Friday, January 22, 2021 11:38 PM IST
കോണ്‍ഗ്രസിനു പുറമേനിന്നു ശത്രുക്കൾ ഒരുകാലത്തും ആവശ്യമില്ലായിരുന്നു. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളാണു പല പിളർപ്പുകളിലേക്കും പ്രതിസന്ധികളിലേക്കും തകർച്ചയിലേക്കും നയിച്ചത്. സ്വയം കുഴിതോണ്ടാൻ ഇത്രയും മിടുക്കുള്ള നേതാക്കളെ വേറൊരു പാർട്ടിയിലും കാണില്ല. എത്ര തോൽവികളും പിളർപ്പുകളും വീഴ്ചകളും കഴിഞ്ഞാലും പാഠം പഠിക്കുന്നില്ല. തമ്മിലടികളും പാരവയ്പുകളും ഗ്രൂപ്പുകളികളും പ്രശ്നം വഷളാക്കുന്നു. 80 കഴിഞ്ഞവർ പോലും പദവികളിൽനിന്നു മാറാത്തതും പ്രതിസന്ധിയാണ്.
നേതൃപ്രതിസന്ധിയാണു കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്നം. കൈപിടിക്കാനാളില്ലെങ്കിൽ ‘കൈ’ക്കരുത്തു കുറയും. 2019 മേയ് 25ന് ഡൽഹിയിൽ ചേർന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണു കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയുന്നതായി രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. രണ്ടു വർഷത്തിനു ശേഷം അടുത്ത മേയ് 25നു പോലും പുതിയ മുഴുസമയ പ്രസിഡന്റ് ഉണ്ടാകില്ലെന്ന് ഇന്നലത്തെ പ്രവർത്തക സമിതി യോഗത്തിലൂടെ വ്യക്തമായതാണു ബാക്കിപത്രം. 2019 ജൂണ്‍ 29ന് ’പലവഴിയുടൽ, തല തേടി കോണ്‍ഗ്രസ്’ എന്ന തലക്കെട്ടിൽ ദീപികയിലെ ഇതേ പംക്തിയിൽ എഴുതിയത് ഇന്നും പ്രസക്തമാണ്. തലയില്ലാതെ ആടുകയാണ് കോണ്‍ഗ്രസ്.
തല്ലണ്ടമ്മാവാ നന്നാവൂല്ല
എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ - ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും ചേർന്നൊരുക്കിയ ഗാനത്തിലെ ആ ആദ്യവരികൾ മലയാളികൾക്കു ഹൃദിസ്ഥമാണ്. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് എന്ന മുഖ്യ പ്രതിപക്ഷ പാർട്ടിയുടെ കാര്യത്തിൽ ഇതല്ലേ ശരിയെന്നു ചോദിക്കുന്ന കോണ്‍ഗ്രസുകാർ നിരവധിയാണ്. ആശയപരമായ പ്രതിസന്ധിയും രൂക്ഷമാണ്. കോണ്‍ഗ്രസിന്റെ നയവും നിലപാടുകളും ഇടതാണോ വലതാണോ മധ്യത്തിലാണോ എന്നുപോലും ആർക്കും നിശ്ചയമില്ല. കൃത്യവും വ്യക്തവുമായ നയങ്ങളോ നിലപാടുകളോ പ്രതിപക്ഷ പാർട്ടിയെന്ന നിലയിലുള്ള വലിയ സമര സന്നാഹങ്ങളോ രൂപപ്പെടുത്താൻ കോണ്‍ഗ്രസിനു കഴിയുന്നില്ല.
നേതൃപ്രതിസന്ധിയും നിലപാടുകളിലെ വ്യക്തതയില്ലായ്മയും സർവത്ര ആശയക്കുഴപ്പവും മാത്രമല്ല, ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള തന്ത്രങ്ങളോ പരിപാടികളോ ഉണ്ടാകുന്നില്ല. ബിജെപിക്കു ബദലായി ഹിന്ദുത്വ തീവ്രതയ്ക്ക് ആക്കം പോരെന്നു വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിരയും പ്രതിസന്ധി സൃഷ്ടിക്കുന്നു. മറുവശത്ത് മുസ്ലിം, ക്രൈസ്തവ, ദളിത്, പിന്നാക്ക വോട്ടുകൾ നഷ്ടപ്പെടാതിരിക്കാനുള്ള വേവലാതിയും വ്യക്തം. രണ്ടും കയ്ച്ചിട്ട് ഇറക്കാനും മേല, മധുരിച്ചിട്ടു തുപ്പാനും മേലെന്ന സ്ഥിതി. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും പിന്നീടു നടന്ന പല നിയമസഭാ തെരഞ്ഞെടുപ്പുകളിലും തോറ്റതിന്റെ ആഘാതത്തിൽ നിന്നു മുക്തമാകാനോ, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനോ ഗൗരവമായ ശ്രമമില്ല. ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും ഓരോ വർഷവും പാർട്ടി കൂടുതൽ ക്ഷയിക്കുന്പോഴും പഴയ ശൈലിയോ, രീതികളോ, നയങ്ങളോ, നിലപാടുകളോ മാറ്റാനും യുവനേതൃത്വത്തിലേക്കു പാർട്ടിയെ സജ്ജമാക്കാനും കഴിയുന്നില്ല.
ജനാധിപത്യം നോക്കുകുത്തി
വീഡിയോ കോണ്‍ഫറൻസിലൂടെ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് പ്രവർത്തക സമിതി പതിവു യോഗമായി പരിണമിച്ചു. മേയ് അവസാനം നടത്തുമെന്നു നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് അടുത്ത ജൂണിലേക്കു മാറ്റാൻ ഐകകണ്ഠ്യേന തീരുമാനിച്ചതാണു വാർത്ത. 2021 ജൂണിൽ കോണ്‍ഗ്രസിനു തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്ന വാഗ്ദാനമാണു യോഗത്തിനു ശേഷം സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നൽകിയത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു അഥോറിറ്റി തയാറാക്കിയ ഷെഡ്യൂൾ മാറ്റാനുള്ള ന്യായം. പക്ഷേ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം വർക്കിംഗ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പു കൂടി നടത്തണമോയെന്ന കാര്യത്തിൽ തീരുമാനമില്ല. കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പെന്നതാണു കീഴ്്വഴക്കം എന്നു കൂടി വേണുഗോപാൽ മറയില്ലാതെ പറയുന്നു. അനിവാര്യമായ വർക്കിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ലെന്നു ചുരുക്കം.
മോത്തിലാൽ വോറയും അഹമ്മദ് പട്ടേലും പോലുള്ള പ്രബല നേതാക്കളുടെ മരണത്തിനു ശേഷവും പാർട്ടിയെ സന്പൂർണമായി ഉടച്ചുവാർക്കാൻ ഇപ്പോഴത്തെ പ്രവർത്തക സമിതിയിലെ കാരണവന്മാർ അനുവദിക്കില്ല. ആജ്ഞാനുവർത്തികളെ തിരുകിക്കയറ്റി പാർട്ടിയെ തുടർന്നും പഴയ കോക്കസിന്റെ നിയന്ത്രണത്തിലാക്കാനാണു പ്രബലരുടെ ശ്രമം. ജനാധിപത്യ പാർട്ടിയിൽ താഴെത്തട്ടുമുതൽ തലപ്പത്തു വരെ ജനാധിപത്യ പ്രക്രിയകൾ വിരളമോ, അപ്രസക്തമോ ആകുന്നു!
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടൊപ്പം വർക്കിംഗ് കമ്മിറ്റിയിലേക്കു തെരഞ്ഞെടുപ്പു നടത്താനെന്താണു തടസം? പ്രവർത്തക സമിതിയംഗങ്ങൾ അടക്കം 23 പ്രബല നേതാക്കൾ തുറന്ന കത്തെഴുതിയതു സൃഷ്ടിച്ച പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള അവസരമാണു സോണിയ- രാഹുൽ സ്തുതിപാഠക വൃന്ദം തകർത്തത്.
കേരളത്തിലും തഥൈവ!
കോണ്‍ഗ്രസിനു നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന കേരളത്തിൽ പൊതുസ്വീകാര്യനായ ഒരു നേതാവിനെ കണ്ടെത്താനായില്ല. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, വി.എം. സുധീരൻ, കെ. മുരളീധരൻ, കെ. സുധാകരൻ തുടങ്ങി എത്രയോ പേരാണു മുഖ്യമന്ത്രി കസേര സ്വപ്നം മെനയുന്നത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നു താരീഖ് അൻവർ പറയുന്നു. ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്ന് എ.കെ. ആന്റണിയും ഹൈക്കമാൻഡും നേരത്തെ പറഞ്ഞിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സൈഡിലിരുത്തി ഉമ്മൻ ചാണ്ടി നേതാവായി രൂപീകരിച്ച പത്തംഗ മേൽനോട്ട സമിതി പാർട്ടിക്കു ഗുണമോ ദോഷമോ എന്നു കണ്ടറിയണം. സമിതിയിൽ കേരളത്തിലെ പ്രബല ന്യൂനപക്ഷങ്ങളെ തഴഞ്ഞുവെന്ന ആരോപണം കൂടി ചൂടുപിടിച്ചതും സ്വാഭാവികം. യുഡിഎഫ് കണ്‍വീനർ എം.എം. ഹസനെ പടിക്കു പുറത്തു നിർത്തിയപ്പോൾ ബിഹാറിൽ നിന്നുള്ള താരീഖ് അൻവറാണു കേരളത്തിലെ മുസ്ലിം പ്രതിനിധി. പ്രബലരായ കത്തോലിക്കർ അടക്കമുള്ളവരെയും സമിതിയിൽ നിന്നു വെട്ടിനിരത്തിയെന്ന പരാതിയുണ്ട്.
നയതന്ത്ര സ്വർണക്കടത്ത്, ലൈഫ് മിഷൻ, സ്പ്രിങ്ക്ളർ മുതൽ സ്പീക്കർ വരെ വിവാദത്തിലായിട്ടും ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ അടക്കം കേരളത്തിലെ കോണ്‍ഗ്രസിനു രാഷ്ട്രീയ മേധാവിത്തം നേടാനായില്ലെന്നു മറക്കരുത്. തമ്മിലടിച്ചും പാരവച്ചും പാർട്ടിയെയും മുന്നണിയെയും ദുർബലപ്പെടുത്തുന്നതിൽ കോണ്‍ഗ്രസുകാർക്കുള്ള മികവ് മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനാകില്ല.
സ്വയം കുഴിതോണ്ടുന്നവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റുകളും തൂത്തുവാരിയ ശേഷവും സംസ്ഥാന കോണ്‍ഗ്രസിലും യുഡിഎഫിലും അനാവശ്യ പ്രതിസന്ധികൾ സൃഷ്ടിച്ചു സ്വയം കുഴിതോണ്ടുന്നവരെക്കുറിച്ച് എന്തു പറയാനാകും. എം.പി. വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക് ജനതാദൾ യുഡിഎഫിനെ ഉപേക്ഷിച്ച് എൽഡിഎഫിൽ തിരികെ അഭയം തേടിയത് കോണ്‍ഗ്രസിന്റെ തൻപ്രമാണിത്വം കൊണ്ടുകൂടിയാണ്. ഏറ്റവുമൊടുവിൽ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ്-എമ്മിനെ പുറത്താക്കിയതും യുഡിഎഫിനെ പ്രതിസന്ധിയിലാക്കി. വിവാദങ്ങൾക്കിടയിലും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം നേടാൻ കഴിഞ്ഞതിനു കോണ്ഗ്രസിനോടാകും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ. മാണിയും നന്ദി പറയുക.
ജാതിയും മതവും ഗ്രൂപ്പും തിരിച്ചുള്ള വീതം വയ്പാണു കോണ്‍ഗ്രസ് നേരിടുന്ന വലിയ ശാപം. ഒപ്പം 80 വയസു കഴിഞ്ഞവർ പോലും പദവികളൊഴിയാത്ത നിലയും. മരിക്കുന്നതു വരെ അധികാരത്തിലും പദവിയിലും തൂങ്ങിക്കിടക്കുന്നവരെ പടിക്കു പുറത്തു നിർത്തണം. നേതൃബാഹുല്യമുള്ള പാർട്ടിയിൽ പദവികൾക്കുള്ള പ്രായപരിധി പരമാവധി 75 ആയി നിശ്ചയിക്കാനും തന്റേടം വേണം. എന്നാൽ മുതിർന്നവരെ ആദരിക്കാനും അവരുടെ സേവനങ്ങൾ അംഗീകരിക്കാനും കഴിയാതെ പോകുന്നതും വിനയാകും.
അടിമുടി ഉടച്ചുവാർക്കട്ടെ
വീതം വയ്പ് അവസാനിപ്പിക്കുകയും പ്രവർത്തന മികവും വിദ്യാഭ്യാസവുമുള്ള ചെറുപ്പക്കാർക്ക് അവസരം കൊടുക്കുകയും ചെയ്തില്ലെങ്കിൽ കോണ്‍ഗ്രസിന്റെ ഭാവി ഇരുളിലാകും. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു പാർട്ടിയെ താഴെത്തട്ടു മുതൽ സജീവമാക്കേണ്ടതുമുണ്ട്. കർഷക സമരത്തിനു പിന്തുണ നൽകാനുള്ള പ്രക്ഷോഭം വൈകിയെന്ന് ഇപ്പോഴാണു കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിക്കു മനസിലായത്. ദിവസേനയുള്ള പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയും രൂക്ഷമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാർഷിക വിലത്തകർച്ചകളും സാന്പത്തിക തളർച്ചയും അടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ ദൗർബല്യം ജനം പൊറുക്കില്ല. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു കർമപരിപാടികൾ ആവിഷ്കരിക്കാനും പാർട്ടിയെ താഴെത്തലം മുതൽ അടിമുടി ഉടച്ചുവാർക്കാനും കരുത്തുറ്റ, പ്രതീക്ഷ നൽകുന്ന നേതൃത്വം അനിവാര്യമാണ്. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും മികച്ച നേതൃത്വം ഉണ്ടായാൽ കോണ്‍ഗ്രസിനു തിരിച്ചുവരാനാകും. പക്ഷേ ...
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ