സിജോ പൈനാടത്ത്
കൊച്ചി: വേഗത്തില്‍ കാര്യങ്ങള്‍ സാധിക്കുന്നവര്‍ക്കാണ് എറണാകുളത്തിന്റെ കൈയടി. ഇടപ്പള്ളിയിലെയും വൈറ്റിലയിലെയും പാലാരിവട്ടത്തെയും കലൂരിലെയുമെല്ലാം ഗതാഗതക്കുരുക്കുകളില് കാലങ്ങളോളം ഇഴഞ്ഞുനീങ്ങിയ എറണാകുളത്തുകാരുടെ ജീവിതം, കൊച്ചി മെട്രോ തെല്ലെങ്കിലും വേഗത്തിലാക്കി.
ഒരു വയസു തികയുന്ന വാട്ടര്‍ മെട്രോ ഈ ദിവസങ്ങളില്‍ ഫോര്‍ട്ട്കൊച്ചിവരെ സര്‍വീസ് വിപുലമാക്കി. എല്ലാം വേഗത്തിലാണ്, സ്മാര്‍ട്ടാണ്... സ്മാര്ട്ടായാലേ വോട്ടുള്ളൂ എന്നു കൂടിയാണു തെരഞ്ഞെടുപ്പു നാളുകളില്‍ വാണിജ്യതലസ്ഥാനത്തെ വോട്ടര്‍മാര്‍ പറയുന്നത്.
മെട്രോ നഗരത്തിലെ അധികചൂടിനെ തോല്‍പ്പിച്ചും പ്രചാരണത്തില്‍ വേഗത്തിലും സ്മാര്‍ട്ടായും മുന്നേറാനുള്ള സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം അവസാന ലാപ്പിലാണ്. തങ്ങളുടെ കുത്തകസീറ്റ് ഈ നഗരത്തെ കൂടുതല്‍ സ്മാര്‍ട്ടാക്കിയ ഹൈബി ഈഡനിലൂടെ നിലനിര്‍ത്തുമെന്നു യുഡിഎഫ് ക്യാമ്പ് ആത്മവിശ്വാസത്തോടെ പറയുന്നു.
പ്രചാരണവേദികളില്‍ സ്മാര്‍ട്ടായും മികച്ച പ്രാസംഗികയായുമൊക്കെ വോട്ടര്‍മാരുടെ മനസുകളില്‍ വേഗത്തില്‍ ഇടം നേടിയ കെ.ജെ. ഷൈന്‍ അട്ടിമറിജയം നേടുമെന്നാണ് എല്‍ഡിഎഫിന്റെ വാദം. വോട്ടുവിഹിതം ഉയര്‍ത്താനുള്ള വലിയ നിയോഗം ഡോ.കെ.എസ്. രാധാകൃഷ്ണനിലൂടെ ലക്ഷ്യം കാണുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടുന്നത്.
മത്സരം കളറാണ്, കടുപ്പമില്ല
മുന്നണി സ്ഥാനാര്‍ഥികള്‍ പ്രചാരണം ഉഷാറാക്കുന്നുണ്ട്. ആവേശം ജനിപ്പിക്കുന്ന പ്രചാരണ പരിപാടികള്‍ ചിട്ടയായി നടക്കുന്നു. മുന്നണി സ്ഥാനാര്‍ഥികള്‍ക്കായി സംസ്ഥാന, ദേശീയ നേതാക്കള്‍ എറണാകുളത്തിറങ്ങി. സാമൂഹ്യമാധ്യമങ്ങളിലും സ്മാര്‍ട്ട് കാമ്പയിനുകളുടെ വൈബുണ്ട്.
ഇതൊക്കെയാണെങ്കിലും കേരളത്തിലെ പകുതിയിലധികം മണ്ഡലങ്ങളിലേതുപോലെ കടുത്ത മത്സരമാണ് ഇവിടെയെന്ന് എറണാകുളത്തുകാര്‍ ഇപ്പോഴും കരുതുന്നില്ല. യുഡിഎഫിന്റെ കുത്തകമേധാവിത്വത്തെ തകര്‍ക്കാന്‍ തക്ക അടിയൊഴുക്കുകള്‍ ഇക്കുറി അധികമാരും പ്രവചിക്കുന്നില്ലെന്നതുതന്നെയാണ് അതിനു കാരണം.
വികസനത്തേക്കാള്‍ വ്യക്തിത്വം
എറണാകുളത്തു ചര്‍ച്ച ചെയ്യാന്‍ വികസന വിഷയങ്ങള്‍ നിരവധിയാണെങ്കിലും തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏറെയും മുഴങ്ങിക്കേട്ടതു പൊതുരാഷ്ട്രീയ വിഷയങ്ങള്‍ക്കൊപ്പം, സ്ഥാനാര്‍ഥികളുടെ വ്യക്തിപ്രഭാവത്തെ സംബന്ധിച്ച അവകാശവാദങ്ങളും ആരോപണങ്ങളും. മുന്‍ എംപി ജോര്‍ജ് ഈഡന്റെ മകന്, ദേശീയതലത്തിലും ശ്രദ്ധേയനായ യുവനേതാവ് എന്നീ നിലകളിലുള്ള ഹൈബി ഈഡന്റെ വ്യക്തിപ്രഭാവത്തെ യുഡിഎഫ് ഉയര്‍ത്തിക്കാട്ടുമ്പോള്‍, ഈ പ്രഭാവം കൊണ്ട് എറണാകുളത്തിനു കാര്യമായ നേട്ടമുണ്ടായിട്ടില്ലെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നുണ്ട്.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവും എന്‍എസ് യു മുന്‍ പ്രസിഡന്റുമാണു സിറ്റിംഗ് എംപി ഹൈബി ഈഡന്. 2019ല്‍ 1,69,153 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലായിരുന്നു ഹൈബിയുടെ ജയം. സിപിഎമ്മിലെ പ്രമുഖനും ഇപ്പോഴത്തെ മന്ത്രിയുമായ പി. രാജീവിനെ തോല്‍പ്പിച്ചുകൊണ്ടുള്ള ഹൈബിയുടെ പാര്‍ലമെന്റിലേക്കുള്ള മാസ് എന്‍ട്രി പരക്കെ കൈയടി നേടി.
എറണാകുളത്തെ ഇടതുമുന്നേറ്റത്തിനു പെണ്‍കരുത്തിന്റെ പ്രതീകമായാണ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്‍ ടീച്ചറെ എല്‍ഡിഎഫ് അവതരിപ്പിക്കുന്നത്. അധ്യാപനത്തിലും സംഘടനാരംഗത്തും തിളങ്ങിയ കെ.ജെ. ഷൈന്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായാണു രംഗത്തെത്തിയത്. അക്കാദമിക് മേഖലകളില്‍ പതിപ്പിച്ച വ്യക്തിമുദ്രയുടെ പ്രഭാവമാണ് ബിജെപി സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ പ്രചാരണ വിഷയങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നത്.
യുഡിഎഫ് 4, എല്‍ഡിഎഫ് 3
ഏഴു നിയമസഭാ മണ്ഡലങ്ങളാണ് എറണാകുളത്തുള്ളത്. ഇതില്‍ പറവൂര്‍, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നാലു മണ്ഡലങ്ങൾ നിലവില്‍ യുഡിഎഫിന്റെ കൈയിലാണ്. വൈപ്പിന്‍, കളമശേരി, കൊച്ചി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് എംഎല്‍എമാരാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കാള്‍ ഓരോ മണ്ഡലത്തിലും അഞ്ചു മുതല്‍ പത്തു ശതമാനം വരെ അധികവോട്ടുകളുടെ മേല്‍ക്കൈ യുഡിഎഫ് ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട്. എല്‍ഡിഎഫിന്റെ അക്കൗണ്ടിലുള്ള മൂന്നിടത്തും ഹൈബി ഈഡനു മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്
.
നിയമസഭാ തെരഞ്ഞെടുപ്പു പോലെയല്ല കാര്യങ്ങളെന്നാണ് എല്‍ഡിഎഫിന്റെ വാദം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയവിഷയങ്ങള്‍ ജനങ്ങളിലേക്കെത്തിച്ച് കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകുമെന്ന് ഇടതുപക്ഷം കരുതുന്നു.
കളത്തില്‍ പത്തു പേര്
എറണാകുളത്തു 10 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നുണ്ട്. മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമേ ട്വന്റി 20യ്ക്കു വേണ്ടി അഭിഭാഷകനും സംരംഭകനുമായ ആന്റണി ജൂഡി പ്രചാരണത്തില്‍ സജീവമാണ്.
വയലാര്‍ ജയകുമാര്‍ (ബിഎസ്പി), പ്രതാപന് (ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ബ്രഹ്മകുമാര്‍ (എസ്യുസിഐ), രോഹിത് കൃഷ്ണന് (സ്വത.), സന്ദീപ് രാജേന്ദ്രപ്രസാദ് (സ്വത.), സിറില്‍ സ്കറിയ (സ്വത.) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. 2019 ല്‍ 13 പേരാണ് എറണാകുളത്തു ജനവിധി തേടിയത്.
ഇടത്തേക്കു ചായുമോ ഇക്കുറി ?
എറണാകുളത്തു കോണ്‍ഗ്രസ് കുത്തക തകര്‍ക്കുക അത്ര എളുപ്പമല്ലെന്ന് എല്‍ഡിഎഫിന് അറിയാം. എന്നാല്‍ വനിതാ സ്ഥാനാര്‍ഥി പരീക്ഷണത്തിലൂടെ അതു സാധ്യമായാല്‍, എറണാകുളത്തിന് അതു പുതിയ ചരിത്രമാകും.
1952 (തിരുക്കൊച്ചി) മുതലിങ്ങോട്ടു നടന്ന 17 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ 14ലും വലതുപക്ഷത്തിനൊപ്പമായിരുന്നു എറണാകുളത്തിന്റെ മനസ്. രണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ എറണാകുളം ഇടത്തേക്കു ചാഞ്ഞതും ചരിത്രം.
1967ല്‍ സിപിഎമ്മിലെ വി. വിശ്വനാഥമേനോനെ എറണാകുളത്തുകാര്‍ വിജയിപ്പിച്ചു. 1996ല്‍ സേവ്യര്‍ അറയ്ക്കലും 2004ല്‍ ഡോ. സെബാസ്റ്റ്യന്‍ പോളുമാണ് എറണാകുളത്തു ജയിച്ച ഇടതുസ്ഥാനാര്‍ഥികള്‍. 1997, 2003 ഉപതെരഞ്ഞെടുപ്പുകളിലും ഡോ. സെബാസ്റ്റ്യന്‍ പോളിലൂടെ എല്‍ഡിഎഫ് വിജയമധുരമറിഞ്ഞു.
എറണാകുളത്തിന്റെ തെരഞ്ഞെടുപ്പു വഴികളില്‍ ഇടയ്ക്കെങ്കിലും ഇടത്തോട്ടു മാറി വീശിയ കാറ്റ് 2024ല്‍ ആവര്‍ത്തിക്കുമെന്ന് എല്‍ഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലം തന്നെയെന്നുറപ്പിക്കുകയാണ് യുഡിഎഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.