂരില്‍ ഇത്തവണ പൊടിപാറുംപോരാട്ടമാണ്. ആര്‍ക്കും ഈസി വാക്കോവര്‍ ആകില്ല എന്നതാണു മണ്ഡലത്തിലെ പൊതുവിശേഷം. ശക്തമായ ത്രികോണമത്സരത്തിന്റെ ഛായ പടര്‍ന്ന മണ്ഡലത്തില്‍ എല്‍ഡിഎഫ് രംഗത്തിറക്കിയിരിക്കുന്നതു മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണനെ.
രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും പുതുമുഖമെങ്കിലും എസ്എഫ്ഐ അതിക്രമത്തിന്റെ ഇരകൂടിയായ ഡോ.ടി.എന്‍. സരസു എന്‍ഡിഎ സ്ഥാനാര്‍ഥിയായി രംഗത്തെത്തിയതോടെ പ്രചാരണരംഗം ആകെ കൊഴുത്ത മട്ടാണ്. എംപിയെന്ന നിലയില്‍ രമ്യ ഹരിദാസിന്റെ പ്രകടനവും കെ. രാധാകൃഷ്ണന്റെ വിവിധ പദവികളിലെ പ്രവര്‍ത്തനവുമൊക്കെ ഇത്തവണ വിലയിരുത്തപ്പെടും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍പ്രകാരം അമ്പതിനായിരം വോട്ടിന്റെ മുന്നേറ്റം നേടാനായതിന്റെ പിന്‍ബലമാണു ബിജെപിയുടെ കരുത്ത്. മുന്നണി സ്ഥാനാര്‍ഥികള്‍ ഒന്നിനൊന്നു മികച്ച പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തിയിട്ടുള്ളത്.
അരക്കിട്ടുറപ്പിക്കാൻ രമ്യ ഹരിദാസ്
എൽഡിഎഫ് കോട്ടയായി കണക്കാക്കുന്ന ആലത്തൂരിൽ സമ്പൂർണ ആധിപത്യം നേടിയാണു കോൺഗ്രസിന്റെ രമ്യ ഹരിദാസ് കഴിഞ്ഞതവണ ജയിച്ചത്. എൽഡിഎഫ് മാത്രമല്ല, യുഡിഎഫും ഞെട്ടിത്തരിച്ച വിജയം. കഴിഞ്ഞതവണ കോഴിക്കോട്ടുനിന്നു പുതുമുഖമായെത്തി മണ്ഡലത്തിൽ സൃഷ്ടിച്ച അട്ടിമറി വെറുതെയല്ലെന്നു തെളിയിക്കേണ്ട ബാധ്യത രമ്യക്കും യുഡിഎഫിനുമുണ്ട്.
മണ്ഡലത്തിന്റെ പൂർവകാല ചരിത്രത്തിലല്ല കാര്യമെന്നും ഇടതുസർക്കാരിനോടുള്ള മനംമടുപ്പ് ഇത്തവണ കൂടുതൽ പ്രതിഫലിക്കപ്പെടുമെന്നും യുഡിഎഫ് ക്യാന്പുകൾ പറയുന്നു. പ്രചാരണം ബഹുദൂരം മുന്നിലെത്തുന്പോൾ വോട്ടർമാരിലെ പ്രതികരണങ്ങളിൽത്തന്നെയാണ് യുഡിഎഫ് ക്യാന്പിന്റെ പ്രതീക്ഷ. മോദിവിരുദ്ധതയും ഇടതുസർക്കാരിനോടുള്ള എതിർപ്പുമെല്ലാം യുഡിഎഫിന്റെ വിജയപ്രതീക്ഷയ്ക്കു മാറ്റുകൂട്ടുന്നു.
നിയോഗവുമായി കെ. രാധാകൃഷ്ണൻ
വലിയൊരു ദൗത്യത്തിനു പിന്നാലെയാണു കെ. രാധാകൃഷ്ണനും സിപിഎമ്മും. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഇടതുകോട്ട തിരിച്ചുപിടിക്കുക എന്നതു തന്നെയാണ് ഇതിൽ പ്രധാനം. സംസ്ഥാന മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ. രാധാകൃഷ്ണൻ സ്പീക്കറായും മന്ത്രിയായും മികവു കാട്ടിയ വ്യക്തിയാണ്. രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവത്തിന്റെ മാറ്റുരയ്ക്കൽകൂടിയാകും തെരഞ്ഞെടുപ്പ്. ഇടതുകോട്ടയെന്നുള്ള വിളിപ്പേര് തിരിച്ചുപിടിക്കേണ്ട അധികകടമയും സിപിഎമ്മിനുമുണ്ട്.
ആഴത്തിൽ സിപിഎം വേരുറപ്പിച്ച മണ്ഡലമായാണ് ആലത്തൂരിനെ കരുതുന്നത്. എന്നാൽ, ഈ സംഘടനാശക്തി മുതലെടുക്കാനാവാതെ കഴിഞ്ഞ തവണ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇത് ഇത്തവണ ആവർത്തിക്കാതിരിക്കാൻ വലിയ തന്ത്രങ്ങളാണ് സിപിഎം നടപ്പാക്കുന്നത്. ആ നിയോഗമാണു രാധാകൃഷ്ണനെ തേടിയെത്തിയത്.
പോരാട്ടം ഉറപ്പിച്ച് ബിജെപി
പ്രസ്റ്റീജ് മണ്ഡലമല്ലെങ്കിലും കഴിഞ്ഞതവണ ബിഡിജെഎസിനു നൽകിയ സീറ്റ് തിരിച്ചെടുത്താണു ബിജെപി ഇത്തവണ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ അന്‍പതിനായിരം വോട്ടിന്റെ മുന്നേറ്റമാണ് കാരണം. സന്പൂർണ രാഷ്ട്രീയക്കാരിയല്ലാത്ത, പൊതുസമ്മതയായ സ്ഥാനാർഥിയെ കണ്ടെത്താനായതും ബിജെപി തുറുപ്പുചീട്ടായി കാണുന്നു. തെരഞ്ഞെടുപ്പുരംഗത്ത് പുതുമുഖമാണെങ്കിലും പാലക്കാട്ടുകാർക്കു സുപരിചിതയായ ഗവ. വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസുവിനെ രംഗത്തിറക്കിയതോടെ പ്രചാരണത്തിന്റെ പുത്തൻ വാതായനവും എൻഡിഎ തുറന്നിട്ടു.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം സംഘടനകളുടെ ഗുണ്ടാവിളയാട്ടങ്ങളെ, ഇരകൂടിയായ സ്ഥാനാർഥിയെ മുന്നിൽ നിർത്തി തുറന്നുകാട്ടുകയെന്ന ലക്ഷ്യം സാധൂകരിക്കാനായെന്നും പാർട്ടി വിലയിരുത്തുന്നു. ആർക്കും ഈസി വാക്കോവർ ആകില്ലെന്നും പ്രമുഖ സ്ഥാനാർഥികളുടെ കണക്കുകൂട്ടലുകൾ അട്ടിമറിക്കാൻ കഴിയുമെന്നും ബിജെപി ക്യാന്പുകൾ വിലയിരുത്തുന്നു.
കണക്കുകൂട്ടലുകളില്‍ മുന്നണികള്‍
മുന്‍കാല കണക്കുകളിലെ കൂട്ടിക്കിഴിക്കലുകളാണ് മൂന്നു മുന്നണികള്‍ക്കും പ്രതീക്ഷയ്ക്കു വകനല്‍കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജയിച്ചത് ഇടതുമുന്നണിയായിരുന്നു. എല്ലാ മണ്ഡലങ്ങളില്‍നിന്നുമായി 2,02,430 വോട്ടിന്റെ മുന്‍തൂക്കമുണ്ട്.
എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാര്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുകയെന്നാണ് യുഡിഎഫ് വാദം. കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇതു ശരിയെന്നു തെളിയും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 5,33,815 വോട്ട് നേടിയ യുഡിഎഫിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,44,757 വോട്ടുകള്മാത്രമേ നേടാനായുള്ളൂ. എല്‍ഡിഎഫിന് ലോക്സഭയില്‍ 3,74,847 വോട്ടുകളും നിയമസഭയില്‍ 5,47,187 വോട്ടുകളുമാണ് ലഭിച്ചത്. ബിഡിജെഎസിന്റെ ടി.വി. ബാബുവിലൂടെ 89,837 നേടിയ ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് 1,41,563 ആയി ഉയര്‍ന്നു. അമ്പതിനായിരം വോട്ടുകളുടെ വർധനയാണ് ബിജെപിക്കുണ്ടായത്.
ഇത്തവണയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. യുഡിഎഫ്, എല്‍ഡിഎഫ് ഉന്നതനേതാക്കള്‍ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡോ.ടി.എന്‍. സരസുവിനുവേണ്ടി കുന്നംകുളത്തു പ്രചാരണത്തിനെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.