തൃശൂർ: ഗോവ, മംഗലാപുരം എന്നിവിടങ്ങളിൽനിന്നു കടല്‍മാര്‍ഗം മദ്യവും സ്പിരിറ്റും കടത്തുന്നതു വ്യാപകമാകുന്നു. ഇതിനെതിരെ കടലിൽ വലവിരിച്ച് എക്സൈസ്, ഫിഷറീസ്, മറൈൻ വകുപ്പുകൾ. ജില്ലയിലെ തീരദേശം കേന്ദ്രീകരിച്ച് വ്യാജമദ്യം, സ്പിരിറ്റ്, കഞ്ചാവ് കടത്തുകൾ സജീവമാകുന്നതായി വിജിലൻസ് മുന്നറിയിപ്പുണ്ടായിരുന്നു. ഗോവയിൽനിന്ന് മാരക മയക്കുമരുന്നുകളും മംഗലാപുരത്തുനിന്ന് സ്പിരിറ്റും വ്യാജ ചാരായവും കേരളത്തിലെ തീരങ്ങളിലേക്ക് എത്തുന്നുണ്ടെന്നാണ് വിജിലൻസിനു ലഭിച്ച വിവരം. തുടർന്നാണ് കടലിൽ പരിശോധന ശക്തമാക്കിയത്.
വാടാനപ്പിള്ളി എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, അഴീക്കോട് ഫിഷറീസ് സ്റ്റേഷന്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിംഗ് വകുപ്പുകൾ സംയുക്തമായാണു പരിശോധന. അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം കരയില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ പട്രോളിംഗ് നടത്തുന്നുണ്ട്. എല്ലാ മത്സ്യബന്ധനയാനങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. നിലവിൽ സംശായാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പരിശോധന തുടരാനാണു തീരുമാനം.
മുന്‍പ് തെരഞ്ഞെടുപ്പുകാലങ്ങളിൽ ഗോവയിൽനിന്നും മംഗലാപുരത്തുനിന്നും മദ്യം, മയക്കുമരുന്നു കടത്ത് കടലിൽവച്ചു പിടികൂടിയിരുന്നു. എല്ലാക്കാലത്തും ഇതുവഴി ലഹരിക്കടത്ത് സജീവമാണെങ്കിലും തെരഞ്ഞെടുപ്പുകാലത്തെ ഒഴുക്കു തടയാനാണ് ഇപ്പോഴത്തെ നീക്കം. ഈ മാസം തുടക്കത്തിൽ തുടങ്ങിയ സ്പെഷല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവ് തെരഞ്ഞെടുപ്പു കഴിഞ്ഞും തുടരും. സംശയകരമായ യാനങ്ങളോ ആളുകളെയോ കടലില്‍ കണ്ടാല്‍ ഉടനെ ഫിഷറീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നു മത്സ്യത്തൊഴിലാളികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാടാനപ്പിള്ളി എക്സൈസ് സിഐ ബെന്നി ജോര്‍ജ്, പ്രിവന്റീവ് ഓഫീസര്‍ സി. ഫല്ഗുണന്, എക്സൈസ് ഗാര്‍ഡുമാരായ ശശിധര്‍, ഗിരീഷ്, മറൈന്‍ എന്‍ഫോഴസ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിംഗ് വിഭാഗം ഓഫീസര്‍ വി.എന്‍. പ്രശാന്ത് കുമാര്‍, സീ റെസ്ക്യൂ ഗാര്‍ഡുമാരായ പ്രമോദ്, അജിത്, സ്രാങ്ക് റസാക്ക്, മുഹമ്മദ് എന്നിവര്‍ പരിശോധനാസംഘത്തിൽ ഉണ്ടായിരുന്നു.