സീസറിനുള്ളതു ദൈവത്തിനു വേണ്ട
Friday, July 18, 2025 12:00 AM IST
ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽനിന്നു മാറ്റരുതെന്നു പറയുന്നവർ തന്നെ മതപഠനം കഴിഞ്ഞുമതി പൊതുപഠനം എന്നു പറയുകയോ?
മാറ്റം വരുത്തിയ സ്കൂൾ സമയം സംബന്ധിച്ച് മുസ്ലിം സംഘടനയായ സമസ്തയുടെ വിയോജിപ്പ് ചർച്ച ചെയ്യാനുള്ള സർക്കാർ തീരുമാനം ജനാധിപത്യപരമാണ്. പക്ഷേ, സർക്കാരിനോട് ആവശ്യപ്പെടാൻ സമസ്ത ഏകോപനസമിതിയെടുത്ത തീരുമാനങ്ങളായി മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയാണെങ്കിൽ അതു മതേതരത്വ വിരുദ്ധമാണ്.
സമയമാറ്റത്തിലെ അധിക അര മണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്നും ഓണം, ക്രിസ്മസ്, മധ്യവേനൽ അവധികൾ വെട്ടിക്കുറച്ച് അധ്യയനസമയം വർധിപ്പിക്കണമെന്നുമുള്ള നിർദേശങ്ങൾ സർക്കാരിനു സമർപ്പിക്കുമെന്നാണ് വാർത്തകൾ. അതായത്, പ്രവൃത്തിദിനങ്ങളിലെ പൊതുവിദ്യാഭ്യാസ സമയംപോലും മതപഠനത്തിനനുസരിച്ച് ക്രമീകരിച്ചുകൊള്ളണം! ജനാധിപത്യവും മതേതരത്വവും ഭരണഘടനയുടെ ആമുഖത്തിൽനിന്നു മാറ്റരുതെന്നു പറയുന്നവർ തന്നെ, മതപഠനം കഴിഞ്ഞു മതി പൊതുപഠനം എന്നു പറയുകയോ?
‘കേരള കരിക്കുലം ഫ്രെയിം വർക്ക് 2007’ പുറത്തുവന്നതോടെ തുടങ്ങിയതാണ് സമയമാറ്റ ചർച്ച. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം-2009 അനുസരിച്ച് ഹൈസ്കൂളിൽ 1,100 മണിക്കൂർ പഠനസമയം വേണം. പക്ഷേ, ഒരിക്കലും നടപ്പായില്ല. ശനിയാഴ്ചകൾ അധ്യയനദിനമാക്കുന്നതിനെതിരേ അധ്യാപക സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചതിനാൽ റദ്ദാക്കി.
വിദ്യാഭ്യാസ വിദഗ്ധരുമായി കൂടിയാലോചിച്ച് വിദ്യാഭ്യാസ കലണ്ടർ തയാറാക്കാൻ 2024 ഓഗസ്റ്റിൽ കോടതി സർക്കാരിനു നിർദേശം നൽകി. എൽപി ക്ലാസുകളിൽ 198 പ്രവൃത്തിദിനങ്ങൾക്കുള്ള നിശ്ചിത 800 മണിക്കൂർ നിലവിലുണ്ട്. യുപി ക്ലാസുകളിൽ 200 പ്രവൃത്തിദിനങ്ങളിലെ 1000 മണിക്കൂർ തികയ്ക്കാൻ രണ്ടു ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളാക്കി.
ഹൈസ്കൂളുകളിൽ 1,100 മണിക്കൂറിനുള്ള 220 പ്രവൃത്തിദിവസം ഉറപ്പാക്കാൻ വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെയും ഉച്ചകഴിഞ്ഞും 15 മിനിറ്റ് വീതമാണ് വർധിപ്പിച്ചത്. രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് പുതിയ സമയം. പക്ഷേ, 2025 ജൂണ്‍ പത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേ സമസ്ത രംഗത്തെത്തി. മദ്രസ മതപഠനത്തിന്റെ സമയം നഷ്ടമാകുമെന്നതാണ് കാരണം.
മദ്രസപഠനത്തിനു മതം നിഷ്കർഷിക്കുന്ന അത്രയും സമയം ഉണ്ടാക്കിക്കൊടുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നു വാദിക്കുന്നതിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
മറ്റു മതസ്ഥർ തങ്ങളുടെ ആരാധനകൾക്കും മതപഠനങ്ങൾക്കും ഒഴിവുദിവസങ്ങളിലാണ് സമയം കണ്ടെത്തിയിട്ടുള്ളത്. അതുപോലും സർക്കാർ പലപ്പോഴും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്. അതേസമയം, വെള്ളിയാഴ്ചകളിൽ മുസ്ലിം വിദ്യാർഥികൾക്കു പ്രാർഥിക്കുന്നതിനുവേണ്ടി അധ്യയന സമയം ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.
പുതിയ സ്കൂൾ സമയക്രമത്തിലും അത് ഒഴിവാക്കിയിട്ടുണ്ട്. അതിനു പുറമേയാണ്, എല്ലാ മതസ്ഥർക്കും മതമില്ലാത്തവർക്കുംവേണ്ടിയുള്ള പൊതുവിദ്യാഭ്യാസത്തിന്റെ സമയം മദ്രസ പഠനത്തിനുവേണ്ടിയും ഒഴിവാക്കണമെന്ന ആവശ്യം.
സമാന ആവശ്യങ്ങൾ മറ്റുള്ളവരും ഉന്നയിച്ചാൽ കാര്യങ്ങൾ എവിടെയെത്തും? ഓണത്തിനും ക്രിസ്മസിനും 10 ദിവസം വീതം അവധി നൽകുമ്പോൾ പെരുന്നാളിന് ഒരു ദിവസം മാത്രമേ അവധി നൽകുന്നുള്ളുവെന്നും ഇത് ചൂണ്ടിക്കാണിച്ചാൽ അപര മതവിദ്വേഷമായി വ്യാഖ്യാനിക്കപ്പെടുമെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി 2022 ഡിസംബറിൽ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു.
പക്ഷേ, മറ്റാർക്കും നൽകാത്ത പ്രാർഥനാസൗകര്യം എല്ലാ വെള്ളിയാഴ്ചയും തങ്ങൾക്കു ലഭിക്കുന്നതോ അതിനെ മറ്റുള്ളവർ മാനിക്കുന്നതോ അദ്ദേഹം മറന്നു. മറ്റു ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. സിബിഎസ്ഇയിൽ ഉൾപ്പെടെ കേന്ദ്ര സിലബസിൽ പഠിക്കുന്ന മദ്രസ വിദ്യാർഥികൾക്ക് മദ്രസ പഠനത്തിനു സമയമില്ലെങ്കിലും ആർക്കും പരാതിയുള്ളതായി കേട്ടിട്ടില്ല.
മദ്രസയിലെയും പൊതുവിദ്യാലയങ്ങളിലെയും പഠനസമയം വർധിക്കുന്നത് കുട്ടികളെ ക്ഷീണിതരാക്കുമെന്ന വാദവും ചിലർ ഉന്നയിച്ചു കണ്ടു. അതിൽ കാര്യമുണ്ട്. പക്ഷേ, സ്കൂൾ പഠനത്തിനു പുറമേ, സ്വന്തം കുട്ടികൾക്കുമേൽ രണ്ടു മണിക്കൂർ മദ്രസ പഠനംകൂടി ചുമത്തിയവരുടേതാണ് ഈ രോദനം.
മദ്രസ പഠനസമയത്തിൽനിന്ന് 15 മിനിറ്റ് കുറച്ചാൽ ഇതു പരിഹരിക്കാവുന്നതല്ലേ? കോവിഡ് കാലത്തെന്നപോലെ ഓൺലൈൻ മദ്രസ പഠനവും പലരും നിർദേശിക്കുന്നുണ്ട്. ഇതൊന്നും സ്വീകാര്യമല്ലെങ്കിൽ, മതപഠനത്തെ പൊതുവിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കാത്തവരുടെ ചെലവിൽ മദ്രസ പഠനത്തിനു സമയം കണ്ടെത്താൻ ശ്രമിക്കരുത്.
സ്കൂള്‍ സമയമാറ്റത്തില്‍ പിറകോട്ടില്ലെന്നും തീരുമാനം മാറ്റാന്‍ വേണ്ടിയല്ല, കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്വേണ്ടിയാണ് എതിര്‍പ്പുള്ളവരുമായി ചര്‍ച്ച നടത്തുന്നതെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. 12 ലക്ഷത്തോളം മദ്രസ വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുന്ന വിഷയത്തിൽ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമസ്ത.
പക്ഷേ, അതിലേറെ വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽനിന്ന് മന്ത്രി പിന്മാറുമോയെന്ന് അറിയില്ല. മുസ്ലിം മതമൗലികവാദ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് സൂംബ ഡാൻസ് ചുവട് ഇടറി നിൽക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് മതങ്ങളും സർക്കാരുകളും തമ്മിലുള്ള തർക്കങ്ങൾ പുതിയതല്ല.
അപ്പോഴൊക്കെ കോടതികൾ ഇടപെടുകയും ന്യായം നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. ന്യായമുണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ സമസ്തയ്ക്കും സമാന സംഘടനകൾക്കും കോടതിയെ സമീപിക്കാം. ജനാധിപത്യ-മതേതര സംവിധാനത്തിൽ സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുത്തേ മതിയാകൂ.
തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സീസറിനുള്ളതും ദൈവത്തിനു കൊടുക്കാനാണ് സർക്കാർ തീരുമാനമെങ്കിൽ ഇതൊരു പുതുവഴിയായിരിക്കും; മറ്റു മൗലികവാദങ്ങൾക്കും കടന്നുകയറാനുള്ളത്. ഞായറാഴ്ചകളെയും വിശുദ്ധ ദിനങ്ങളെയുംപോലും പ്രവൃത്തിദിനമാക്കിയിട്ടുള്ള സർക്കാരിന്റെ തീരുമാനം അറിയാൻ കൗതുകമുണ്ട്.