കൽപ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ പഞ്ചായത്തിലെ പൊഴുതന ഡിവിഷനിൽ രാഷ്ട്രീയക്കളരയിൽ പയറ്റിത്തെളിഞ്ഞവരുടെ പോരാട്ടം. മുന്പ് രണ്ടുവട്ടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെപിസിസി മെംബർ കെ.എൽ. പൗലോസ്, കാലാവധി പൂർത്തിയാക്കിയ പൊഴുതന പഞ്ചായത്ത് ഭരണസമിതിയുടെ പ്രസിഡന്റും സിപിഎം വൈത്തിരി ഏരിയ കമ്മിറ്റിയംഗവുമായ എൻ.സി. പ്രസാദ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റും 2000 മുതൽ 2010 വരെ വെങ്ങപ്പളളി പഞ്ചായത്ത് ഭരണസമിതിയംഗവുമായിരുന്ന കെ. ശ്രീനിവാസൻ എന്നിവരാണ് പൊഴുതനയിൽ തെരഞ്ഞെടുപ്പുഗോദയിലുള്ള പ്രമുഖർ. ഇ.പി. ജേക്കബ്, രാമൻകുട്ടി, പി.എച്ച്. ലത്തീഫ് എന്നീ സ്വതന്ത്രരും ഡവിഷനിൽ ഒരുകൈ നോക്കുന്നവരുടെ പട്ടികയിലുണ്ട്.
കർഷകരും തോട്ടം തൊഴിലാളികളും ആദിവാസികളും വിധി നിർണയിക്കുന്നതാണ് 44 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ അടങ്ങുന്ന ഡിവിഷൻ. വൈത്തിരി പഞ്ചായത്തിലെ ചുണ്ടേൽ(മൂന്ന്)ഒഴികെ 13-ഉം പൊഴുതന, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ ആകെയുള്ള 13 വീതം വാർഡുകളും തരിയോട് പഞ്ചായത്തിലെ കാലിക്കുനി വാർഡും കോട്ടത്തറ പഞ്ചായത്തിലെ ഏഴ്,എട്ട്,10,11 വാർഡുകളും പൊഴുതന ഡിവിഷന്റെ ഭാഗമാണ്.
ഡിവിഷനിൽ ഒരു പണത്തൂക്കം മുന്നിലാണ് എൽഡിഎഫ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ പി.എൻ. വിമലയായിരുന്നു വിജയി. വാശിയേറിയ അങ്കത്തിനൊടുവിൽ 400 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിമല ജയിച്ചുകയറിയത്. 2015ലെ വിജയം പൊഴുതനയിൽ ഇക്കുറിയും ആവർത്തിക്കാമെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. എന്നാൽ ഇത്തവണ വിജയകാഹളം മുഴക്കുക യുഡിഎഫ് ആയിരിക്കുമെന്നു ഡിവിഷനിലെ കോണ്ഗ്രസ്, മുസ്ലിംലീഗ് പ്രവർത്തർ പറയുന്നു. സീനിയർ നേതാവിനെത്തന്നെ കോണ്ഗ്രസ് മത്സരത്തിനു നിയോഗിച്ചതു ഡിവിഷനിലെ യുഡിഎഫ് നേതാക്കളിലും പ്രവർത്തകരിലും വലിയ ആവശേമാണ് പകർന്നത്. പൊഴുതനയിൽ ജയിച്ചുകയറാമെന്ന പ്രതീക്ഷ ബിജെപിക്കില്ല. ആദിവാസി, തോട്ടംതൊഴിലാളി മേഖലകളിൽ പാർട്ടിയുടെ നില മെച്ചപ്പെടുത്തുകയാണ് പാർട്ടിയുടെയും എൻഡിഎയുടെയും ലക്ഷ്യം.
കോവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചുള്ള ഭവന സന്ദർശനത്തിനൊപ്പം നവ മാധ്യമങ്ങളായ വാട്സ്ആപ്പ്,ഫേസ്ബുക്ക്,ഇൻസ്റ്റാഗ്രാം എന്നിവയുടെ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തിയാണ് മൂന്നു മുന്നണികളുടെയും പ്രചാരണം. നവ മാധ്യമങ്ങളിലൂടെ വോട്ടമാരിലെത്താൻ മൂന്നണികൾ ചെറുപ്പക്കാരുടെ സംഘങ്ങളെത്തന്നെ നിയോഗിച്ചിട്ടുണ്ട്.വീടു കയറിയുള്ള പ്രചാരണത്തിനു വാർഡുതല കമ്മിറ്റികളും സജീവമാണ്.സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനു സർക്കാർ നടപ്പിലാക്കിയ പദ്ധതികളും ഡിവിഷൻ പരിധിയിൽ ഭരണമുണ്ടായിരുന്ന പഞ്ചായത്തുകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന വികസന മുന്നേറ്റവും ചൂണ്ടിക്കാട്ടിയാണ് ഇടതു മുന്നണി പ്രവർത്തകർ സ്ഥാനാർഥിക്കു വോട്ടുറപ്പിക്കുന്നത്.മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽ ഡിവിഷന്റെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതുമൂലം ജനങ്ങൾ നേരിടാനിടയുള്ള പ്രയാസങ്ങൾ, തോട്ടം തൊഴിലാളികളുടെ തീർത്തും മോശമായ ജീവിത സാഹചര്യങ്ങൾ, വന്യജീവി ശല്യം, സുഗന്ധഗിരി മേഖലയിലെ ബഹുഭൂരിപക്ഷം വരുന്ന ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ എന്നിവയുടെ പരിഹാരത്തിനു ഇടപെടൽ ഉറപ്പുനൽകി വോട്ടർമാരുടെ മനം കവരാനാണ് യുഡിഎഫ് ശ്രമം.കേന്ദ്ര സർക്കാർ പാവപ്പെട്ടവർക്കായി നടപ്പിലാക്കിയ പദ്ധതികൾ എണ്ണിപ്പറഞ്ഞും ഇടതു,വലതു മുന്നണികളുടെ ജനസ്നേഹം കപടമാണെന്നു സ്ഥാപിക്കാൻ ശ്രമിച്ചുമാണ് ബിജെപി പ്രവർത്തകർ വോട്ടർമാരെ കാണുന്നത്.
പുൽപ്പള്ളി സ്വദേശിയാണ് 67കാരനായ പൗലോസ്.പ്രഥമ വയനാട് ജില്ലാ കൗണ്സിലിൽ അംഗമായിരുന്ന ഇദ്ദേഹം 2000-2005, 2010-2015 കാലയളവിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നത്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ചേംബർ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ആനിയും പ്രവീണ് പോൾ,നവീൻ പോൾ എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം.
ഡിവിഷനിലെ സമ്മതിദായകർക്കിടയിൽ സുപരിചിതനാണ് 60കാരനായ വെങ്ങപ്പള്ളി വാവാടി നാക്കാക്കുനി എൻ.സി. പ്രസാദ്. പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ ഭരണ നൈപുണ്യം തെളിയിച്ച അദ്ദേഹം നടാടെയാണ് ജില്ലാ പഞ്ചായത്തിലേക്കു ജനവിധി തേടുന്നത്. ഭാര്യ ശ്രീജയും നവ്യശ്രീ, ആര്യശ്രീ എന്നീ മക്കളും ഉൾപ്പെടുന്നതാണ് കുടുംബം. 64കാരനാണ് ബിജെപി സ്ഥാനാർഥി അച്ചൂരാനം ഉദയമന്ദിരത്തിൽ ശ്രീനിവാസൻ. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഇദ്ദേഹവും ഡിവിഷനിലെ 35,000 ഓളം വരുന്ന വോട്ടർമാർക്കു അപരിചിതനല്ല.