മെഡിക്കൽ കോളജ്: ഏറ്റവും കൂടുതൽ ആൾക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം നടത്തിയ സാമൂഹ്യ ആരോഗ്യ സർവെ ലോക ശ്രദ്ധയാകർഷിക്കുന്നു. ആളുകളുടെ ഹൃദയപേശി പ്രവർത്തനക്കുറവ്, ഹൃദയം താളംതെറ്റൽ എന്നിവയുടെ സാമൂഹ്യ വ്യാപനതോതിനെ കുറിച്ചാണ് സാമൂഹ്യ ആരോഗ്യ സർവേ നടത്തിയത്.
കോവിഡ് വ്യാപന കാലഘട്ടത്തിലേത് അടക്കം 2011 മുതൽ 2022 മേയ് വരെയുള്ള കാലത്ത് ആശുപത്രികളിലെത്തിയ ഹൃദ്രോഗികളെയാണ് പഠന വിധേയമാക്കിയത്.
സർവെക്കായി കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിൽ 90 ഓളം ഫീൽഡ് ക്യാമ്പുകൾ നടത്തിയാണ് ഹൃദയപേശി പ്രവർത്തനക്കുറവ്, ഹൃദയം താളംതെറ്റൽ എന്നിവയുടെ വ്യാപനത്തോത് കണ്ടെത്തിയത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കാർഡിയോളജി ഡിപ്പാർട്ട്മെന്റും കേരളാ ഹാർട്ട് ഫൗണ്ടേഷനും ചേർന്ന് ഏകദേശം 55,000 ഓളം ആളുകളെ ഗ്രാമങ്ങളിലും നഗരങ്ങളിലും തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആശാ വർക്കർമാരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.
ഇത്തരം രോഗാവസ്ഥയുടെ വ്യാപനത്തോത് ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്ന രോഗികളുടേതു മാത്രമാണ് നിലവിൽ നിർണയിക്കപ്പെട്ടിരുന്നത്. അതാകട്ടെ, ആശുപത്രികളിൽ എത്തുമ്പോഴേയ്ക്കും രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. ഗുരുതരാവസ്ഥയിലായ രോഗിയുടെ ഹൃദയത്തിൽ താളംതെറ്റൽ കാരണം ഹൃദയത്തിന്റെ അറകളിൽ രക്തം കട്ടപിടിക്കാനും നൂറിൽ ഏകദേശം മൂന്നു പേർക്ക് പക്ഷാഘാതം സംഭവിക്കാനും ഇടയുണ്ട്. അത്തരം പക്ഷാഘാതങ്ങൾ സാധാരണയിൽ നിന്നും ഗുരുതരവുമായിരിക്കും. നേരത്തെ കണ്ടുപിടിച്ചാൽ കൃത്യമായ ചികിത്സ നൽകി പക്ഷാഘാതം തടയാൻ കഴിയുമെന്നു സർവേയിലൂടെ വ്യക്തമായതായി ഡോ. സുനിത വിശ്വനാഥൻ പറഞ്ഞു.
ഹൃദയ പ്രവർത്തനത്തിന്റെ കുറവ് നേരത്തെ കണ്ടുപിടിച്ചാൽ നിലവിലുള്ള ചികിത്സകൾ നേരത്തെ തന്നെ നൽകി രോഗിയുടെ ജീവിതനിലവാരവും ആയൂർ ദൈർഘ്യവും മെച്ചപ്പെടുത്തുവാനും കഴിയും. തിരുവനന്തപുരം ജില്ലയിൽ ഹൃദയം താളംതെറ്റൽ 0.9 ശതമാനവും ഹൃദയപേശി പ്രവർത്തനക്കുറവ് 1.6 ശതമാനവും ഉള്ളതായി പഠനത്തിലൂടെ കണ്ടെത്തി. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പുകവലി എന്നിവ ഉള്ളവരിൽ ഈ അനുപാതം ഇരട്ടിയിലധികമാണെന്നും പഠനത്തിൽ തെളിഞ്ഞു.
സർവെയുടെ തുടർച്ചയായി കാർഡിയോളജി വിഭാഗം ഈ മാസം 12ന് "കാർഡിയോ വാസ്കുലാർ അപ്ഡേറ്റ്: 2022' എന്ന തുടർ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിരുന്നു. സംസ്ഥാനത്തെ പ്രധാന ഹൃദ്രോഗ വിദഗ്ധരായ ഡോ. വിജയരാഘവൻ, ഡോ. സി.ജി ബാഹുലേയൻ, ഡോ. രാമകൃഷ്ണപിള്ള, ഡോ. സുൽഫിക്കർ അഹമ്മദ്, ഡോ. സുരേഷ്, ഡോ. തോമസ് ടൈറ്റസ്, ഡോ. അജിത് കുമാർ, ഡോ. ജോർജ്ജ് കോശി , ഡോ. നീനി ഗുപ്ത, ഡോ. സുനിത വിശ്വനാഥൻ, ഡോ. ശിവപ്രസാദ്, ഡോ. കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.