കോടഞ്ചേരി: നാരങ്ങത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക്(18)ന് വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ ഫലം കാണാതെ അവസാനിപ്പിച്ചു.
പോലീസും, ഫയർ ഫോഴ്സും, എൻഡിആർഎഫ് സന്നദ്ധ സംഘടനകളും സ്ഥലത്ത് ക്യാമ്പ് ചെയ്തെങ്കിലും ശക്തമായ മഴയും, മലവെള്ളപ്പാച്ചിലും തിരച്ചിൽ ദുഷ്കരമാക്കി. കോഴിക്കോട് സബ് കളക്ടർ ചെൽസാ സിനി, താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലകണ്ടി, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ പ്രവീൺകുമാർ, എസ്ഐമാരായ അഭിലാഷ്, സാജു, താമരശേരി തഹസിൽദാർ സി. സുബൈർ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, മുക്കം ഫയർ ഫോഴ്സ് ഓഫീസർ ഷംസുദ്ദീൻ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
സന്നദ്ധ സേനാ പ്രവർത്തകരായ രാഹുൽ ബ്രിഗേഡിയർ, കർമ്മ ഓമശേരി, സ്വാന്തനം ഓമശേരി, എന്റെ മുക്കം, പാസ്കോ പെരില്ലി, കർമ്മ സേന മുറമ്പാത്തി, നസ്രാ റെസ്ക്യൂ ഫോഴ്സ് കോഴിക്കോട്, മുക്കം സിവിൽ ഡിഫൻസ്, ടാസ്ക് ഫോഴ്സ് കോടഞ്ചേരി, പുനർജനി ആനക്കാംപൊയിൽ, വൈറ്റ് ഗാർഡ് എന്നീ സംഘടനകളും പതംങ്കയത്ത് തിരച്ചിലിന് എത്തി. ഇന്ന് രാവിലെ എട്ടു മുതൽ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്നും എൻഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരെ തിരച്ചിൽ ഇറങ്ങുന്ന സന്നദ്ധ സംഘടനകൾ അറിയിക്കണമെന്നും ഒറ്റയ്ക്ക് ആരും ഇറങ്ങരുത് എന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അറിയിച്ചു. പഞ്ചായത്തിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ, ഇരുതുള്ളി പുഴ എന്നീ പുഴകളിൽ കനത്ത മഴവെള്ളപ്പാച്ചിൽ ഉണ്ടാകാനിടയുള്ളതുകൊണ്ട് മൺസൂൺ ടൂറിസം നിരോധിച്ചതായും അറിയിച്ചു.