മലയോര ഹൈവേ നിർമാണത്തിനുള്ള വസ്തുക്കൾ സ്വകാര്യവ്യക്തി കൊണ്ടുപോയതായി പരാതി
1560314
Saturday, May 17, 2025 5:19 AM IST
പൂക്കോട്ടുംപാടം: മലയോര ഹൈവേ നിർമാണത്തിന് എത്തിച്ച മെറ്റലും ക്വാറിവേസ്റ്റും സ്വകാര്യവ്യക്തി എടുത്തു മാറ്റിയതായി പരാതി. തന്റെ കെട്ടിടത്തിന് പിറകിലേക്കുള്ള സ്വകാര്യവഴി നന്നാക്കുന്നതിനും കടയുടെ മുൻവശം നികത്തുന്നതിനുമാണ് ക്വാറി വേസ്റ്റ് ഉപയോഗിച്ചത്. മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി പൂക്കോട്ടുംപാടം -കാളികാവ് റോഡിലുള്ള ഓവുപാലം പുനർനിർമിക്കാനായി പൊളിച്ചപ്പോൾ ഓവുചാലിനു മുകളിൽ തന്റെ കെട്ടിടത്തിനോട് ചേർന്ന് ഇയാൾ മറ്റൊരു കെട്ടിടം പണിതത് വിവാദമായിരുന്നു.
കെട്ടിടത്തിന് പിറകിൽ തണ്ണീർത്തടം നികത്തി നിർമിച്ച ഷെഡുകൾക്ക് നന്പറോ പഞ്ചായത്ത് ലൈസൻസോ ഇല്ലാത്തതിനാലും കെട്ടിടവും പരിസരവും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ഇതിനാൽ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇപ്പോഴും അതേ അവസ്ഥതന്നെയാണ്.
കെട്ടിടത്തിന് പിറകിലൂടെ ഒഴുകിയിരുന്ന തോടിന് അനധികൃതമായി സ്ലാബ് ഇട്ടതിന് മുൻ ഭരണസമിതി കെട്ടിട ഉടമക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെങ്കിലും അത് മാറ്റുവാൻ ഇയാൾ തയാറായിരുന്നില്ല. ഓവുപാലത്തിലൂടെയും ഓവുചാലിലും ശുചിമുറി മാലിന്യം ഒഴുക്കുന്നത് പതിവായതിനെ തുടർന്ന് പരിസരവാസികൾ ഇയാൾക്കെതിരേ പരാതിപെട്ടിരുന്നു. ഫിറ്റ്നസ് ഇല്ലാതെ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചതിനും അധികൃതർ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു.