അഞ്ചല്‍ : കേരളത്തിന്റെ വിവിധ ജില്ലകളില്‍ നൂറിലധികം മോഷണ കേസുകളില്‍ പ്രതിയായിട്ടുള്ള കുപ്രസിദ്ധ മോഷ്ടാവ് വെള്ളംകുടി ബാബു പിടിയില്‍. അഞ്ചല്‍ പോലീസാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ വെള്ളംകുടി ബാബുവിനെ പിടികൂടിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചല്‍ അഗസ്ത്യക്കോട് സ്വദേശികളായ രെഹാന, നാസര്‍ കോയ തങ്ങള്‍ എന്നിവരുടെ വീടുകള്‍ കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തിരുന്നു.
പതിനായിരത്തോളം രൂപയും ആറുപവനോളം സ്വര്‍ണ്ണവുമായിരുന്നു ഇവിടെ നിന്നും മോഷ്ട്ടിച്ചത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച് വെള്ളംകുടി ബാബുവാണ് കവര്‍ച്ചക്ക് പിന്നിലെന്ന് കണ്ടെത്തി. മാത്രമല്ല ഇയാളുടെ സാന്നിധ്യം സമീപ പ്രദേശങ്ങള്‍ ഉണ്ടെന്നു കൂടി മനസിലാക്കിയതോടെ രാത്രികാല പെട്രോളിംഗ് ശക്തമാക്കുകയും ചെയ്തു.
ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെ അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അഗസ്ത്യക്കോട് തന്നെയുള്ള റബര്‍ പുരയിടത്തില്‍ വച്ച് ബാബുവിനെ ഓടിച്ചിട്ട് പിടികൂടിയത്.
ആദ്യം കവര്‍ച്ച ചെയ്തത് താനല്ലെന്നു പറഞ്ഞ ബാബു തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ ആര്.ഒ ജംഗ്ഷനിലെ ഹോട്ടല്‍, അഗസ്ത്യക്കോട് കലിംഗ് ജംഗ്ഷനിലെ വാഴത്തോട്ടം എന്നിവിടങ്ങളില്‍ ഒളിപ്പിച്ച നിലയില്‍ രണ്ടു കവറുകളില്‍ നിന്നുമായി തൊണ്ടിമുതല്‍ പോലീസ് കണ്ടെത്തി. മാല, മോതിരം, കമ്മല്‍ എന്നിവയ്ക്ക് പുറമേ ടോര്ച്ചുകള്, വാച്ചുകള്‍ എന്നിവയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കവര്‍ച്ച നടത്തിയ ഇടങ്ങളിലും മോഷണ മുതല്‍ ഒളിപ്പിച്ച ഇടങ്ങളിലും എത്തിച്ചു തെളിവെടുപ്പ് നടത്തി.
പിന്നീട് വൈദ്യ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് വെള്ളംകുടി ബാബു ജയിലില്‍ നിന്നും ഇറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ ഉടന്‍ വീണ്ടും മോഷ്ട്ടിക്കുന്നതാണ് ഇയാളുടെ പതിവ്.
ആളില്ലാത്ത വീടുകളാണ് കൂടുതലായി ഇയാള്‍ മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. കൊല്ലം ജില്ലയില്‍ മാത്രം അന്‍പതോളം കവര്‍ച്ച കേസുകളില്‍ ഇയാള്‍ പ്രതിയാണ്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ഷെഫിന്, ട്വിങ്കിള്‍ ശശി, ഗ്രേഡ് എസ്ഐ സന്തോഷ്കുമാര്‍, വിനോദ് കുമാര്‍, അരുണ്‍ ജോസഫ്, രജീഷ് കുമാര്‍, സിപിഒമാരായ അനന്ദു, പ്രിന്‍സ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.