ഗൂഡല്ലൂർ: തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളും ഒന്നിച്ച് മത്സരിക്കുന്ന മണ്ഡലമാണ് നീലഗിരി. ഇത് പ്രധാന സവിശേഷതയാണ്. ഇന്ത്യാ മുന്നണിയിലെ പ്രധാന പാർട്ടികളായ കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ തനിച്ചാണ് മത്സരിക്കുന്നത്.
അതിർത്തി കടന്ന് തമിഴകത്തേക്ക് എത്തുന്പോൾ കോണ്‍ഗ്രസും സിപിഎമ്മും കൈകോർത്താണ് മത്സരിക്കുന്നത്. ഇന്ത്യാ മുന്നണിയിൽ തമിഴ്നാട്ടിൽ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിടുതലൈ ശിറുതൈ, മുസ്ലിം ലീഗ്, എംഡിഎംകെ, മനിതനേയ മക്കൾ കക്ഷി, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, കമലാഹാസന്റെ മക്കൾ നീതി മയ്യം തുടങ്ങിയ 12 പാർട്ടികളാണുള്ളത്.
എഐഎഡിഎംകെ മുന്നണിയിൽ എഐഎഡിഎംകെ, ഡിഎംഡി കെ, എസ്ഡിപിഐ, പുതിയ തമിഴകം, പുരച്ചി ഭാരതം എന്നീ പാർട്ടികളാണുള്ളത്. എൻഡിഎ മുന്നണിയിൽ ബിജെപി, പിഎംകെ, അമ്മാ മക്കൾ മുന്നേറ്റ കഴകം, ഇന്ത്യാ ജനനായക കക്ഷി, തമിഴ്മാനില കോണ്‍ഗ്രസ്സ്, ഒ. പനീർ ശെൽവത്തിന്റെ കീഴിലുള്ള എഐഎഡിഎംകെ പാർട്ടികളാണുള്ളത്.
പരമാവധി വോട്ടർമാരെ അതാത് ഇടങ്ങളിലെ പോളിംഗ് ബൂത്തുകളിലെത്തിച്ച് സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള എല്ലാ തന്ത്രങ്ങളും മുന്നണികൾ ആവിഷ്കരിച്ചിട്ടുണ്ട്.