Saturday, May 1, 2021 12:40 AM IST
കോവിഡ് മഹാമാരി നേരിടുന്നതിലെ വീഴ്ചകളുടെ പേരില്‍ സുപ്രീംകോടതിയും മദ്രാസ്, ഡല്‍ഹി ഹൈക്കോടതികളും കേന്ദ്രസര്‍ക്കാരിനെതിരേ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്കു നല്ല മൂര്‍ച്ചയുണ്ട്. രാജ്യത്തെ ഏതൊരു സാധാരണ പൗരന്റെയും ചോദ്യങ്ങള്‍ തന്നെയാണു രാജ്യത്തെ ഉന്നത ന്യായാധിപന്മാരും ചോദിക്കുന്നത്.
‘നൂറ്റാണ്ടിലെ പ്രതിസന്ധി’ എന്നാണ് ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം കോവിഡ് സ്ഥിതിവിശേഷത്തെ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്നാല്‍ പ്രതിസന്ധി പരിഹരിക്കാനുള്ള കൃത്യവും വ്യക്തവുമായ നയം, പദ്ധതികള്‍, കര്‍മപരിപാടികള്‍ എവിടെയെന്നാണു രാജ്യത്തോടു പറയേണ്ടത്. ഇന്ത്യയില്‍ 32 ലക്ഷത്തോളം സജീവ കോവിഡ് കേസുകളാണ് ഇന്നലെയുള്ളത്.
ഇല്ലായ്മകളുടെ ദുരിതകാലം
വാക്സിന് വില - വിതരണം, ഓക്സിജന്‍ ലഭ്യത, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയില്ലായ്മ, വിവരങ്ങള്‍ പങ്കുവയ്ക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സുപ്രീംകോടതിയും ഹൈക്കോടതികളും നടത്തിയ കടുത്ത വിമര്‍ശനങ്ങള്‍ ധാര്‍മികതയും അന്തസും ശേഷിക്കുന്ന ഭരണാധികാരികള്‍ക്കു രാജിവച്ചൊഴിയാന്‍ വേണ്ടതിലേറെയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധനോ രാജിവച്ചാലും പകരം ആരെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. സ്വന്തം ജനത മരിച്ചുവീഴുമ്പോഴും രാഷ്ട്രീയക്കളികൾ തുടരുകയും സ്വകാര്യ മുതലാളിമാര്‍ക്കു കൊള്ളലാഭത്തിന് അവസരമൊരുക്കുകയും ചെയ്യുന്നവരില്‍നിന്നു മാന്യത പ്രതിക്ഷിക്കാനാകില്ല.
ജീവശ്വാസം കിട്ടാതെ ജനങ്ങള്‍ വീണുമരിക്കുമ്പോഴും 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതി അടിയന്തരാവശ്യമായി തുടരുന്നതു ശുദ്ധ അസംബന്ധമാണ്. കോവിഡ് ദുരിതത്തിലും പിഎം കെയേഴ്സ് ഫണ്ടിലേക്കു ലഭിച്ച ലക്ഷക്കണക്കിനു കോടി രൂപയും അതിന്റെ ചെലവുകളും രഹസ്യമാക്കി വച്ചിരിക്കുന്നതും തെറ്റുതന്നെ.
ഓക്സിജന്‍, ഐസിയു, ആശുപത്രിക്കിടക്കകള്‍ തുടങ്ങിയവയ്ക്കായി ജനങ്ങള്‍ നേട്ടോട്ടം ഓടുമ്പോഴും എല്ലാം ഉണ്ട്, എത്തിക്കുന്നുണ്ട്, അനുമതി നല്കി തുടങ്ങിയ വാചകമടികളാണു കേന്ദ്ര ആരോഗ്യമന്ത്രി നടത്തുന്നത്. പ്രധാനമന്ത്രിയാകട്ടെ പതിവില്ലാതെ മൗനത്തിലാണ്. ആശുപത്രിക്കു മുന്നില്‍ നാലു മണിക്കൂറിലേറെ കാത്തുകിടന്നിട്ടും ചികിത്സ കിട്ടാതെ ഇന്ത്യയുടെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന് വരെ മരിച്ചു. ബിഹാര്‍ ചീഫ് സെക്രട്ടറിയും കോവിഡ് മൂലം മരിച്ചു. കേന്ദ്ര, സംസ്ഥാന മന്ത്രിമാരും എംപിമാരും എംഎല്‍എമാരും മുതല്‍ ചെറുപ്പക്കാരായ സാധാരണക്കാര്‍ വരെയാണു പ്രാണവായുവും ശരിയായ ചികിത്സയും കിട്ടാതെ മരിക്കുന്നത്.
വിരട്ടു വേണ്ടെന്നു കോടതി
സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നിശബ്ദരാക്കാനാണു സര്‍ക്കാരും പോലീസും സംഘപരിവാര്‍ സൈബര്‍ പോരാളികളുമെല്ലാം ചേര്‍ന്നു ശ്രമിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ സഹായം തേടുകയും ചെയ്യുന്ന പൗരന്മാരെ ശിക്ഷിക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും ഏതൊരു നീക്കവും കോടതിയലക്ഷ്യമായി കാണുമെന്നു സര്‍ക്കാരുകള്‍ക്കും പോലീസിനും ഇന്നലെ സുപ്രീംകോടതിക്കു മുന്നറിയിപ്പു നല്‍കേണ്ടിവന്നു.
ഓക്സിജന്‍ സിലിണ്ടറുകള്‍, കോവിഡ് മരുന്നുകള്‍, കിടക്കകള്‍, ആശുപത്രിയില്‍ പ്രവേശനം തുടങ്ങിയവയ്ക്ക് സഹായം തേടുന്നതിന് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന പൗരന്മാരെ ശിക്ഷിക്കുന്നതിനുള്ള ഒരു നീക്കവും അംഗീകരിക്കില്ലെന്നു ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ പറഞ്ഞു.
“വിവരങ്ങൾ തടയുന്നത് അടിസ്ഥാന പ്രമാണങ്ങള്‍ക്കു വിരുദ്ധമാണ്” എന്നു ജസ്റ്റീസ് ചന്ദ്രചൂഡ് മുന്നറിയിപ്പു നല്കിയതു നന്നായി. “അത്തരം പരാതികള്‍ നടപടിക്കായി പരിഗണിച്ചാല്‍ അതിനെ കോടതിയലക്ഷ്യമായി കണക്കാക്കും. ശക്തമായൊരു സന്ദേശം എല്ലാ സംസ്ഥാനങ്ങളിലേക്കും സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കും പോകട്ടെ” എന്നുമാണു സുപ്രീംകോടതി ഇന്നലെ പറഞ്ഞത്.
മറുപടിയില്ലാതെ കേന്ദ്രം
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്രസര്‍ക്കാരിനുമെതിരേ മദ്രാസ് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ തീവ്രത ഒന്നു വേറെയായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്കു മുന്നിലും പക്ഷേ ഉളുപ്പില്ലാതെ ന്യായം തെരയുകയാണു ബന്ധപ്പെട്ടവര്‍. ഭരണക്കാര്ക്കുവേണ്ടിയുള്ള രാഷ്ട്രീയക്കളികള്‍ക്കു ഭരണഘടനാ സ്ഥാപനമായ ഇലക്ഷന് കമ്മീഷന് കുടപിടിക്കുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്നതാണു കോടതിയുടെ വിമര്‍ശനം.
ഏറ്റവും നിരുത്തരവാദപരമായ നടപടികളുടെ പേരില്‍ തെരഞ്ഞെടുപ്പു കമ്മീഷനെ തൂക്കിക്കൊലയ്ക്കു വിധിക്കേണ്ടതാണ് എന്നുവരെ മദ്രാസ് ഹൈക്കോടതിക്കു പറയേണ്ടിവന്നു. രാജ്യം ഇന്നനുഭവിക്കുന്ന പ്രതിസന്ധിക്കു കമ്മീഷന് നേരിട്ട് ഉത്തരവാദിയാണ്. എന്നാല്‍ തെറ്റു സമ്മതിക്കാനോ തിരുത്താനോ ആയിരുന്നില്ല ഇലക്ഷന് കമ്മീഷന്റെ തത്രപ്പാട്. കോടതികളില്‍ ജഡ്ജിമാര്‍ പറയുന്ന കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു വിലക്കണമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെട്ടത്.
കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കും കുംഭമേള മുതലുള്ള പരിപാടികള്‍ക്കും അനുമതി നല്‍കിയതുമെല്ലാം ജനതയുടെ സുരക്ഷയെ അപകടത്തിലാക്കുന്നവയായി. രാജ്യത്തു പ്രതിദിന കോവിഡ് കേസുകള്‍ രണ്ടു ലക്ഷം കടന്നപ്പോഴും ബംഗാളില്‍ തെരഞ്ഞെടുപ്പുറാലികളില്‍ പ്രസംഗിക്കാന്‍ പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉളുപ്പുണ്ടായില്ല. യുദ്ധസമാന സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഓഫീസിലിരുന്നു ബന്ധപ്പെട്ട എല്ലാവരെയും ഏകോപിപ്പിച്ചു കോവിഡിനെ നേരിടാന്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സൗകര്യം ഒരുക്കേണ്ട സമയത്താണു രാഷ്ട്രീയപ്രചാരണം നടത്തിയത്.
കഴിഞ്ഞ 10-15 മാസം എന്തു ചെയ്യുകയായിരുന്നുവെന്ന കോടതിയുടെ ചോദ്യത്തിനു സര്‍ക്കാരുകള്‍ക്കു ന്യായമായ ഉത്തരമില്ല. കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ദേശീയ നയമോ, പദ്ധതിയോ ഉണ്ടോയെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിനു പത്തു ദിവസത്തിനു ശേഷവും എന്തെങ്കിലും മറുപടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ല. അല്ലെങ്കില്‍തന്നെ എന്തു നയം, എന്തു പദ്ധതി?
ഒറ്റക്കെട്ടായി ശക്തി പകരണം
നാളെ തെരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കുമ്പോഴും പിന്നീടും ജനക്കൂട്ടം ഒഴിവാക്കാന്‍ കര്‍ക്കശ നടപടികള്‍ ആവശ്യമാണ്. കോവിഡ് വ്യാപനം തടഞ്ഞേ മതിയാകൂ. രോഗികള്‍ക്കു ചികിത്സ ലഭ്യമാക്കുകയെന്നതും പ്രധാനമാണ്. എന്നാല്‍, അധികാരം പിടിക്കാനുള്ള നെട്ടോട്ടത്തിലാകും കേന്ദ്ര, സംസ്ഥാന പാര്‍ട്ടികളുടെ നേതാക്കളെന്നതില് സംശയിക്കാനാകില്ല.
ആരു ഭരിച്ചാലും ജനങ്ങളുടെ സുരക്ഷയാണു പ്രധാനം. ഇനിയുള്ള ദിവസങ്ങളിലെങ്കിലും പ്രാണവായുവും ചികിത്സയും കിട്ടാതെ ജനങ്ങള്‍ തെരുവില്‍ വീണുമരിക്കരുത്. മരണത്തിലെങ്കിലും മാന്യത നല്കാന് കടപ്പെട്ട സര്‍ക്കാരുകള്‍ക്കു ശ്മശാനങ്ങളിലെ നടുക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ കഴിയണം. ഡല്‍ഹിയിലെ ശ്മശാനങ്ങളിലും പാതയോരങ്ങളിലും പാര്‍ക്കുകളിലും കൂട്ടമായി എരിയുന്ന മൃതശരീരങ്ങളുടെ ഫോട്ടോകള്‍ ആഗോളമാധ്യമങ്ങളില് പോലും ഇന്ത്യക്ക് അപമാനവും നാണക്കേടും വേദനയുമുണ്ടാക്കി.
വീഴ്ചകളും പാളിച്ചകളും അംഗീകരിച്ച് ഇനിയുള്ള ദിവസങ്ങളില്‍ ഏറ്റവും വേഗത്തില്‍ ഫലപ്രദമായ ചികിത്സാ, പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കാനാകട്ടെ ഇനി ശ്രദ്ധ. കോവിഡിനെതിരായ യുദ്ധം ജയിക്കണം. ലോകത്തിനു മുന്നില്‍ ഇനിയും അപമാനിതരാകരുത്. വലിയ തോതില്‍ സേവനം ചെയ്യുന്ന സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ- മത- സമുദായ- സാമൂഹ്യ സംഘടനകള്‍ തുടങ്ങിയവരെയെല്ലാം ഏകോപിപ്പിച്ചു കോവിഡ് മഹാമാരിയെ തോല്‍പ്പിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ക്കു ശക്തി പകരാം.
മരുന്നിനു മീതെ കച്ചവടം
കോവിഡ് വാക്സിന്റെ വില തീരുമാനിക്കേണ്ടതു കമ്പനികളല്ലെന്നു സുപ്രീംകോടതി പറഞ്ഞതാണു ശരി. അമേരിക്കയിലില്ലാത്ത വില കോവിഷീൽഡ് വാക്സിന് ഇന്ത്യക്കാര്‍ എന്തിനു നല്‍കണമെന്നും കോടതി ചോദിച്ചു. മുഴുവന്‍ വാക്സിനും എന്തുകൊണ്ടു കേന്ദ്രം വാങ്ങി വിതരണം ചെയ്യുന്നില്ലെന്ന ചോദ്യവും പ്രസക്തമാണ്. സ്വകാര്യ വാക്സിന് കമ്പനികള്‍ക്കു നല്കിയ 4,500 കോടി രൂപ പൊതുഖജനാവിലേതാണ്. അതിനാല്‍ വാക്സിന് പൊതു ഉത്പന്നമാണ്. വാക്സിന് ഉത്പാദനം കൂട്ടണമെന്നും വില നിയന്ത്രിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഇന്ത്യയുടെ വാക്സിനേഷന് പദ്ധതി അനുസരിച്ചു സാര്‍വത്രിക, സൗജന്യ വാക്സിന് നല്‍കേണ്ടതാണ്. ഇതേവരെയുള്ള പ്രതിരോധ കുത്തിവയ്പുകളെല്ലാം രാജ്യത്തു സൗജന്യമായാണു നല്‍കിയത്. മറ്റു പ്രതിരോധ കുത്തിവയ്പുകള്‍ പോലെ കോവിഡ് വാക്സിനും സൗജന്യമായി എല്ലാവര്ക്കും നല്കുന്ന കാര്യം പരിഗണിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചതും കാര്യമായെടുക്കണം.
രാജ്യത്തെ ജനതയ്ക്കാകെ സൗജന്യമായി വാക്സിന് ലഭ്യത ഉറപ്പാക്കേണ്ട സര്‍ക്കാര്‍ സ്വകാര്യ കുത്തക കമ്പനികള്‍ക്കു കൊള്ളലാഭം ഉണ്ടാക്കാന്‍ അനുവദിച്ചതിനു യുക്തിയും ന്യായവും ഇല്ല. സാര്‍വത്രിക, സൗജന്യ വാക്സിന് എന്നതു സര്‍ക്കാരിന്റെ ഔദാര്യമല്ല, കടമയും ഉത്തരവാദിത്വവുമാണ്. ആരും ചോദിക്കാതെ തന്നെ പ്രധാനമന്ത്രി സ്വയം ചോദിക്കേണ്ടതും തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതുമാണു സുപ്രീംകോടതിയും ഹൈക്കോടതികളും ചോദിച്ചത്.
സ്വന്തം പൗരന്മാര്ക്കു വാക്സിന് ഉറപ്പാക്കാതെ 80-90 വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ച കേന്ദ്രനടപടിയും തെറ്റാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികള്‍ ഉള്ളതും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുന്നതുമായ രാജ്യമാണ് ഇന്ത്യ. മരണം പോലും രണ്ടു ലക്ഷവും കടന്നു കുതിക്കുന്നു.
ഡൽഹിഡയറി / ജോര്‍ജ് കള്ളിവയലില്‍