മലിനജലംകൊണ്ട് പൊറുതിമുട്ടി ഗ്രാമവാസികൾ
1550132
Friday, May 16, 2025 5:48 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മുനിസിപ്പിലിറ്റിയിലെ ചീരട്ടമണ്ണ, മുട്ടുങ്ങൽ, അങ്ങാടിപ്പുറം പഞ്ചായത്തിലെ ചാത്തനല്ലൂർ, ഏറാന്തോട് ഭാഗത്തുമുള്ള ചെറുപുഴയുടെ ഇരു കരകളിലുമുള്ളവർക്കാണ് തോട്ടിലൂടെ ഒഴുകുന്ന മലിനജലംകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നത്. വേനൽകാലത്ത് കറുത്ത നിറത്തിൽ ദുർഗന്ധത്തോടുകൂടിയ വെള്ളമാണ് തോട്ടിലൂടെ ഒഴുകുന്നത്.
മുൻകാലങ്ങളിൽ ആളുകൾ കുളിക്കാനും തുണിയലക്കാനും, കുട്ടികളെ നീന്തൽ പഠിപ്പിക്കാനും കാർഷിക ആവശ്യങ്ങൾക്കുമൊക്കെ ഉപയോഗിച്ചിരുന്ന തോട് ഈ അടുത്ത കാലത്താണ് മലിനമായിത്തുടങ്ങിയത്. ഇപ്പോൾ തോടിനോട് ചേർന്നുള്ള വീടുകളിലെ കിണറുകളിലെ വെള്ളവും മലിനമായിത്തുടങ്ങിയിട്ടുണ്ട്.
ചാത്തനല്ലൂർ ഭാഗത്ത് മാത്രം 250 വീടുകൾ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികളുടെ കിണറുകൾ ഈ തോടിനോട് ചേർന്നാണുള്ളത്. അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷൻ, എഫ്സിഐ ഗോഡൗൺ എന്നിവിടങ്ങളിലേക്ക് വെള്ളത്തിനുപയോഗിക്കുന്ന കിണറുകളും ഈ തോടിനോട് ചേർന്നാണ്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് എത്തുന്നതും ഇതേ തോടാണ്.
പെരിന്തൽമണ്ണ നഗരത്തിലെ തട്ടുകടകൾ മുതൽ ചെറുതും വലുതുമായ കെട്ടിടങ്ങളും സ്ഥാപനങ്ങളും അവരുടെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം അഴുക്കുചാലിലേക്ക് ഒഴുക്കുന്നത് തോട്ടിലേക്ക് എത്തുന്നു. വലിയ വാഹനങ്ങൾ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ പെരിന്തൽമണ്ണ ബൈപാസ് റോഡിലും, ഊട്ട റോഡിൽ മുണ്ടത്ത് പാലത്തിന് സമീപവും നിർത്തി മലിനജലം തോട്ടിലേക്ക് ഒഴുക്കുന്നുണ്ട്.
സമീപവാസികൾ എല്ലാ വർഷവും പെരിന്തൽമണ്ണ നഗരസഭക്കും അങ്ങാടിപ്പുറം പഞ്ചായത്തിനും ആർ ഡി ഒക്കും, ജില്ലാ കളക്ടർക്കുമൊക്കെ പരാതി കൊടുക്കും. പക്ഷേ ഇതുവരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിഭാഗം ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചാൽ ഈ പ്രശനം പരിഹരിക്കാൻ കഴിയും എന്നാണ് നാട്ടുകാരുടെ അഭിപ്രായം.