കാഞ്ഞങ്ങാട്: ഈ മാസം 15,16 തീയ്യതികളിൽ ശ്രീലങ്കയിൽ നടക്കുന്ന മാസ്റ്റേഴ്സ് ഓപ്പൺ ഇന്റർനാഷണൽ മീറ്റിൽ 5000, 3000, 1500, 800 മീറ്റർ ഓട്ട മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ചന്ദ്രൻ പാക്കത്തിന്റെ യാത്രാ ചെലവിനാവശ്യമായ തുക തെങ്ങിന്റെ ചങ്ങാതിക്കൂട്ടം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈമാറി.
സ്കൂൾതലത്തിൽ ഓട്ടമത്സരങ്ങളിൽ പങ്കെടുത്തിരുന്ന ചന്ദ്രൻ വീട്ടിലെ പ്രാരാബ്ധങ്ങൾ മൂലം പത്താംക്ലാസിൽ പഠനം നിർത്തി തെങ്ങുകയറ്റ ജോലിക്ക് പോയതായിരുന്നു. പിന്നീട് മാസ്റ്റേഴ്സ് മീറ്റിൽ മത്സരിച്ച് 5000, 1500, 800 മീറ്റർ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും സ്വർണ മെഡലും നേടിയിരുന്നു. കഴിഞ്ഞവർഷം നടന്ന അമച്വർ മീറ്റിൽ 10000 മീറ്റർ ഓട്ടത്തിലും ഒന്നാമനായി. കബഡി താരവും കോച്ചുമായും പ്രവർത്തിക്കുന്നു.
തെങ്ങിലെ കീടബാധ പ്രതിരോധിക്കാനും ചങ്ങാതിക്കൂട്ടം ഇറങ്ങും
കാഞ്ഞങ്ങാട്: തെങ്ങുകൃഷിയെ ബാധിക്കുന്ന കീടബാധയെ പ്രതിരോധിക്കാനും തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പ്രവർത്തകർ സജീവമാകുമെന്ന് ജില്ലാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കാസർഗോഡ് സിപിസിആർഐയിൽ നിന്ന് കീടപ്രതിരോധത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ ടീം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. തെങ്ങുകർഷകർക്ക് മാർഗ നിർദേശങ്ങളും നൽകും. ജില്ലയിൽ 10 വനിതകളടക്കം 300 പേരാണ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിൽ അംഗങ്ങളായിട്ടുള്ളത്. ചങ്ങാതിക്കൂട്ടത്തിന്റെ പ്രവർത്തനം ജില്ലയിലെ 10 പഞ്ചായത്തുകളിൽ സജീവമാണ്. മറ്റു പഞ്ചായത്തുകളിലും നഗരസഭകളിലും താമസിയാതെ യൂണിറ്റുകൾ രൂപീകരിച്ച് പ്രവർത്തനം സജീവമാക്കും. തെങ്ങുകയറ്റ തൊഴിലാളികൾക്ക് ജോലിക്കിടയിൽ അപകടം സംഭവിച്ചാൽ അടിയന്തിര സഹായമെത്തിക്കുന്നതിനും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിനും സംഘടന ഇടപെടുന്നുണ്ട്.
ഫേസ്ബുക്ക്, വാട്സാപ്പ് കൂട്ടായ്മകളിലുടെയാണ് തേങ്ങ പറിക്കാനും കീട നിയന്ത്രണത്തിനുമുള്ള തൊഴിലാളികളെ തോട്ടങ്ങളിൽ എത്തിക്കുന്നത്. പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ബിനു ബളാൽ, പ്രസിഡന്റ് സി.എച്ച്.മണി, രമേശൻ ബളാൽ, സന്തോഷ് ചാമുണ്ഡിക്കുന്ന്, സിനോ ജോസ്, ഗിരീഷ് മല്ലം, ബിന്ദു കുമ്പള, സതീശൻ കുറ്റിപ്പുറം, രാജേഷ് ആയമ്പാറ, ഗിരീഷ് കക്കാട്ട് എന്നിവർ സംബന്ധിച്ചു.