തിരുവനന്തപുരം: വേനൽചൂടിലും തളരാതെ മുന്നേറി തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നലെ തന്പാനൂർ ശ്രീ അയ്യപ്പ ക്ഷേത്ര ദർശനത്തിനുശേഷമാണ് പര്യടനം ആരംഭിച്ചത്. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒഴിച്ച് കൂടാനാവാത്ത വ്യക്തിത്വമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തുകാർ നെഞ്ചിലേറ്റിയ തരൂരിന്റെ ഭൂരിപക്ഷം റിക്കാർഡ് ഭേദിക്കുമെന്ന കാര്യത്തിൽ സംശയംവേണ്ട. രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന മോദിക്കും പിണറായിക്കു മെതിരായ വികാരം ഈ തെരെഞ്ഞെടുപ്പിൽ പ്രകടമാകുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയർമാൻ ബീമാപ്പള്ളി റഷീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ പത്മകുമാർ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, മോഹൻ രാജ്, മണക്കാട് സുരേഷ്, മുഹമ്മദ് ഷാ, എം.ആർ. മനോജ്, ഹരികുമാർ, വത്സലൻ എന്നിവർ പങ്കെടുത്തു. പര്യടനം തന്പാനൂർ, എസ്എസ് കോവിൽ റോഡ്, സ്റ്റാച്ച്യു, പുളിമൂട്, ശാന്തി നഗർ, ഹൗസിംഗ് ബോർഡ് ജംഗ്ഷൻ, രാജാജി നഗർ, അരിസ്റ്റോ ജംഗ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് ഡോ.ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടന്ന റോഡ് ഷോയും ഉണ്ടായിരുന്നു.
എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ വട്ടിയൂർക്കാവ് മണ്ഡലത്തിൽ രണ്ടാം ഘട്ട പര്യടനത്തിലായിരുന്നു ഇന്നലെ. രാവിലെ എട്ടിന് മുട്ടട അഞ്ചുമുക്ക് വയലിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. പന്ന്യൻ രവീന്ദ്രന്റെ വാഹന പര്യടനം എത്തിയ ഇടങ്ങളിലെല്ലാം വൻ ജനാവലിയാണ് സ്വീകരണത്തിനായി കാത്തു നിന്നത്.
കൊച്ചു കുട്ടികൾ മുതൽ പ്രായഭേദമന്യേ സ്ഥാനാർഥിയെ പൂക്കൾ നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു. കൊച്ചുകുട്ടികൾക്ക് സെൽഫി എടുക്കാനായിരുന്നു താൽപര്യം. കിട്ടിയ സമയം സ്ഥാനാർഥിയെ ചേർത്തു നിർത്തി അൽപം രാഷ്ട്രീയം പറയുന്നവരുമുണ്ടായിരുന്നു. പര്യടനം രാത്രി വൈകി പേരൂർക്കടയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ കെ.സി. വിക്രമൻ, അരുൺ, ഇ.ജി. മോഹനൻ, മീനാങ്കൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
വട്ടിയൂർകാവ് മണ്ഡലത്തിലെ പര്യടനം കുണ്ടമണ്ഭാഗം ദേവീ ക്ഷേത്രനടയിൽ നിന്നുമാണ് ഇന്നലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ ആരംഭിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നിന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ വി.ടി. രമ വാഹന പര്യടന ജാഥ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിർണ്ണായ പങ്ക് വഹിച്ച മന്ത്രിയാണ് രാജീവ് ചന്ദ്രശേഖറെന്ന് വി.ടി.രമ പറഞ്ഞു. കുണ്ടമണ്ഭാഗം ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച പ്രചാരണ ജാഥക്ക് ക്ഷേത്രം പ്രസിഡന്റ് എം. ശ്രീകുമാർ, സെക്രട്ടറി ബി. യോഗേഷ് തുടങ്ങിയ ഭാരവാഹികൾ താമരഹാരം അണിയിച്ച് സ്വീകരിച്ചു. ചെണ്ടമേളത്തിന്റെയും ബൈക്ക് റാലിയുടെയും അകന്പടിയോടെ ആരംഭിച്ച പ്രചരണ ജാഥയ്ക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്.
പര്യടനം മുക്കോല, കാച്ചാണി, വാഴോട്ടുകോണം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വട്ടിയൂർക്കാവിൽ സമാപിച്ചു.