ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഓലകൾ പലവിധം. അതിൽത്തന്നെ തെങ്ങോലയെന്നു കേട്ടാൽ മലയാളിക്ക് ഒരു വികാരമാണ്. ഓലമടൽ, ഓലക്കിളി, ഓലപ്പുര, ഓലക്കുട, ഓലപ്പന്തൽ, ഓലപ്പന്ത്, ഓലപ്പാന്പ് എന്നിങ്ങനെ ഓലപ്പെരുമകൾ നിരവധി. ഓലയും ഓലപ്പുരയും ഇന്ന് അധികം കാണാനില്ലെങ്കിലും ഓലയുടെ പേരിനും പെരുമയ്ക്കും ഒട്ടും കുറവില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ ചെന്നാൽ അവിടെ കാണും ഒരു ഓലപ്പുര. തീർന്നില്ല, ഓല മെടയുന്നതു കാണാനും ഒാലത്തുന്പത്തൊന്നു പിടിക്കാനും വിമാനവും പിടിച്ചു സായിപ്പൻമാരും മദാമ്മമാരും ഇങ്ങോട്ടു വന്നുകൊണ്ടിരിക്കുന്നു. കാലം ഓലയെ ചുരുട്ടിക്കെട്ടുകയല്ല, വിരിച്ചുനിവർത്തുകയാണ്. അതുകൊണ്ട് ഓലയെ ഒതുക്കാൻ വരട്ടെ.
പഴകുന്തോറും അഴക് കൂടുന്ന ഓലയാണ് അടുത്ത താരം. അതു നമ്മുടെ എഴുത്തോല തന്നെ. എന്തൊരു തറവാടിത്തമാണ്. ഒന്നു കാണാൻ കിട്ടണേൽത്തന്നെ പാടാണ്. തലമൂത്ത തറവാടുകളിലും മ്യൂസിയങ്ങളിലുമൊക്കെ ആഡംബര വിശ്രമജീവിതം നയിക്കുകയാണ് ഈ താളിയോലകൾ. ഒന്നു തൊടാനും ഒന്നു മറിച്ചുനോക്കാനും ആർക്കും തോന്നിപ്പോകുന്ന ഓലത്താരങ്ങൾ. ഒാർക്കുക, ഓലയിൽ എഴുതിയത് അത്ര പെട്ടെന്നു മായിക്കാനാവില്ല.
അടുത്തതു നമ്മുടെ ഓലക്കുട. കേരളത്തിന്റെ സ്വന്തം മാവേലിയുടെ രൂപം മനസിൽ ഓർക്കുന്പോൾത്തന്നെ ആ ഓലക്കുടയും കുടവയറുമല്ലേ ആദ്യം തെളിഞ്ഞുവരിക. രാജാക്കന്മാരുടെ കുടയാണെന്നു പറഞ്ഞിട്ടു കാര്യമില്ല, ഒലക്കുടയ്ക്ക് ഒരു കുഴപ്പമുണ്ട്. പല കുടകളും മൂന്നും നാലുമായി ഒടിക്കാനും മടക്കാനും കഴിയുന്പോൾ ഈ ഓലക്കുടയെ ഒതുക്കാൻ പറ്റില്ല. വേണമെങ്കിൽ ആരുടെയെങ്കിലും പുറത്തു ചാരിവയ്ക്കാം. ആരുടെ പുറത്തു ചാരണമെന്ന് ഉടമസ്ഥനു തീരുമാനിക്കാം.
ഓലപ്പാന്പ് കാണിച്ചു പേടിപ്പിക്കരുതെന്നു രാഷ്ട്രീയക്കാർ ഇടയ്ക്കിടെ പരസ്പരം പറയുന്നതു കേൾക്കാം. കേൾക്കുന്നവർക്കു തോന്നും ഓലപ്പാന്പ് ഏതോ ഘടകകക്ഷിയാണെന്ന്. പിന്നെ, മടിയിൽ പേടിയും കനവും ഉള്ളവരെ പേടിപ്പിക്കാൻ ഒറിജിനൽ പാന്പ് വേണമെന്നില്ല, ഓലപ്പാന്പ് തന്നെ ധാരാളം. ഓലപ്പന്തും ഓലപ്പീപ്പിയുമായി വോട്ടു ചോദിച്ചെത്തുന്ന മാമന്മാർക്ക് ഇന്നും നാട്ടിൽ പഞ്ഞമൊന്നുമില്ലാത്തതിനാൽ ആ വഴിക്കും ഓലതന്നെ താരം.
പ്രധാനപ്പെട്ട മറ്റൊരു ഓല പനയോലയാണ്. നാട്ടിലെ കൊന്പന്മാർക്ക് ഇഷ്ടപ്പെട്ട ഓലയാണ് പനയോല. തുന്പിക്കൈയിൽ ഓലയും ചുരുട്ടിയെടുത്ത് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ, ആരെയും കൂസാതെ പോകുന്ന എത്രയോ കൊന്പന്മാരെ മലയാളി ദിവസവും കാണുന്നു. അരി തിന്നുന്ന കൊന്പനെ അരിക്കൊന്പനെന്നും ചക്ക തിന്നുന്നതിനെ ചക്കക്കൊന്പനെയും മാങ്ങാ തിന്നുന്നവനെ മാങ്ങാക്കൊന്പനെന്നും നമ്മൾ വിളിക്കാറുണ്ടെങ്കിലും ഓല തിന്നുന്ന കൊന്പന്മാരെ ആരും ഓലക്കൊന്പൻ എന്നു വിളിച്ചുകേട്ടിട്ടില്ല. ഇനി ആരെങ്കിലും വിളിച്ചുതുടങ്ങുമോയെന്നും അറിയില്ല.
കശുവണ്ടി കോർപറേഷൻ, കരകൗശല കോർപറേഷൻ എന്നിങ്ങനെ തുടങ്ങി തേങ്ങയ്ക്കും തേങ്ങാവെള്ളത്തിനും വരെ കോർപറേഷനുകളും തലപ്പത്തു ചെയർമാന്മാരുമുള്ള നാടാണിത്. കാട്ടിലും നാട്ടിലുമുള്ള ബാംബൂ വരെ കോർപറേഷനു കീഴിലായി. എന്നിട്ടും ഒരു പരിഗണനയുമില്ലാതെ കാറ്റുംകൊണ്ട് നിൽക്കുകയായിരുന്നു കൈതോല. ആ ഓലയുടെ കാര്യംകൂടി പറയാതെ പോവരുതല്ലോ.
പാട്ടിലും പായയിലുമൊക്കെ പണ്ടേയുണ്ടെങ്കിലും ഇപ്പോഴാണ് പാർട്ടിയിലൊരിടം കിട്ടിയത്. ഒരു പകിട്ടില്ലെന്ന മട്ടിലായിരുന്നു ഇക്കാലമത്രയും നാട്ടുകാരുടെ നോട്ടം. കെട്ടിലും മട്ടിലും നാട്ടുകാരെ ഒന്നു ഞെട്ടിക്കാൻ ഇനി ഏതു വേഷം കെട്ടണമെന്ന കണ്ഫ്യൂഷനിൽ നട്ടംതിരിയുന്പോഴാണ് എങ്ങനെയോ ശക്തി ധരിച്ചെത്തിയയാളുടെ പായ നിവർത്തൽ. ഇനി നടക്കാനിടയുള്ളത്: ചെറിയൊരു വിരട്ടൽ, അന്വേഷണത്തിന്റെ ഉരുട്ടൽ, വെള്ളപെയിന്റിന്റെ പെരട്ടൽ, എല്ലാം ചുരുട്ടിക്കെട്ടൽ! പ്രതിപക്ഷം വെറുതെ വിടുമോ? ഉണ്ടവനു പാ കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട്. സഹകരിക്കുക, എല്ലാവർക്കും തരാനുള്ള ഇലയും പായും തത്കാലം സ്റ്റോക്കില്ല!
മിസ്ഡ് കോൾ
= പനിക്കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തു വിടുന്നില്ലെന്ന് ആക്ഷേപം.
- വാർത്ത
= വകുപ്പിനു കണക്കുപനി!