കാസർഗോഡ്: വ്യാജപ്രചരണങ്ങളെത്തുടര്ന്നു രോഗപ്രതിരോധ കുത്തിവയ്പിനെതിരേ നിലപാട് സ്വീകരിക്കുന്ന രക്ഷിതാക്കളെ വാക്സിനേഷന് യജ്ഞത്തില്‍ കണ്ണിചേര്‍ക്കാനായി മൊഗ്രാല്‍-പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ "മിഷന് ആഫിയത്ത്' പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ പ്രാഥമികാരോഗ്യകേന്ദ്രമാണ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യം, സുഖം എന്നൊക്കെ അർഥമുള്ള അറബി വാക്കാണ് ആഫിയത്ത്.
ചെങ്കള പഞ്ചായത്തില്‍ കുത്തിവയ്പൊന്നും എടുക്കാത്ത 12 കുട്ടികളും ഭാഗികമായി എടുത്ത 250 പേരും മൊഗ്രാല്‍-പുത്തൂരില്‍ കുത്തിവയ്പൊന്നും എടുക്കാത്ത ആറു പേരും ഭാഗികമായി എടുത്ത 105 പേരും ഉള്ളതായാണ് കണക്ക്. ഇവര്‍ക്കുകൂടി കുത്തിവയ്പ് നല്കി നൂറ് ശതമാനം ലക്ഷ്യം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ബന്തിയോട് കൊക്കച്ചാല്‍, കുമ്പള ഇമാം ഷാഫി അക്കാദമി കോളജുകളിലെ 40 വാഫി വിദ്യാര്‍ഥികളുടെ സേവനമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്. പഠന സിലബസ് പ്രകാരം ഇവര്‍ക്ക് 190 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹ്യസേവനം ചെയ്യേണ്ടതുണ്ട്. മിഷന് ആഫിയത്തിന് വേണ്ടി ഈ വിദ്യാർഥികള്‍ക്ക് ഒരുദിവസത്തെ പരിശീലനം നല്‍കിയിരുന്നു.
ചെങ്കള മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ, മൊഗ്രാല്‍-പുത്തൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന് ജെ. നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, അക്കര ഫൗണ്ടേഷന് പ്രോജക്ട് മാനേജര്‍ യാസര്‍ വാഫി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മദ്റസ അധ്യാപകര്‍, സമുദായ നേതാക്കള്‍ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. സെമിനാര്‍, സിംപോസിയം, യോഗങ്ങള്‍, ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിക്കും.
കുടുംബയോഗങ്ങള്‍, കോലായക്കൂട്ടം, ഗൃഹസന്ദര്‍ശനം, നോട്ടീസ് വിതരണം, ഫ്ളാഷ് മോബ്, ഷോര്‍ട്ട് ഫിലിം, റാലി, തെരുവുനാടകം തുടങ്ങിയ പരിപാടികളും നടത്തും. ചെങ്കളയില്‍ നടന്ന ഗൃഹസര്ന്ദശനത്തിന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ കാട്ടുകൊച്ചി, സദാനന്ദന്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ അഫീസ് ഷാഫി, കെ.എസ്. രാജേഷ്, ആസിഫ്, ജെപിഎച്ച്എന്‍മാരായ ജലജ, കൊച്ചുറാണി, നിഷ, സബീന, മഞ്ജുഷ എന്നിവര്‍ നേതൃത്വം നല്കി.