മഞ്ചേരിയിൽ നിർധന രോഗികൾക്ക് കഞ്ഞി വിതരണവുമായി അഞ്ചംഗസംഘം
1560316
Saturday, May 17, 2025 5:19 AM IST
മഞ്ചേരി: ജാതി, മത, രാഷ്ട്രീയ ഭേദമന്യേ നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി കഞ്ഞി വിളന്പി അഞ്ചംഗ സംഘം ശ്രദ്ധേയമാകുന്നു. ജനം കൾച്ചറൽ സെന്റർ എന്ന പേരിൽ ആരംഭിച്ച കാരുണ്യ കേന്ദ്രം ഏഴുവർഷം പൂർത്തിയാക്കുകയാണ്. 2019 മേയ് 13നായിരുന്നു തുടക്കം. മഞ്ചേരിയിലെ പൊതുപ്രവർത്തകനായ സി.ടി. രാജുവിന്റെ മനസിലാണ് ആശയം ആദ്യമായി ഉദിക്കുന്നത്.
മകൻ കാർത്തിക് പിന്തുണ നൽകിയതോടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലായി. പയ്യനാട് സ്വദേശിനി കെ. ഉമാദേവി, മംഗലശേരി സ്വദേശിനി ടി.കെ. മീരാകുമാരി എന്നിവരാണ് കഞ്ഞി തയാറാക്കുന്നത്. പുലർച്ചെ ആറര മണിക്ക് കേന്ദ്രത്തിലെത്തുന്ന ഇവർ പാകംചെയ്യുന്ന കഞ്ഞിയും ചമ്മന്തിയും എട്ടുമണിയോടെ വിതരണത്തിനെത്തും. രാത്രിയിൽ കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുന്നത് പി. മുഹമ്മദ് ആണ്.
നിലവിൽ പ്രതിദിനം എഴുപതിലേറെ പേർക്ക് കഞ്ഞി നൽകി വരുന്നു. രോഗികൾക്കായി കഞ്ഞി മിക്സിയിൽ അടിച്ച് ജ്യൂസ് രൂപത്തിൽ നൽകാനുള്ള സൗകര്യവും ഇവിടെയുണ്ട്. ഇതോടൊപ്പം ഔഷധ കുടിവെള്ളവും ചൂടുവെള്ളവും നൽകി വരുന്നു. പ്രായമുള്ളവർക്ക് വിതരണ കേന്ദ്രത്തിൽ ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
എല്ലാം തീർത്തും സൗജന്യമാണ്. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് പരിസരത്ത് പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് സുമനസുകൾ നൽകി വരുന്ന അരിയും മറ്റുമാണ് ഏക വരുമാനം. കേന്ദ്രത്തിന് നേതൃത്വം നൽകുന്ന സി.ടി. രാജുവിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജനതാദൾ-എസ് ജില്ലാ വൈസ് പ്രസിഡന്റായ അദ്ദേഹത്തിന് കഞ്ഞി വിതരണത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന് നിർബന്ധമുണ്ട്.
ഏറനാട് താലൂക്ക് വികസന സമിതി അംഗം കൂടിയായ സി.ടി. രാജുവിന് 2024 ഒക്ടോബർ 13ന് വാഹന അപകടത്തിൽപ്പെട്ട് ഗുരുതര പരിക്കേറ്റിരുന്നു. ആറു ദിവസത്തോളം കോഴിക്കോട് മെഡിക്കൽ കോളജിൽ അബോധാവസ്ഥയിൽ കഴിയേണ്ടി വന്നു. ചികിത്സയിലായിരിക്കെ ഒക്ടോബർ 20 മുതൽ 12 ദിവസം കഞ്ഞി വിതരണം മുടങ്ങിയതൊഴിച്ചാൽ കഴിഞ്ഞ ഏഴു വർഷമായി ഞായറാഴ്ചയടക്കമുള്ള ഒഴിവു ദിനങ്ങളിൽ പോലും പാവപ്പെട്ട രോഗികളുടെ വിശപ്പടക്കാൻ ജനം കൾച്ചറൽ സെന്റർ കർമനിരതരായിട്ടുണ്ട്.
പ്രതിമാസം 5000 രൂപ വാടക നൽകി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഓരോ ദിവസവും 17 കിലോ അരി ആവശ്യമായി വരുന്നു. അഞ്ചു ദിവസത്തെ പാചക വാതകത്തിന് മാത്രം 1800 രൂപ ചെലവു വരും. എന്നാൽ നാളിതുവരെ ഇതിനൊന്നും മുടക്കം വരാനിടയായിട്ടില്ലെന്ന് സംഘം പറയുന്നു.