റോഡ് കൈയേറി വ്യാപാരം; നടപടിയെടുക്കാതെ പൊതുമരാമത്ത് വകുപ്പ്
1560584
Sunday, May 18, 2025 5:46 AM IST
എടക്കര: എടക്കര പാലത്തിന് സമീപം റോഡ് കൈയേറിയും ഗതാഗതത്തിന് തടസമുണ്ടാക്കിയും പ്രവർത്തിക്കുന്ന ആക്രി കടയ്ക്കെതിരേ നടപടിയെടുക്കാൻ പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറാകുന്നില്ല.
അന്തർസംസ്ഥാന പാതയായ കഐൻജി റോഡ് കൈയേറി നടത്തുന്ന സ്ഥാപനം ഗതാഗത തടസ്ത്തിനും അപകടങ്ങൾക്കും കാരണമായിത്തീർന്നിരിക്കുകയാണ്. പൊതുമരാമത്ത് റോഡിന്റെ ഒരുവശത്ത് മീറ്ററുകളോളം നീളത്തിൽ കടയിലേക്ക് കൊണ്ടുവരുന്ന ആക്രി സാധനങ്ങൾ അലക്ഷ്യമായി കിടക്കുന്നുണ്ട്. റോഡിന്റെ ടാറിംഗ് തുടങ്ങുന്ന സ്ഥലം മുതൽ കടയിലേക്കെത്തുന്ന സാധനങ്ങൾ നിരന്ന് കിടക്കുകയാണ്.
കൂടാതെ കടയിലേക്ക് വരുന്ന ഓട്ടോറിക്ഷ, ചരക്ക് വാഹനങ്ങൾ, ലോറികൾ, പിക്അപ്പ് വാഹനങ്ങൾ തുടങ്ങിയവയും റോഡരികിൽ നിർത്തിയിടുന്നതിനാൽ ഗതാഗതത്തിന് തടസമാകുന്നു. ഈ ഭാഗത്ത് റോഡിന് വളവുള്ളതിനാലാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. ശനിയാഴ്ചകളിൽ എടക്കര കന്നുകാലി ചന്തയുടെ തിരക്കും കൂടിയാകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. പൊതുമരാമത്ത് വകുപ്പിന്റെ റോഡിൽ ടാറിംഗ് കഴിഞ്ഞാലുള്ള നിശ്ചിത ദൂരം മുഴുവനായും വ്യാപാരികൾ കൈയേറിയിട്ടുണ്ട്. ആ ഭാഗത്തുകൂടി വഴിയാത്രക്കാർക്ക് നടക്കാൻ പോലും കഴിയില്ല.
പലപ്പോഴായി വാഹന ഉടമകളും പൊതുജനങ്ങളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് ഇടപെട്ട് കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ഉടമ തയാറായില്ല.
ഈ വിഷയത്തിൽ പല തവണ രോഖാമൂലം പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ കത്ത് നൽകിയിട്ടും വകുപ്പിൽ നിന്ന് നടപടി ഉണ്ടായില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ആയിരക്കണക്കിന് വാഹനങ്ങൾ നിത്യേന കടന്നുപോകുന്ന പാത കൈയേറിയുള്ള വ്യാപാരം ജനങ്ങൾക്കും വാഹനയാത്രക്കാർക്കും ദുരിതമായി മാറിയിരിക്കുകയാണ്.