മലോടിയിൽ വനംവകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് ഉടൻ പണം കൈമാറും
1560310
Saturday, May 17, 2025 5:19 AM IST
നിലന്പൂർ: മലോടിയിൽ വനംവകുപ്പിന് ഭൂമി കൈമാറിയവർക്ക് നഷ്ടപരിഹാരം ഉടൻ ലഭിക്കും. വനം വകുപ്പ് മുഖേന സർക്കാർ നടപ്പാക്കിയ നവകേരളം പദ്ധതിയുടെ ഭാഗമായാണ് കർഷകരുടെ സ്ഥലം വനംവകുപ്പിന് കൈമാറിയത്.
ചാലിയാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെട്ടതും പുള്ളിപ്പാടം വില്ലേജിൽപ്പെട്ടതുമായ മലോടിയിലെ 23 കുടുംബങ്ങളാണ് തങ്ങളുടെ ഭൂമി രണ്ട് വർഷം മുന്പ് വനംവകുപ്പിന് കൈമാറിയത്. ഇവർക്ക് നൽകുന്നതിനായി കിഫ്ബി ഫണ്ടിൽ നാല് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്. ഉടൻ തന്നെ വനംവകുപ്പ് തുക കൈമാറും. നിലന്പൂർ നോർത്ത് ഡിവിഷൻ പരിധിയിൽ അകന്പാടം, എടക്കോട് വനം സ്റ്റേഷൻ പരിധികളിലായി 360 കുടുംബങ്ങളാണ് വനംവകുപ്പിന് രേഖാമൂലം സ്ഥലം കൈമാറിയിട്ടുള്ളത്.
ഇതിൽ75 പേർക്കാണ് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടുള്ളത്. മലോടിയിലെ 23 കുടുംബങ്ങൾക്കു കൂടി തുക നൽകുന്നതോടെ ഇത് 98 ആയി ഉയരും. മുഴവൻ അപേക്ഷകർക്കും ഭൂമിയുടെ പണം നൽകണമെങ്കിൽ 60 കോടി രൂപ വേണ്ടി വരും.
ഇതുവരെ 12 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളത്. മലോടിയിലെ നാല് കോടി കൂടി നൽകുന്നതോടെ 16 കോടിയായി ഉയരും. എന്നാൽ ബാക്കി 202 കുടുംബങ്ങൾക്ക് എന്ന് തുക നൽകാനാകുമെന്ന് വനം വകുപ്പിന് ഉറപ്പുപറയാനാകില്ല. വനാതിർത്തിയോട് ചേർന്നതും വനത്തിനുള്ളിലുള്ളതുമായ സ്ഥലങ്ങളാണ് വനം വകുപ്പിന് കൈമാറിയിട്ടുള്ളത്.
അഞ്ച് സെന്റ് മുതൽ രണ്ട് ഹെക്ടർ വരെ സ്ഥലമുള്ള ഒരു കുടുംബത്തിന് 15 ലക്ഷം വീതമാണ് ലഭിക്കുക. കുടുംബത്തിൽ പ്രായപൂർത്തിയായ മറ്റ് അംഗങ്ങൾ ഉണ്ടെങ്കിൽ അവർക്കും 15 ലക്ഷം ലഭിക്കും. വനം വകുപ്പിനെ വിശ്വസിച്ച് ഭൂമി കൈമാറി രണ്ട് വർഷത്തോളമായിട്ടും പണം ലഭിക്കാത്ത 202 കുടുംബങ്ങൾ ഇനിയും കാത്തിരിക്കേണ്ടിവരും.