തങ്ങളെ വിജയിപ്പിച്ച ജനങ്ങളെ തോൽപ്പിക്കുകയാണ് കൂറുമാറ്റക്കാരെന്നതിൽ സംശയമില്ല. കോൺഗ്രസ് സ്ഥാനാർഥികളായ എട്ടു സാമാജികർക്കു വോട്ടു ചെയ്ത ജനങ്ങൾ ബിജെപിക്ക് എതിരായി വോട്ടു ചെയ്തവരാണ്. ആ ജനഹിതമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അധികാരത്തിലെത്താൻ ജനങ്ങളുടെ വോട്ട് ആവശ്യമില്ലെന്ന സ്ഥിതി ഒറ്റവാക്കിൽ പറഞ്ഞാൽ ഭയപ്പെടുത്തുന്നതാണ്.
ഗോവയിൽ എട്ടു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കു ചേക്കേറി. അതായത്, ഒരു പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് ആ പ്രകടനപത്രികയിലും നയത്തിലും വിശ്വസിക്കുന്ന ജനങ്ങളുടെ വോട്ടു നേടി വിജയിച്ച എംഎൽഎമാർ വിപരീത നയങ്ങളും താത്പര്യങ്ങളുമുള്ള മറ്റൊരു പാർട്ടിയിലേക്കു കൂറുമാറിയിരിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വോട്ട് ചെയ്ത പൗരന്മാരെ അവഹേളിച്ചിരിക്കുന്നു. കാലുമാറ്റവും കൂറുമാറ്റവും രാഷ്ട്രീയത്തിൽ പുതിയ കാര്യമല്ല. പക്ഷേ, അധികാരക്കൊതിയിൽ അധിഷ്ഠിതമായ മൂന്നാംകിട രാഷ്ട്രീയത്തിന് ‘ദൈവത്തിന്റെ അനുമതി’യുണ്ടെന്നു പറഞ്ഞ നേതാക്കന്മാർ ദൈവത്തെയും അവഹേളിച്ചിരിക്കുകയാണ്. ഇതു പുതിയ കാര്യമാണ്. അധഃപതനത്തിന്റെ പുതിയ മുഖം.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോയുമടക്കം എട്ടുപേരാണ് ഭരണത്തിലുള്ള ബിജെപിയിലേക്കു കൂറുമാറിയെത്തിയത്. 40 അംഗ സഭയിൽ 20 എംഎൽഎമാരുമായി പുറത്തുനിന്നുള്ളവരുടെ പിന്തുണയിൽ ഭരണത്തിലേറിയ ബിജെപി 28 പേരുടെ അംഗബലത്തോടെ നില ഭദ്രമാക്കി. ഏഴുമാസം മുന്‍പ് ക്ഷേത്രങ്ങളിലും പള്ളികളിലുമെത്തി പാർട്ടി വിടില്ലെന്നു സത്യം ചെയ്തവരാണ് കൂറുമാറിയവരെല്ലാം. അതേക്കുറിച്ചു ചോദിച്ചപ്പോൾ, കൂറുമാറ്റ സംഘത്തലവനും മുൻ മുഖ്യമന്ത്രിയുമായ ദിഗംബർ കാമത്ത് പറഞ്ഞത്, താൻ വീണ്ടും ക്ഷേത്രത്തിൽ പോയി ദൈവത്തോട് അനുവാദം ചോദിച്ചെന്നും നല്ലതെന്നു തോന്നുന്നതു ചെയ്യാൻ ദൈവം അനുവദിച്ചെന്നുമാണ്. എന്തായാലും സ്വന്തം അധഃപതനത്തിനു ദൈവത്തെ പഴിപറയുന്ന കുതന്ത്രവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സംഭാവനയായി.
കൂറുമാറ്റ രാഷ്ട്രീയം ഇത്ര വിജയകരമായി നടപ്പിലാക്കിയത് ബിജെപിയാണ്. തങ്ങൾ അധികാരത്തിലെത്താനല്ല ജനങ്ങൾ വോട്ട് ചെയ്തത് എന്ന യാഥാർഥ്യത്തെ അവഗണിച്ചും മറ്റു പാർട്ടികളിലെ എംഎൽഎമാരെ കൂറുമാറ്റിയും പല സംസ്ഥാനങ്ങളിലും അവർ അധികാരത്തിലെത്തി.
1985ലാണ് 52-ാം ഭരണഘടനാ ഭേദഗതിപ്രകാരം രാജീവ് ഗാന്ധി സർക്കാർ കൂറുമാറ്റ നിരോധന നിയമം നടപ്പിലാക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടയാൾ തന്റെ പാർട്ടിഅംഗത്വം സ്വമേധയാ രാജിവയ്ക്കുകയോ പാർട്ടിയുടെ നിർദേശത്തിനു വിരുദ്ധമായി സഭയിലെ വോട്ടിംഗിൽനിന്നു വിട്ടുനിൽക്കുകയോ വോട്ട് ചെയ്യുകയോ ചെയ്താൽ ആ അംഗത്തിന് സഭാംഗത്വം നഷ്ടപ്പെടും. എന്നാൽ മൂന്നിലൊന്ന് അംഗങ്ങളുടെ പിൻബലത്തോടെ ഇതിനെ അതിജീവിക്കാം. 2003ൽ 91-ാം ഭരണഘടനാ ഭേദഗതിയിലൂടെ നിയമം കൂടുതൽ ശക്തമാക്കി.
അതനുസരിച്ച്, മൂന്നിൽ രണ്ടുപേർ കൂറുമാറിയാൽ അയോഗ്യതയിൽനിന്ന് ഒഴിവാകാം. ഇന്നത്തെ രാഷ്ട്രീയത്തിൽ അതത്ര വിഷമകരമല്ല. അതിനു കാരണം, രാഷ്ട്രീയക്കാരുടെ പണത്തോടുള്ള ആർത്തി മാത്രമല്ല, ആശയങ്ങളും ആദർശങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും രാഷ്ട്രീയത്തിൽ ഇല്ലാതായി എന്നതുമാണ്. അഴിമതിയും കുറ്റകൃത്യങ്ങളിലുള്ള പങ്കും മറ്റൊരു കാരണമാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളുടെ റെയ്ഡും നിയമനടപടികളും അറസ്റ്റുമൊക്കെ ഉണ്ടാകുമെന്നു ഭീഷണിപ്പെടുത്തിയാൽ വഴങ്ങേണ്ട ഗതികേടിലാണ് പല രാഷ്ട്രീയക്കാരും.
അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെയും രാഷ്ട്രീയഭാവി തകർക്കാം. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായ ഗവർണറുടെ സഹായമുണ്ടെങ്കിൽ ഭരണമാറ്റം എളുപ്പമാകുകയും ചെയ്യും. അരുണാചൽ പ്രദേശ്, ഗോവ, മണിപ്പുർ, കർണാടക, മധ്യപ്രദേശ്, ഒടുവിൽ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ജനവിധി അട്ടിമറിച്ച് ബിജെപി അധികാരത്തിലെത്തി. കേന്ദ്രത്തിൽ അധികാരത്തിലെത്തിയശേഷം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം 93 എംഎൽഎമാരെ പാർട്ടിയിലെത്തിക്കാൻ ബിജെപിക്കു കഴിഞ്ഞു. ഇതിൽ 32 പേർ മുൻ കോൺഗ്രസുകാരാണ്.
വിഷയം പലപ്പോഴും കോടതിയിലെത്തുകയും ചെയ്തു. കൂറുമാറ്റ നിരോധനത്തെ പരാമർശിക്കുന്ന ഭരണഘടനയിലെ 10-ാം ഷെഡ്യൂള്‍ ശക്തിപ്പെടുത്താനുള്ള ഭേദഗതികൾ പാര്‍ലമെന്റിൽ കൊണ്ടുവരണമെന്ന് 2019ല്‍ കര്‍ണാടക എംഎല്‍എമാരുടെ കേസില്‍ സുപ്രീംകോടതി പറഞ്ഞു. 2020ല്‍ മധ്യപ്രദേശ് കേസിലും സുപ്രീംകോടതി ഇത് ആവർത്തിച്ചെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപി കേട്ട ഭാവത്തിലല്ല. കൂറുമാറുന്ന എംഎൽഎമാരോടു കാരണമന്വേഷിക്കാനോ നടപടിയെടുക്കാനോ സ്പീക്കർക്ക് അധികാരമില്ലെന്ന 2019ലെ സുപ്രീംകോടതി വിധിയും കൂറുമാറ്റക്കാർക്ക് ഭരണ അട്ടിമറിക്കു സഹായകമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
തങ്ങളെ വിജയിപ്പിച്ച ജനങ്ങളെ തോൽപ്പിക്കുകയാണ് കൂറുമാറ്റക്കാരെന്നതിൽ സംശയമില്ല. കോൺഗ്രസ് സ്ഥാനാർഥികളായ എട്ടു സാമാജികർക്കു വോട്ട് ചെയ്ത ജനങ്ങൾ ബിജെപിക്ക് എതിരായി വോട്ട് ചെയ്തവരാണ്. ആ ജനഹിതമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ അധികാരത്തിലെത്താൻ ജനങ്ങളുടെ വോട്ട് ആവശ്യമില്ലെന്ന സ്ഥിതി ഒറ്റവാക്കിൽ പറഞ്ഞാൽ ഭയപ്പെടുത്തുന്നതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലിലേക്ക് ഓടു പൊളിച്ചു കയറിച്ചെല്ലുന്നത് ദൈവം പറഞ്ഞിട്ടാണെന്നുപോലും പറഞ്ഞു വഞ്ചിക്കുന്ന കാലമാണ്; ജാഗ്രത വേണം.