പുൽപ്പള്ളി: കബനി നദിയിൽ ജനകീയ പങ്കാളിത്തത്തോടെ തടയണ നിർമ്മിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ 8.30ഓടെ തടയണ നിർമിച്ചത്. മരക്കടവ് പന്പ് ഹൗസിന് സമീപമാണ് കബനി നദിക്ക് കുറുകേ മണൽചാക്കുകളും കല്ലുകളും ഉപയോഗിച്ച് തടയണ നിർമിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് തടയണ നിർമിച്ചത്.
കബനി കുടിവെള്ള പദ്ധതിയിലെ പന്പിംഗ് മുടങ്ങിയതിനെ തുടർന്ന് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ഒരാഴ്ചയോളമായി കുടിവെള്ള വിതരണം മുടങ്ങിയിരുന്നു. തുടർന്ന് കബനി നദിയിലെ തടയണ നിർമാണം പൂർത്തിയായാൽ കാരാപ്പുഴ, ബാണാസുരസാഗർ അണക്കെട്ടുകളിൽനിന്നു കബനി നദിയിലേക്ക് കുടിവെള്ളമെത്തിക്കാമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചത് അനുസരിച്ചാണ് തടയണ നിർമിച്ചത്.
കർണാടക ബീച്ചനഹള്ളി ഡാമിൽനിന്നു കുടിവെള്ളത്തിനും കൃഷിയാവശ്യത്തിനുമായി കൂടുതൽ വെള്ളം തുറന്നുവിട്ടതോടെയാണ് കബനി നദിയിലെ ജലവിതാനം കുത്തനെ താഴ്ന്നത്.
തടയണ നിർമാണത്തിന് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. വിജയൻ, ടി.എസ്. ദിലീപ്കുമാർ, ജില്ലാ പഞ്ചായത്തംഗം ബിന ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ശോഭന സുകു, മോളി സജി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരിസമിതി അധ്യക്ഷൻ പി.ഡി. സജി, ഷിനു കച്ചിറയിൽ, പി.കെ. ജോസ്, ജോസ് നെല്ലേടം,
പി.എസ്. കലേഷ്, ചന്ദ്രബാബു, മേഴ്സി ബെന്നി, ജിസ്ര മുനീർ, പി.എ. പ്രകാശൻ, എൻ.യു. ഉലഹന്നാൻ, ജോബി കരോട്ടുകുന്നേൽ, രാജൻ പാറക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.
തടയണ നിർമാണത്തിൽ നാട് ഒന്നായി
പുൽപ്പള്ളി: കബനി നദിയിലെ തടയണ നിർമാണം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിലെ രൂക്ഷമായ വരൾച്ചയും കുടിവെള്ള ക്ഷാമത്തിനും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കബനി നദിക്ക് കുറുകേ തടയണ നിർമിച്ചത്.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകരുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിലായിരുന്നു തടയണ നിർമാണം. രാവിലെ ആരംഭിച്ച തടയണ നിർമാണത്തിൽ 500 ഓളം ആളുകളാണ് ശക്തമായ വെയിലും ചൂടും വകവയ്ക്കാതെ പങ്കുചേർന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ തടയണ നിർമാണത്തിനെത്തിയവർക്ക് ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ ഒരുക്കിയിരുന്നു. മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്ഥമായി ഇത്തവണത്തെ തടയണ നിർമാണത്തിൽ കൊടും വരൾച്ചയിൽ കുടിവെള്ള ക്ഷാമവും കൃഷിനാശവുമുണ്ടായ മേഖലകളിൽനിന്നു സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് മരക്കടവിലെത്തിയത്. 150 മീറ്ററോളം നീളത്തിലാണ് മണൽ ചാക്കും ചെറുകല്ലുകളുംകൊണ്ട് തടയണ നിർമിച്ചത്.
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ പ്രവർത്തകരുമായെത്തി നിർമാണ പ്രവൃത്തിയിൽ പങ്കാളികളായി. രാവിലെ തുടങ്ങിയ തടയണ നിർമാണം വൈകുന്നേരത്തോടെയാണ് പൂർത്തിയാക്കിയത്. കടുത്ത ചൂടിലും കൈ മെയ് മറന്ന് തടയണ നിർമാണത്തിൽ പങ്കാളികളായവരുടെ പ്രവർത്തനങ്ങൾ മാതൃകയായി.
കുടിവെള്ളക്ഷാമം: വെള്ളം തുറന്നു വിടും
പുൽപ്പള്ളി: മരക്കടവിൽ കബനി നദിക്ക് കുറുകേ താത്കാലിക തടയണയുടെ നിർമാണം പൂർത്തിയാക്കിയതോടെ കുടിവെള്ള വിതരണത്തിനായി ഇന്നുമുതൽ കാരാപ്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിടും.
രാവിലെ എട്ടിന് 57 ക്യുമെക്സ് നിരക്കിൽ വെള്ളം തുറന്ന് വിടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ജലം ലഭ്യമാക്കുന്നതിന് പൊതുജനങ്ങളിൽ നിന്നു ആവശ്യമായ സഹകരണം ബന്ധപ്പെട്ട പഞ്ചായത്തുകൾ ഉറപ്പുവരുത്തണം.
ഈ സമയത്ത് പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ജലദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നാല് ദിവസമാണ് വെള്ളം തുറന്നുവിടുക. കാരാപ്പുഴയിൽ നിന്നും തുറന്നുവിടുന്ന വെള്ളം മരക്കടവിലെ തടയണയിൽ സംഭരിച്ച് ജല അതോറ്റിയുടെ കുടിവെള്ള വിതരണ പന്പിംഗ് സുഖമമായി നടത്താനായാൽ ഇത് വരും ദിവസങ്ങളിലും തുടരും.