Friday, January 1, 2021 11:44 PM IST
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ് മന്നത്തുപത്മനാഭൻ. നായർസമുദായത്തിന്റെ സർവസ്വവുമായ മന്നത്തുപത്മനാഭൻ സ്വസമുദായത്തോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കുവേണ്ടി ജീവിതാവസാനം വരെ നിസ്വാർഥമായി പ്രവർത്തിച്ച കർമയോഗിയാണ്. അദൃശ്യസാന്നിധ്യംകൊണ്ട് സർവീസ് സൊസൈറ്റിക്ക് മാർഗദീപമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ മഹത്തായ ദർശനങ്ങളും ആദർശങ്ങളും എന്നും ലോകത്തിനു മാതൃകയാണ്. സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസമേഖലകളിൽ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
അദ്ദേഹത്തിന്റെ ജന്മദിനം കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവർഷവും ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സാഘോഷം കൊണ്ടാടിവരികയായിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ജന്മദിനാഘോഷം വേണ്ടെന്നുവയ്ക്കാൻ തീരുമാനിക്കുകയാണുണ്ടായത്. പകരം പെരുന്നയിലെ മന്നംസമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും എൻഎസ്എസ് സ്ഥാപനങ്ങളിലും മന്നംജയന്തിആചരണം നടത്തുകയാണ്.
1878 ജനുവരി രണ്ടിനാണ് മന്നത്തു പത്മനാഭന്റെ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നന്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് അമ്മയുടെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസുവരെ കളരിയാശാന്റെ ശിക്ഷണത്തിൽ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടുവാനും പഠിച്ചു. പിന്നീട് ചങ്ങനാശേരിയിലുള്ള സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാന്പത്തികപരാധീനതകളാൽ അവിടെ പഠനം തുടരാൻ കഴിഞ്ഞില്ല.
പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്നു. അനുഗൃഹീതനടൻ എന്ന പേര് രണ്ടുവർഷംകൊണ്ട് അദ്ദേഹം സന്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും പരിപുഷ്ടമാക്കി. ചങ്ങനാശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. താമസിയാതെ ഒരു മാതൃകാധ്യാപകൻ എന്ന പേരു സന്പാദിച്ചു.
പിന്നീട് പല സർക്കാർ പ്രൈമറിസ്കൂളുകളിലും പ്രഥമാധ്യാപകനായി ജോലിനോക്കി. 27-ാമത്തെ വയസിൽ മിഡിൽ സ്കൂൾ അധ്യാപകൻ ആയിരിക്കുന്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധനടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം സ്വയം രാജിവച്ചു. ഇതിനു രണ്ടുവർഷം മുന്പ് തുറവൂർ സ്കൂളിൽ അദ്ധ്യാപകൻ ആയിരിക്കുന്പോൾ മജിസ്ട്രേറ്റ് പരീക്ഷയിൽ പ്രൈവറ്റായി ചേർന്നു ജയിച്ചിരുന്നതിനാൽ, സന്നതെടുത്ത് ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിൽ വക്കീലായി പ്രാക്ടീസ് ചെയ്ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു.
തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശേരി നായർസമാജ രൂപീകരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം - ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31-ന് നായർസമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുന്പ് അതിന്റെ നാമധേയം നായർ സർവീസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഉൗർജ്ജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924-ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്നും കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട ‘സവർണജാഥ’, ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയെയും നേതൃപാടവത്തെയും പ്രക്ഷോഭണവൈദഗ്ധ്യത്തെയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബർ 31 മുതൽ 1945 ഓഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡന്റായി.
1947-ൽ സംഘടനയുമായുള്ള ഒൗദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്റ്റേറ്റ് കോണ്ഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭണത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോണ്ഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടര മാസത്തിനുശേഷം അദ്ദേഹം ജയിൽവിമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി.
1949 ഓഗസ്റ്റിൽ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹ്യപ്രവർത്തനങ്ങളിലും എൻഎസ്എസിന്റെ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരുക്കൊച്ചി സംസ്ഥാനവും അനന്തരം കേരളസംസ്ഥാനവും രൂപം പ്രാപിച്ചപ്പോൾ കോണ്ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ അദ്ദേഹം സജീവമായി ഏർപ്പെട്ടില്ല.
1957-ലെ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസ് തോറ്റു. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. കമ്യൂണിസ്റ്റ്ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും പ്രസിഡന്റ്ഭരണം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി.
മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശേരിയുടെ ജീവിതചരിത്ര നിരൂപണം എന്നീ വിമർശനഗ്രന്ഥങ്ങളും ഞങ്ങളുടെ എഫ്എംഎസ് യാത്ര, എന്റെ ജീവിതസ്മരണകൾ എന്നിവയും അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു.
സുദീർഘവും കർമനിരതവുമായ സേവനത്തിൽ അഭിമാനംകൊണ്ട് സമുദായം 1960-ൽ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മിൽനിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവീസ് സൊസൈറ്റിയും അതിനായി ഒരു ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവീസ് സൊസൈറ്റിയുടെ ഏതു നീക്കങ്ങൾക്കും ആരംഭം കുറിക്കുന്നത് ആ സന്നിധിയിൽനിന്നുമാണ്.
നായർസമുദായത്തിന്റെ ഐക്യത്തിനും സർവീസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും, വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. സംഘടനയുടെ ശക്തിയും ചൈതന്യവും അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങൾ തന്നെ.
ജി. സുകുമാരൻനായർ (ജനറൽ സെക്രട്ടറി, നായർ സർവീസ് സൊസൈറ്റി)