മലപ്പുറം: സംരംഭകർക്കു പുതിയ സാധ്യതകളും പ്രതീക്ഷയുമൊരുക്കി ജില്ലയിൽ വ്യവസായ വകുപ്പിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നു. മൂന്നു മാസത്തിനുള്ളിൽ 3,510 സംരംഭങ്ങളാണ് ജില്ലയിൽ പുതിയതായി ആരംഭിച്ചത്. 312 കോടി രൂപയുടെ നിക്ഷേപമുണ്ടായപ്പോൾ 6,732 പേർക്കു തൊഴിൽ ലഭിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് നടപ്പാക്കുന്ന സംരംഭക വർഷത്തിന്റെ ഭാഗമായാണ് ജില്ലയിൽ പുതിയതായി സംരംഭങ്ങൾ ആരംഭിച്ചത്. ഒരു വർഷത്തിനുളളിൽ ജില്ലയിൽ 18,601 സംരംഭങ്ങളാണ് ജില്ല ലക്ഷ്യം വയ്ക്കുന്നത്. 11,155 സംരംഭകരെ വ്യവസായ ശില്പശാലകളിലൂടെ കണ്ടെത്താൻ സാധിച്ചെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ പറഞ്ഞു. ജില്ലയിൽ ശിൽപശാല ഏകോപ്പിക്കാനും സബ്സിഡി, വായ്പ, മറ്റ് സേവനങ്ങൾ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവത്ക്കരിക്കാനും 122 ഇന്റേണുകളെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചത്. ജനപ്രതിനിധികളുടെയും മറ്റു കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ജില്ലയിൽ ശിൽപശാലകൾ സംഘടിപ്പിക്കുന്നത്. ഭക്ഷ്യസംസ്കരണം, വസ്ത്രനിർമാണം, ഐസ്പ്ലാന്റ്, കരകൗശല ഉത്പ്പന്നങ്ങൾ തുടങ്ങിയ വ്യവസായങ്ങളും ടൂറിസം, ഡിടിപി ഓണ്‍ലൈൻ സർവീസ് സെന്ററുകൾ, ബ്യൂട്ടി പാർലറുകൾ, ഓട്ടോ മൊബൈൽ വർക്ക്ഷോപ്പുകൾ തുടങ്ങിയ സേവന മേഖലകളും ജില്ലയിലെ പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഉൾപ്പെടുന്നു.
വിവിധ സഹായ പദ്ധതികളാണ് സംരംഭകർക്കു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. സൂക്ഷ്മ ഇടത്തരം വ്യവസായങ്ങൾ മുതലുള്ളവക്ക് നാലു ശതമാനം പലിശയോടെയാണ് വായ്പ നൽകുന്നത്. ഇതു കൂടാതെ സംരംഭകർക്ക് ലോണ്‍ ഇല്ലാതെയും സ്ഥിര മൂലധനത്തിന്റെ 15 മുതൽ 30 ശതമാനം വരെ സബ്സിഡിയായി നൽകുന്ന സഹായപദ്ധതിയും നിലവിലുണ്ട്. പരമാവധി 40 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം സബ്സിഡിയായി ലഭിക്കും. വനിതകൾ, പട്ടിക ജാതി, പട്ടിക വർഗ വിഭാഗം, 45 വയസിനു താഴെയുള്ള യുവജനങ്ങൾ, പ്രവാസികൾ എന്നിവർക്ക് പ്രത്യേക പരിഗണനയും വകുപ്പ് നൽകുന്നുണ്ട്. സംരംഭവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം നൽകാനായി ജില്ലാ ഗ്രീവൻസ് സെല്ലും വിദഗ്ധ പരിശീലനങ്ങൾക്കായി എംഎസ്എംഇ ക്ലിനിക്കുകളും പ്രവർത്തിക്കുന്നുണ്ട്.