റഷ്യൻ വിമാനവാഹിനി സിറിയയിലേക്ക്
റഷ്യൻ വിമാനവാഹിനി സിറിയയിലേക്ക്
Wednesday, September 21, 2016 12:25 PM IST
ഡമാസ്കസ്: സിറിയയിലേക്ക് റഷ്യ വിമാനവാഹിനിക്കപ്പൽ അയയ്ക്കും. നിരവധി സൈനിക വിമാനങ്ങളുള്ള അഡ്മിറൽ കുസ്നെറ്റ്സോവ് താമസിയാതെ സിറിയൻ മേഖലയിലേക്കു തിരിക്കുമെന്നു പ്രതിരോധമന്ത്രി സെർജി ഷോയിഗു മോസ്കോയിൽ പറഞ്ഞു.

സിറിയയിൽ വെടിനിർത്തൽ പുനഃസ്‌ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺകെറിയും റഷ്യൻ വിദേശകാര്യമന്ത്രി ലാവ്റോവും യോഗത്തെ അഭിസംബോധന ചെയ്തു.

ഇതിനിടെ, തെക്കൻ ആലപ്പോയിലെ ഖാൻതുമാനിലുള്ള ക്ലിനിക്കിൽ ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച ആലപ്പോയിൽ ജീവകാരുണ്യ സഹായവുമായി എത്തിയ യുഎൻ ട്രക്കുകൾക്കു നേരേ നടന്ന ആക്രമണത്തിൽ 21 പേർക്കു ജീവഹാനി നേരിട്ടിരുന്നു. അമേരിക്കയും റഷ്യയും മുൻകൈയെടുത്തു സിറിയയിൽ പ്രഖ്യാപിച്ച വെടിനിർത്തലിനും ഇതോടെ അന്ത്യമായി. യുഎൻ വാഹനവ്യൂഹത്തിനു നേർക്ക് ആക്രമണം നടത്തിയതു റഷ്യയാണെന്നു വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. എന്നാൽ, ഈ ആരോപണം മോസ്കോ നിഷേധിച്ചു. സിറിയൻ, റഷ്യൻ വിമാനങ്ങൾ മേഖലയിൽ ആക്രമണം നടത്തിയിട്ടില്ലെന്നു റഷ്യ പറഞ്ഞു.

ഖാൻതുമാൻ ക്ലിനിക്ക് പ്രവർത്തിച്ചിരുന്ന മൂന്നുനിലക്കെട്ടിടം വ്യോമാക്രമണത്തിൽ പൂർണമായി തകർന്നെന്ന് ഫ്രാൻസ് ആസ്‌ഥാനമായുള്ള യൂണിയൻ ഓഫ് സിറിയൻ മെഡിക്കൽ റിലീഫ് ഓർഗനൈസേഷൻസ് പറഞ്ഞു.

തിങ്കളാഴ്ച യുഎൻ ട്രക്കുകൾക്കു നേരേ ആക്രമണം നടന്ന ഒരും അൽ കുബ്രായ്ക്കു സമീപമാണു ഖാൻതുമാൻ മേഖല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.