തിരുവനന്തപുരം: പൊരിഞ്ഞ വെയിലത്തും വാടാത്ത പ്രചാരണവുമായി മുന്നേറുകയാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ. ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ അരുവിക്കര നിയോജകമണ്ഡലത്തിലെ പര്യടനത്തിൽ ഇന്നലെ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്.
കുട്ടികളും യുവാക്കളും സ്ത്രീകളും പുരുഷൻമാരുമടക്കം നിരവധി ആളുകളാണ് ഓരോ സ്വീകരണ സ്ഥലങ്ങളിലും അടൂർ പ്രകാശിനെ സ്വീകരിക്കാനെത്തിയത്. അഴീക്കലിൽ നിന്നുമാരംഭിച്ച വാഹന പര്യടനം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ് ണപിള്ള ഉദ്ഘാടനം ചെയ് തു.
സാധാരണക്കാരും തൊഴിലാളികളും എല്ലാം അതീവ ഗൗരവത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തെരഞ്ഞെടുപ്പിൽ കോണ്ഗ്രസാണ് വിജയിക്കേണ്ടതെന്നും കരകുളം കൃഷ്ണപിള്ള പറഞ്ഞു. വിതുര ശശി അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ നേതാക്കളായ ഇറവൂർ പ്രസന്നകുമാർ, കെ.എസ്. ശബരീനാഥൻ തുടങ്ങിയവർ പ്രസംഗിച്ചു. അഴീക്കൽ നിന്നും ആരംഭിച്ച അടൂർ പ്രകാശിന്റെ പര്യടനം അരുവിക്കര, വെള്ളനാട്, പൂവച്ചൽ, കുറ്റിച്ചൽ എന്നീ പഞ്ചായത്തുകളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഒന്പതു മണിയോടെ സമാപിച്ചു.
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയുടെ അരുവിക്കര അസംബ്ലി മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം ഇന്നലെ പൂർത്തിയായി. രാവിലെ എട്ടിന് കുറ്റിച്ചൽ തേവൻകോടു നിന്നും ആരംഭിച്ച പര്യടനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.
ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ സ്വീകരണ പരിപാടികൾ കൊണ്ടും വ്യത്യസ്തമായിരുന്നു സ്ഥാനാർഥി പര്യടനം. ഗ്രാമീണ മേഖലയിൽ വോട്ടർമാർ ഏറെ ആവേശത്തോടുകൂടിയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്. വെള്ളനാട് ജംഗ്ഷനിൽ ആവേശ ഉജ്ജ്വല സ്വീകരണത്തോടെയാണ് ഇന്നലെ സ്ഥാനാർഥി പര്യടനം അവസാനിച്ചത്. ഇന്നു നെടുമങ്ങാട് മണ്ഡലത്തിലാണ് സ്ഥാനാർഥി പര്യടനം നിശ്ചയിച്ചിട്ടുള്ളത്.
ആര്യനാട് മണ്ഡലത്തിലായിരുന്നു ഇന്നലെ എൻഡിഎ സ്ഥാനാർഥി വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇറവൂർ, വയലിക്കട, വലിയ കലുങ്ക്, മരങ്ങാട്, സുവർണ നഗർ, പുളിമൂട്, കുളപ്പട, വാലുക്കോണം, കുര്യാത്തി, അയ്യപ്പൻകുഴി, ചക്രപാണിപുരം വഴി രാത്രി പത്തോടെ ആര്യനാട് ടൗണിലാണ് വി. മുരളീധരന്റെ തെരഞ്ഞെടുപ്പു പ്രചാരണം സമാപിച്ചത്.