കേരള എസ്റ്റേറ്റിലും കടുവാ സാന്നിധ്യം
1560312
Saturday, May 17, 2025 5:19 AM IST
കരുവാരകുണ്ട്: കടുവ ഭീതിയിൽ വീണ്ടും മലയോര ജനത. അടക്കാക്കുണ്ടിൽ ടാപ്പിംഗ് തൊഴിലാളിയെ കടുവ പിടികൂടി ഇരയാക്കിയതിനെ തുടർന്ന് മലയോര ജനതയുടെ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കേരള എസ്റ്റേറ്റിൽ കടുവയെ കണ്ടതായി എസ്റ്റേറ്റ് മനേജർ ജോസഫ് കണ്ടംപറന്പിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച ഒരു നിർധന കുടുംബത്തിന്റെ ആടിനെ കടുവ ഇരയാക്കിയിരുന്നു. നേരത്തെ കേരള ചീനിപ്പാടത്തിന് സമീപം ഭീതി പരത്തിയ കടുവയാണ് പ്രദേശത്തുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
കടുവ ഭീഷണി വനം വകുപ്പധികൃതരെ അറിയിച്ചാൽ കടുവയെ കാണപ്പെട്ട പ്രദേശത്തേക്ക് പോകരുതെന്ന മുന്നറിയിപ്പാണ് അവർ തരുന്നതെന്നും തൊഴിലാളികളും പറയുന്നു. നേരത്തേ ഇതിനടുത്ത് പാന്തറയിലെ ജനവാസ കേന്ദ്രത്തിൽ പുലിയും കുട്ടികളുമെത്തി ആടുകളെ വകവരുത്തിയിരുന്നു. പ്രദേശത്ത് കടുവ കാട്ടുപന്നികളെയും വളർത്തുനായ്ക്കളെയും കൊന്നുതിന്നിരുന്നു.
പാന്തറ ഭാഗത്തെ എസ്റ്റേറ്റിനുള്ളിൽ കടുവയുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവവും കരുവാരകുണ്ടിൽ ഉണ്ടായിട്ടുണ്ട്. കൽക്കുണ്ട്, ചേരി, ചേരിപ്പടി, കേരള എസ്റ്റേറ്റ്, കുണ്ടോട, കരിങ്കത്തോണി, പാന്തറ ഭാഗങ്ങളിലെല്ലാം കടുവയുടെ ആക്രമണമുണ്ടായിരുന്നു.