കൊല്ലം: തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തി കശുവണ്ടി വ്യവസായം ആധുനികവൽക്കരിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനും മാസ്റ്റർ പ്ലാൻ തയാറാക്കാൻ
മന്ത്രിമാരായ പി.രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യവസായത്തെ ശക്തിപ്പെടുത്താൻ ആവശ്യമായ സാമ്പത്തിക ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്ത വ്യവസായി സംഘടനകളുടേയും തൊഴിലാളി സംഘടനകളുടേയും യോഗത്തിലാണ് തീരുമാനം.
കശുവണ്ടി കോർപ്പറേഷൻ, കാപ്പക്സ് എന്നിവയുടെ പ്രവർത്തനം വിലയിരുത്താനായി മന്ത്രി പി. രാജീവ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ എന്നിവർ പങ്കെടുത്ത അവലോകന യോഗവും ചേർന്നു.
തോട്ടണ്ടിയുടെ വില വർധനയും ഇറക്കുമതി ചുങ്കവും കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഉൽപ്പാദന ചെലവ് ഇരട്ടിയിലധികമാണ്. ആധുനികവൽക്കരണം നടപ്പിലാക്കാത്തതാണ് ഇതിനു പ്രധാന കാരണം. മാർക്കറ്റിങ്ങിലും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കാര്യത്തിലും ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്.
ഇതെല്ലാം പരിഹരിക്കുന്നതിനായിരിക്കും മാസ്റ്റർ പ്ലാനിൽ പ്രധാന പരിഗണന നൽകുക. പ്രഫഷണൽ ഏജൻസികളുടെ സഹായവും ഇതിനായി തേടും. കശുവണ്ടി കോർപ്പറേഷന്റേയും കാപ്പക്സിന്റേയും മേൽനോട്ട ചുമതല റിയാബിന് നൽകും.
രണ്ടു സ്ഥാപനങ്ങളുടെ കീഴിലുള്ള ഫാക്ടറികളിലും ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഒരു ദിവസം പോലും തൊഴിൽ നഷ്ടപ്പെട്ടില്ലെന്ന് ചെയർമാൻമാർ അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള കശുവണ്ടി അന്താരാഷ്ട്ര കമ്പോളത്തിൽ ലഭിക്കുന്ന അവസരത്തിൽ അത് വാങ്ങാൻ ശ്രമിക്കണമെന്ന് കാഷ്യു ബോർഡിന് നിർദേശം നൽകി.
സർക്കാരിന്റെ കൂടി സാന്നിധ്യത്തിലുണ്ടാക്കിയ ഒറ്റ തവണ തീർപ്പാക്കലിലെ വ്യവസ്ഥകൾ ചില ബാങ്കുകൾ നടപ്പിലാക്കുന്നില്ലെന്ന പരാതി വ്യവസായികൾ ഉന്നയിച്ചു. ഇക്കാര്യത്തിൽ ഇടപ്പെടാമെന്ന് മന്ത്രിമാർ ഉറപ്പു നൽകി.
സംസ്ഥാനത്തെ ചെറുകിട കശുവണ്ടി വ്യവസായങ്ങൾക്ക് പ്രതികൂലമാകുന്ന വിധത്തിൽ ബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികൾ ലഘൂകരിക്കാൻ ശ്രമിക്കും. സ്വകാര്യ കശുവണ്ടി വ്യവസായത്തിന് കൈത്താങ്ങായി പുതിയ പുനരുദ്ധാരണ പാക്കേജ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 10 കോടി രൂപ വരെയുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളാനും രണ്ട് കോടി വരെയുള്ള വായ്പകൾക്ക് 50 ശതമാനം നൽകിയും രണ്ട് കോടി മുതൽ 10 കോടി വരെയുള്ള വായ്പകൾക്ക് 60 ശതമാനം വരെ നൽകിയും വൺ ടൈം സെറ്റിൽമെന്റ് നൽകാനും പാക്കേജ് പ്രകാരം സഹായം നൽകുന്നുണ്ട്.
കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ ജി.ശിവശങ്കരപ്പിള്ള, തൊഴിലാളി സംഘടനാ നേതാക്കളായ കെ.രാജഗോപാൽ, ബി. തുളസീധരക്കുറുപ്പ്, ശ്രീകുമാർ, എ.എ. അസീസ്, ബി.സുജീന്ദ്രൻ, ജി ലാലു, കോതേത്ത് ഭാസ്കരൻ, ശൂരനാട് ശ്രീകുമാർ, സജി.ഡി. ആനന്ദ്, വ്യവസായ സംഘടനാ പ്രതിനിധികളായ ഭൂതേഷ്, സുന്ദരൻ, അനസ്, അസ്ക്കർ ഖാൻ മുസ്ല്യാർ, ലൂസിയസ് മിറാൻഡ തുടങ്ങിയവർ പങ്കെടുത്തു.