നിഷ്മക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
1560318
Saturday, May 17, 2025 5:19 AM IST
നിലന്പൂർ: വയനാട് മേപ്പാടിയിൽ റിസോർട്ടിലെ ഷെഡ് തകർന്ന് ടെന്റിന് മുകളിൽ വീണ് മരിച്ച അകന്പാടം സ്വദേശിനി നിഷ്മ (24)ക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വിനോദ സഞ്ചാര കേന്ദ്രമായ വയനാട് മേപ്പാടി 900 കണ്ടിയിലെ വനമേഖലയോട് ചേർന്ന് പ്രവർത്തിക്കുന്ന എമറാൾഡ് 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്.
അകന്പാടം ബീക്കൻ വീട്ടിൽ ശിഹാബ് - ജസീല ദന്പതിമാരുടെ മകളാണ് നിഷ്മ. സഹപ്രവർത്തകർക്കൊപ്പമാണ് നിഷ്മ സ്ഥലത്തെത്തിയത്. പ്രിയ സുഹൃത്തിനെ മരണം തട്ടിയെടുത്തതിന്റെ നടുക്കം മാറാത്ത അവസ്ഥയിലാണ് സഹപ്രവർത്തകർ. നിഷ്മയുടെ പിതാവ് ശിഹാബ് കഴിഞ്ഞ എട്ട് വർഷമായി വിദേശത്താണ്. ശിഹാബിന് മകളെ ഒരു നോക്കുകാണാൻ കഴിയാത്തതും നാടിനെ ഏറെ വേദനിപ്പിക്കുകയാണ്.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മേപ്പാടിയിൽ നിന്ന് മൃതദേഹം അകന്പാടം കാഞ്ഞിരപ്പടിയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. ഒരു നാട് പിന്നീട് ഈ വീട്ടിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇന്നലെ രാവിലെ ഒന്പത് മണിയോടെ വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ ഇടിവണ്ണ ജുമാ മസ്ജിദ് കബർസ്ഥാനിൽ മൃതദേഹം കബറടക്കി. മേക്കപ്പ് ആർട്ടിസ്റ്റാണ് നിഷ്മ.
റിസോർട്ടിൽ പുല്ലുകൊണ്ട് മേഞ്ഞ ഷെഡാണ് കനത്ത മഴയിൽ തകർന്നത്. ഷെഡിന് താങ്ങായി നൽകിയിരുന്ന മരത്തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. പുല്ലു കൊണ്ട് മേഞ്ഞ മേൽക്കൂരക്ക് കീഴിലെ എട്ട് ടെന്റുകളിലാണ് ഇവർ താമസിച്ചിരുന്നത്. നിഷ്മയും മൂന്ന് പെണ്കുട്ടികളും കിടന്നിരുന്ന ടെന്റാണ് തകർന്നത്.