Tuesday, April 20, 2021 11:30 PM IST
കോവിഡ് എന്ന വില്ലനെ പേടിച്ചിരിക്കുകയാണ് ലോകം. സോപ്പിട്ടും മാസ്കിട്ടും ഗ്യാപ്പിട്ടും കൊറോണയെ ഓടിക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിർദേശം.വാക്സിൻ എത്തിയതോടെ കോവിഡിനെ പിടിച്ചു കെട്ടാനാകുമെന്നാണ് പ്രതീക്ഷ.
ചില ശല്യക്കാരെ സോപ്പിട്ടാലോ മാസ്കിട്ടാലോ ഗ്യാപ്പിട്ടാലോ ഒതുക്കാനാകില്ല. അങ്ങനെ ചില വില്ലന്മാരുണ്ട്. പകലങ്ങനെ പതുങ്ങിയിരിക്കും. രാത്രിയായി ലൈറ്റൊന്നിട്ടാലോ, ആദ്യം ഒരെണ്ണം. പിന്നാലെ പത്തും നൂറുമായി അവരിങ്ങെത്തും. മുപ്ലി വണ്ട്, കോട്ടെരുമ, ഓട്ടെരുമ, ഓട്ടുറുമ, കരിഞ്ചെള്ള്, ഓലച്ചാത്തൻ, ഓല പ്രാണി, ആസിഡ് ഈച്ച എന്നിങ്ങനെ സ്ഥലം മാറുന്നതിനനുസരിച്ച് പേരിൽ മാറ്റമുണ്ടെങ്കിലും നാട്ടുകാർക്കെല്ലാം പൊതു ശല്യമാണിത്.
കാഴ്ചയിൽ ഇത്തിരിക്കുഞ്ഞനാണ്. ജീവാപായമോ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളോ സൃഷ്ടിക്കില്ലെങ്കിലും കൂട്ടത്തോടെയുള്ള ആക്രമണം അൽപ്പം ഭീകരമാണ്.
വേനൽ മഴയ്ക്കു ശേഷമാണ് ഇവയുടെ ആക്രമണം തുടങ്ങുന്നത്. വണ്ടുകളുടേതു പോലെ കട്ടിയുള്ള പുറന്തോട്, ശരീരത്തിലെ രൂക്ഷ ഗന്ധമുള്ള ദ്രാവകം എന്നിവയുള്ളതിനാൽ ഇവയെ മറ്റു ജീവികൾ അങ്ങനെ ആഹാരമാക്കാറില്ല. അതുകൊണ്ട് ഇവയ്ക്ക് ശത്രുക്കളെ പേടിക്കേണ്ടതുമില്ല.
മനുഷ്യരുടെ ശരീരത്തിലൂടെ കയറി നടക്കുന്പോഴുണ്ടാക്കുന്ന അസ്വസ്ഥത, കുഞ്ഞുങ്ങളുടെയും വലിയവരുടെയും ചെവിയിൽ കയറുമോയെന്നുള്ള പേടി, ഭക്ഷണത്തിൽ വീഴുകയോ ഭക്ഷണത്തോടൊപ്പം അറിയാതെ ചവയ്ക്കുകയോ ചെയ്താൽ ഉണ്ടാകുന്ന അസഹനീയമായ അരുചിയും രൂക്ഷ ഗന്ധവും, സ്വയം രക്ഷയ്ക്കായി ഇവ പുറപ്പെടുവിക്കുന്ന സ്രവം പറ്റിയാലുണ്ടാകുന്ന പൊള്ളൽ, സ്രവത്തിന്റെ ഗന്ധം മൂലം കണ്ണിനുണ്ടാകുന്ന അസ്വസ്ഥത, ശ്വാസം മുട്ടൽ, ഇവയെ കൂട്ടത്തോടെ കാണുന്പോൾ ഉണ്ടാകുന്ന അസ്വസ്ഥത എന്നിവയൊക്കെ ഈ ഇത്തിരിക്കുഞ്ഞനിൽ നിന്നുണ്ടാകുന്ന ഉപദ്രവങ്ങളാണ്.
ആറുമാസം ഉറക്കം
ഒരു കാലത്ത് ഓലപ്പുരകളിലും റബർ തോട്ടങ്ങളോടു ചേർന്നുള്ള വീടുകളിലും കെട്ടിടങ്ങളിലുമാണ് ഇവയെ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ നഗരങ്ങളിലും ഇവയുടെ ശല്യത്തിന് കുറവൊന്നുമില്ല. എന്നാൽ നഗരങ്ങളിൽ കാണപ്പെടുന്നതും ഗ്രാമങ്ങളിൽ കാണപ്പെടുന്നതും രണ്ടു വർഗങ്ങളിൽപെട്ട വണ്ടുകളാണെന്നാണ് ഇവയെക്കുറിച്ച് പഠനം നടത്തിയ വിദഗ്ധർ പറയുന്നത്. നനവുള്ള അന്തരീക്ഷത്തിൽ ജീവിക്കാനിഷ്ടപ്പെടാത്ത ഇവ വേനൽ മഴ തുടങ്ങുന്ന ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഓരോ പ്രദേശത്തും ജീവിക്കാനായി തെരഞ്ഞെടുത്തിരിക്കുന്ന കെട്ടിടങ്ങളിലേക്കും വീടുകളിലേക്കും എത്തുന്നത്.
കോഴിക്കോട് ദേവഗിരി കോളജിലെ പ്രിൻസിപ്പലും സുവോളജി വിഭാഗത്തിലെ അധ്യാപകനുമായ ഡോ. സാബു കെ. തോമസ് മുപ്ലി വണ്ടുകളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ “വീടുകളിലോ കെട്ടിടങ്ങളിലോ കയറിക്കഴിഞ്ഞാൽ അവിടെ രണ്ടാഴ്ച കൊണ്ട് ഒരിടം കണ്ടെത്തുന്ന ഇവ റബറിന്റെ ഇല പൊഴിയുന്ന നവംബർവരെ ഉറക്കമായിരിക്കും. അതിനുശേഷം തോട്ടത്തിലേക്കു തിരിച്ചെത്തുന്ന വണ്ടുകൾ തളിരില പൊഴിയുന്നതുവരെ ഉണങ്ങിയ ഇലയും പിന്നീട് തളിരിലയും ഭക്ഷണമാക്കും.
ഉറങ്ങുന്ന കാലയളവിൽ മറ്റു ഭക്ഷണമൊന്നും കഴിക്കില്ല. ഇങ്ങനെ ഒരിടത്ത് ഉറങ്ങിയിരിക്കുന്ന വണ്ടുകളിൽ അന്പതു ശതമാനത്തോളം ഇങ്ങനെ പട്ടിണികിടന്നു ചത്തു പോകും. ബാക്കിയുള്ള 50 ശതമാനമേ തിരിച്ചു റബർ തോട്ടങ്ങളിലേക്കു പോകുകയുള്ളു. ജനുവരി മുതലാണ് ഇതിന്റെ പ്രജനന കാലം. മുപ്പതു മുതൽ 100 വരെ മുട്ടകൾ ഒരു പെണ് വണ്ട് ഇടും. ഇത്രയും തന്നെ മുട്ടകൾ വിരിയുകയും ചെയ്യും. കന്നുകാലിത്തൊഴുത്ത്, ചകിരി, കച്ചി, ഓല, ഓടിട്ടതും മച്ചുള്ളതുമായ വീടുകളുടെ മേൽക്കൂര, വിറകുപുര, പാറമടകൾക്കിടയിലെ വിള്ളൽ എന്നിവിടങ്ങളിലാണ് പൊതുവേ ഇവ കൂട്ടം കൂടുന്നത്. പകൽ നിർജീവമായിരിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് സജീവമാകുന്നത്.’’
ഇന്ത്യയിലുണ്ട് നാലിനം
കേരളത്തിൽ ആദ്യമായി ഈ വണ്ടുകളെ കണ്ടെത്തിയത് തൃശൂർ ജില്ലയിലെ മുപ്ലി റബർ തോട്ടത്തിലാണ്. അതുകൊണ്ടാണ് ഇവ പൊതുവെ മുപ്ലി വണ്ടുകൾ എന്നറിയപ്പെടുന്നത്. ലുപ്രോപ്സ് ട്രിസ്റ്റിസ് എന്നതാണ് ശാസ്ത്ര നാമം. രാത്രിയെയും വേനലിനെയും ഇഷ്ടപ്പെടുന്ന മുപ്ലി വണ്ടുകൾക്ക് നനഞ്ഞ കരിയിലയിൽ ജീവിക്കാൻ കഴിയില്ല. ഉയർന്ന പ്രത്യുത്പാദനശേഷിയും കേരളത്തിലങ്ങോളമിങ്ങോളം വ്യാപിച്ചു കിടക്കുന്ന റബർ തോട്ടങ്ങളിലെ ഇഷ്ടഭക്ഷണത്തിന്റെ ലഭ്യതയും ഇവ പെരുകാനുള്ള കാരണമാണ്.
വയനാട്ടിലെ തിരുനെല്ലിയിലെ ചോലവനങ്ങളിൽനിന്നു കണ്ടെത്തിയ ലൂപ്രോപ്സ് ദേവഗിരിയൻസിസ് എന്ന പുതിയ ഇനം വണ്ട് അടക്കം ഇന്ത്യയിൽ നാലുതരം മുപ്ലി വണ്ടുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. വീടുകളിലും കെട്ടിടങ്ങളിലും ഇവയുടെ ശല്യമുണ്ടെങ്കിൽകൂടി അത് പുറത്തു പറയാൻ മടിക്കുന്നവരാണ് പലരും. കാരണം മുപ്ലി വണ്ടിന്റെ ശല്യമുണ്ടെന്നറിഞ്ഞാൽ വീടും സ്ഥലവും വിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയുണ്ട്.
എങ്ങനെ നിയന്ത്രിക്കും
ഇവയുടെ ഉറവിടം കണ്ടെത്തി ചില രാസ കീടനാശിനികൾ ഉപയോഗിക്കാം. പൊതുവേ വിപണിയിൽ കാണുന്ന കീടനാശിനികൾ വീടുകളിൽ പ്രയോഗിക്കുന്നത് അത്ര നല്ല കാര്യമല്ല. അത് ശ്വാസ തടസം, ത്വക്ക് രോഗങ്ങൾ, അലർജി എന്നിവയിലേക്കൊക്കെ നയിക്കും. കെമിക്കലുകൾ വീടുകളിൽ ഉപയോഗിക്കാൻ പാടില്ല. വീട്ടിനുള്ളിലും പ്രയോഗിക്കാൻ പറ്റുന്ന സൈപർമെത്രിൻ അടങ്ങിയ കീടനാശിനികളുണ്ട്; അവ പ്രയോഗിക്കാം.ഇത് വെറ്ററിനറി മരുന്നുകൾ കിട്ടുന്ന മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കും. ഇത് ഒരു ലിറ്റർ വെള്ളത്തിൽ ഓന്നോ രണ്ട് മില്ലി ലിറ്റർ ഒഴിച്ചാൽ മതി. കൂടാതെ വീടുകളിലോ കെട്ടിടങ്ങളിലോ എത്തുന്ന വണ്ടുകളെ ഹ്രസ്വകാലത്തിൽ അല്ലെങ്കിൽ ദീർഘകാലത്തിൽ നിയന്ത്രിക്കാമെന്നാണ് ഡോ. സാബു പറയുന്നത്.
ഹ്രസ്വകാല നിയന്ത്രണം: ഏപ്രിൽ-മേയ് മാസങ്ങളിൽ വീടുകളിലും കെട്ടിടങ്ങളിലും എത്തുന്ന വണ്ടുകളെ വീടിനുള്ളിൽവച്ചു തന്നെ കീടനാശിനി ഉപയോഗിച്ച് നശിപ്പിക്കാം. കീടനാശിനി പ്രയോഗിക്കുന്പോൾ നിലത്തു വീഴുന്ന വണ്ടുകളെ അടിച്ചുവാരി ചാക്കിൽ കെട്ടി വച്ചതിനുശേഷം മണ്ണെണ്ണയോ മറ്റോ ഉപയോഗിച്ച് കത്തിച്ചു കളയുകയോ കുഴിച്ചിടുകയോ ചെയ്യാം. ആദ്യത്തെ തവണ കീടനാശിനി പ്രയോഗിച്ച് ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും കീടനാശിനി പ്രയോഗിക്കാം. കാരണം ഏതാനും അടുക്കുകളായാണ് ഇവ ഇരിക്കുന്നത്. ഹ്രസ്വകാല നിയന്ത്രണം വീടുകൾക്കു വേണ്ടിയാണ്. പകൽ സമയങ്ങളിൽ വേണം കീടനാശിനി പ്രയോഗിക്കാൻ.
ദീർഘകാല നിയന്ത്രണം: ദീർഘ കാലത്തേക്കുള്ള നിയന്ത്രണത്തിന് മുപ്ലി വണ്ടിന്റെ ശല്യമുള്ള പ്രദേശത്തെ പ്രദേശവാസികളുടെ മുഴുവൻ സഹായം വേണം. ആദ്യം ഇവയുടെ ഉറവിടം കണ്ടെത്തണം. ഇവ പൊതുവേ രണ്ടു മൂന്നു കിലോമീറ്ററിനുള്ളിൽ ഒന്നോ രണ്ടോ കെട്ടിടങ്ങളാണ് ഏപ്രിൽ മുതലുള്ള കാലത്ത് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന കെട്ടിടങ്ങൾ മുപ്പത് വർഷത്തോളം ഇവയുടെ ആവാസ കേന്ദ്രമായിരിക്കും. ഈ സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം അവയെ ഒക്ടോബർവരെ അവിടെ തുടരാൻ അനുവദിക്കണം.
പിന്നീട് മനുഷ്യ വാസമുള്ള ഇടങ്ങളിൽ സൈപർമെത്രിനും ആൾ താമസമില്ലാത്ത കെട്ടിടങ്ങളിൽ ടാറ്റ ഫെനും പ്രയോഗിച്ച് നശിപ്പിക്കാം.
നൊമിനിറ്റ ജോസ്