മന്ത്രിക്കെതിരേ പ്രതിഷേധവുമായി എൻസിപി
1560591
Sunday, May 18, 2025 5:46 AM IST
പൂക്കോട്ടുംപാടം: പാർട്ടി നിലപാടിനൊപ്പം നിൽക്കാത്ത വനംവകുപ്പ് മന്ത്രിയെ സംരക്ഷിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് എൻസിപി അമരന്പലം മണ്ഡലം കമ്മിറ്റി പൂക്കോട്ടുംപാടത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിരന്തരമായ വന്യമൃഗശല്യവും അക്രമണവും നേരിടുന്ന മലയോര മേഖലകളിൽ താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ട നടപടിയിലും കല്ലാമൂല സ്വദേശി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ നിലന്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാലിനെ സ്ഥലം മാറ്റിയതിലും പ്രതിഷേധിച്ചാണ് അമരന്പലം മണ്ഡലം എൻസിപി കമ്മിറ്റി സ്വന്തം പാർട്ടിയിലെ മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമുയർത്തിയത്.
300 ഓളം വരുന്ന താത്കാലിക വാച്ചർമാരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ച് അവരെ തിരിച്ചെടുക്കണമെന്നും നിരന്തരമുള്ള വന്യജീവി ആക്രമണങ്ങളിൽ നടപടി എടുക്കാതെ ഡിഎഫ്ഒയെ സ്ഥലം മാറ്റി മന്ത്രിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എൻസിപി മണ്ഡലം പ്രസിഡന്റ് ടി.പി. ഹംസ ആരോപിച്ചു.
ജനവാസ മേഖലയിൽ ആനയിറങ്ങാതിരിക്കാൻ കാരീരിപാടത്ത് കുളം കുത്താനും മുള, പ്ലാവ് അടക്കമുള്ളവ കാട്ടിൽ നട്ടുപിടിപ്പിക്കണമെന്നും രേഖാമൂലം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുത്തില്ല എന്നും ടി.പി. ഹംസ ചൂണ്ടിക്കാട്ടി. പിരിച്ചുവിട്ട വാച്ചർമാരെ തിരിച്ചെടുത്തിട്ടില്ലെങ്കിൽ 300 ഓളം വരുന്ന വാച്ചർമാരെ അണിനിരത്തി സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഹംസ പറഞ്ഞു.