Sunday, November 22, 2020 11:29 PM IST
കെ.ഗോപാലകൃഷ്ണൻ/ ഉള്ളതു പറഞ്ഞാൽ
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) ഉണ്ടായപ്പോൾ മുതൽ വിവാദങ്ങൾക്കു പിന്നാലെയോ അല്ലെങ്കിൽ വിവാദങ്ങളിൽപ്പെട്ട് ഉഴലുകയോ ആണ്. വൻകിട കോർപറേറ്റുകളും പ്രമോട്ടർമാരും സംസ്ഥാനത്ത് നിക്ഷേപം നടത്താൻ മടിച്ചുനിൽക്കുന്പോൾ കേരളത്തെ സംബന്ധിച്ച് ഇതൊരു പുതിയ വികസനമാതൃകയായി വിഭാവനം ചെയ്യപ്പെടുമെന്നത് തർക്കമറ്റ വസ്തുതയാണ്. താരതമ്യേന കുറഞ്ഞ കൂലിയും ചെലവുകുറഞ്ഞ വൈദ്യുതി ലഭ്യതയും മികച്ച കണക്ടിവിറ്റിയും അടക്കം നിരവധി കാര്യങ്ങളിൽ കേരളം നിക്ഷേപ സൗഹൃദമാണെങ്കിലും തീവ്രവാദ ട്രേഡ് യൂണിയനുകളുടെ പറുദീസ എന്ന ഖ്യാതി നിക്ഷേപകരെ അകറ്റുന്നു. രാഷ്ട്രീയം ഉൾപ്പെടെയുള്ള കാരണങ്ങളിൽ കേന്ദ്ര പരിഗണന തീരെയില്ലാത്തത് കാര്യങ്ങളെ കൂടുതൽ വഷളാക്കുന്നുണ്ട്.
കാലിയാകുന്ന ഖജനാവ്
ഏറെക്കാലമായി വികസനപ്രവർത്തനങ്ങൾക്കായി കേരള സർക്കാരിന്റെ പക്കൽ വളരെക്കുറച്ച് പണമേ അവശേഷിക്കുന്നുള്ളൂ. ശന്പളവും പെൻഷനും നല്കിക്കഴിഞ്ഞ് ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചെലവുകൂടി കഴിയുന്പോൾ സംസ്ഥാന ഖജനാവിൽ ഒന്നുംതന്നെ അവശേഷിക്കില്ല. സംസ്ഥാനത്തിന്റെ ധനസ്ഥിതി ക്രമീകരിക്കാൻ കഴിയുന്നതിനു പ്രവാസി മലയാളികളോടു കേരളം നന്ദി പറയണം. കാരണം അവർ അയയ്ക്കുന്ന പണമാണ് അവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും വിദ്യാഭ്യാസം അടക്കമുള്ള ആവശ്യങ്ങൾക്കു താങ്ങാകുന്നത്.
പണമില്ലാതെ ഞെരുങ്ങിയ സംസ്ഥാന സർക്കാർ പലപ്പോഴും രക്ഷപ്പെട്ടത് ഓവർ ഡ്രാഫ്റ്റ്, വായ്പകൾ മുതലായവയിലൂടെയാണ്. ഒരിക്കൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്കു കൂടിയാലോചനകൾക്കായി ഡൽഹിയിലേക്കു പോകേണ്ടതായി വന്നപ്പോൾ ധനമന്ത്രി പറഞ്ഞത് യാത്രചെലവിനുള്ള പണംപോലും സർക്കാരിന്റെ പക്കലില്ലെന്നാണ്. മറ്റൊരു മുഖ്യമന്ത്രി സംസ്ഥാനത്തിനു പുറത്തേക്കുള്ള യാത്ര ഇക്കോണമി ക്ലാസിലാക്കാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ സഹമന്ത്രിമാർക്കും ഇതേ പാത സ്വീകരിക്കേണ്ടതായി വന്നു.
ഫണ്ട് കൊണ്ടുവരാൻ കിഫ്ബി
അടിസ്ഥാന സൗകര്യവികസനത്തിനായി സംസ്ഥാനത്തിന്റെ വരുമാനത്തിന് പുറത്തുനിന്നു ഫണ്ട് ലഭ്യമാക്കുന്നതിനാണ് പ്രാഥമികമായി കിഫ്ബി രൂപീകരിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് 1999 (ആക്ട് 4 ഓഫ് 2000) അനുസരിച്ചായിരുന്നു കിഫ്ബിയുടെ രൂപവത്കരണം. 2016ലെ നിയമഭേദഗതിയിലൂടെ ഇതിനെ റിസർവ് ബാങ്ക്, സെബി ചട്ടങ്ങളുടെ പരിധിയിൽ വരുന്ന ഒരു കോർപറേറ്റ് സ്ഥാപനമാക്കി മാറ്റി.
മസാല ബോണ്ടും ബജറ്റ് വിഹിതവും അടക്കമുള്ള മാർഗങ്ങളിലൂടെ വരുമാനം വർധിപ്പിച്ചതോടെ കിഫ്ബി വികസന പ്രവർത്തനങ്ങൾക്കു ഫണ്ട് നല്കാൻ തുടങ്ങി. അനന്തരഫലങ്ങളും അന്താരാഷ്ട്ര സ്വീകാര്യതയും വിശദമായി ചർച്ച ചെയ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങൾക്കുകൂടി മാതൃകയാകുന്ന തരത്തിൽ വികസനത്തിന് ആവശ്യമായ വിഭവങ്ങൾ സ്വരൂപിക്കുന്നതിൽ ഒരു സോഷ്യലിസ്റ്റ് സർക്കാർ സുപ്രധാന നയം മാറ്റത്തിന് തയാറായതും അടുത്തകാലത്ത് ചർച്ച ചെയ്യപ്പെട്ടു.
എന്നിരുന്നാലും പത്തു വർഷത്തിനുശേഷം ഒരു ലക്ഷം കോടി രൂപയിലെത്തുമെന്നുവരെ കണക്കുകൂട്ടുന്ന വായ്പാ തിരിച്ചടവിനുള്ള ശേഷി ആശങ്കാജനകമാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻപോലുള്ള സ്ഥാപനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ കിഫ്ബിക്ക് ഫണ്ട് കിട്ടുന്നതിനു നല്കേണ്ടിവരുന്ന കൂടിയ പലിശ സംബന്ധിച്ച ആരോപണങ്ങൾക്കു തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല. കൊച്ചി മെട്രോയ്ക്ക് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫണ്ട് കണ്ടെത്തിയത് എത്രയോ കുറഞ്ഞ പലിശയ്ക്കായിരുന്നു. മറ്റൊരു ആരോപണം ഫണ്ട് നല്കിയ ഒരു കോർപറേറ്റ് ഒരു ഗ്രൂപ്പിന്റെ ഭാഗമാണ്, അവരുമായുള്ള ഇടപാടുകൾ കർശനമായി ന്യായവും യുക്തവുമല്ല.
വികസന മാതൃക
ധനതത്വശാസ്ത്രത്തിലെ അറിവിനും മികച്ച ഭാവനയ്ക്കും പേരുകേട്ടയാളാണ് ധനമന്ത്രി തോമസ് ഐസക്ക്. എന്നാൽ, അദ്ദേഹം ആരോപണങ്ങൾക്കു മറുപടി പറയുന്പോൾ വിലയേറിയതായ സത്യത്തോടു മിതത്വം കാട്ടുന്നു. “നിങ്ങൾ പറയുന്നത് സത്യമാണെങ്കിൽ നിങ്ങൾ മറ്റൊന്നും ഓർക്കേണ്ടതില്ല’’ എന്ന അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ട്വെയ്നിന്റെ പ്രബോധനമാണ് ഇവിടെ പ്രസക്തമാകേണ്ടത്.
അതേസമയം ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ വികസനപദ്ധതികൾക്ക് ധനസഹായം ലഭ്യമാക്കാൻ മറ്റൊരു മാതൃകയുമില്ല. ഒരു സോഷ്യലിസ്റ്റ് ധനമന്ത്രി ഇത്തരമൊരു നയവുമായി വരുന്പോൾ കാൾ മാക്സിനേക്കാൾ ആഡം സ്മിത്തിനോടാണ് അടുപ്പംകാട്ടുന്നത് എന്നതും പലരും നിരീക്ഷിച്ചിരുന്നു. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസന താത്പര്യത്തിനായി ആദർശത്തിൽ വെള്ളംചേർക്കാൻ ഐസക്ക് കാട്ടിയ ധൈര്യത്തെ ചിലർ പ്രശംസിക്കുന്പോഴും ഇടതുപക്ഷത്തെ പലരും വിമർശിക്കുന്നുണ്ട്.
കേരളത്തിൽ ഏതൊരു തുടക്കത്തിനും വിമർശനമുണ്ടാകും. എന്നിരുന്നാലും കൂടിയ പലിശ നല്കുന്നതു ക്രമപ്രകാരമല്ല. വിനിമയ വ്യതിയാനങ്ങൾക്ക് (എക്സ്ചേഞ്ച് വേര്യേഷൻസ്) ബോണ്ടുകൾക്ക് പ്രതിരോധശേഷിയുണ്ടെന്നത് അംഗീകരിക്കുന്പോൾതന്നെ ചില സ്ഥാപനങ്ങൾ കുറഞ്ഞ പലിശനിരക്കിലൂടെ ഫണ്ട് സമാഹരിക്കുന്നത് പല ഉൾക്കാഴ്ചകൾ ഉണ്ടാക്കാൻ കാരണമാകുന്നു. അത്തരം കാര്യങ്ങളിൽ സുതാര്യത ആവശ്യമാണ്. അതുവഴി അപൂർണ വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ആരോപണങ്ങൾ ഉയരുന്നതെങ്കിലും തടയാനാവും.
സിഎജിയുടെ വിമർശനം
പൊതുജനങ്ങൾക്കു പൂർണമായും ലഭ്യമായിട്ടില്ലാത്ത സിഎജിയുടെ വിമർശനം തള്ളിക്കളയുന്നതു സംബന്ധിച്ച് കൂടുതൽ വ്യക്തത ആവശ്യമാണ്. ഭരണഘടനാപരമായി നിയുക്തമാക്കിയിട്ടുള്ള കടമ മാത്രമാണ് സിഎജി ചെയ്യുന്നതെങ്കിലും സിഎജിയുടെ വിമർശനത്തിന് ഇരയാകുന്ന ഏതൊരു സ്ഥാപനവും അതൃപ്തിയോടെ പ്രതികരിക്കാറുണ്ട്. സിഎജി റിപ്പോർട്ടുകളോട് വ്യത്യസ്ത ഭാവങ്ങളിൽ വിമർശനാത്മകമായി പ്രതികരിച്ചിട്ടുള്ള പല സർക്കാരുകളെയും നാം ന്യൂഡൽഹിയിലടക്കം കണ്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഒരു പുതിയ വിഭവസമാഹരണ മാതൃകയായ കിഫ്ബി സൂക്ഷ്മപരിശോധനയ്ക്കു വിധേയമായേക്കാം.
നിരവധി തവണ വാർത്താതലക്കെട്ടുകളിൽ ഇടം നേടിയിട്ടുള്ള കിഫ്ബി ഒരു പ്രഹേളികയായും രഹസ്യംനിറഞ്ഞ കടങ്കഥയായും തുടരാം. സർക്കാരോ പ്രതിപക്ഷമോ കിഫ്ബിയെ ഇനി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കേരളീയർക്ക് യാതൊരു ഉറപ്പുമില്ല.
കിഫ്ബിയുടെ പ്രവർത്തനത്തിൽ സുതാര്യതക്കുറവുണ്ട്. വിവരങ്ങൾ ചോർത്തിനൽകുന്നതിലൂടെയും മാധ്യമ റിപ്പോർട്ടുകളിലൂടെയും ദോഷവശങ്ങൾ മാത്രമേ പൊതുജനങ്ങൾക്ക് കിട്ടുന്നുള്ളൂ. വിഭവദാരിദ്ര്യമനുഭവിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വിഭവ സമാഹരണത്തിനുള്ള ഒരു പുതിയ മാതൃകയെന്ന നിലയിൽ കിഫ്ബിയുടെ മേന്മകൾ പൊതുജനങ്ങളെ അറിയിച്ചിട്ടില്ല.
വേണ്ടത് സുതാര്യത
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രവും നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രവും ശേഷിക്കെ വളരെയധികം ആരോപണങ്ങളാണു പ്രചരിക്കുന്നത്. പല മറുപടികളും വിശ്വസനീയമല്ല. കിഫ്ബിയുടെ കാര്യത്തിൽ നിരവധി പ്രശ്നങ്ങളുണ്ട്: ജീവനക്കാരുടെ ശമ്പളം, നിയമനം, പലിശ നിരക്ക് പോലുള്ള ഇടപാടുകൾ, ചില പേരുകൾ തുടങ്ങിയവയൊക്കെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഭരണഘടനാ സ്ഥാപനമായ സിഎജിയും എതിർപ്പുകൾ, അതിന്റെ വിശദാംശങ്ങൾ പൂർണമായി അറിയില്ലെങ്കിലും ഉയർത്തിയിട്ടുണ്ട്. മുതിർന്ന നേതാക്കൾ ഉന്നയിച്ച കഥകളും വസ്തുതകളും ഇവയിൽ ചേർത്തിട്ടുമുണ്ട്. ഇത് പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. കിഫ്ബിയിലെ കാര്യങ്ങളുടെ സത്യം അറിയില്ല, കുറഞ്ഞത് വ്യക്തമല്ല.
കിഫ്ബിയെ സംബന്ധിച്ച് സത്യം കുന്നോളം കെട്ടുകഥകളുടെയും വസ്തുതകളുടെയും ഇടയിലാണ്. അത് നിർഭാഗ്യകരമാണ്. പലരും അംഗീകരിച്ചിട്ടുള്ളതുപോലെ വികസനത്തിനും വിഭവങ്ങൾ സമാഹരിക്കുന്നതിനുമുള്ള ഒരു പുതിയ മാതൃകയാണിത് . സുതാര്യതയ്ക്കു മാത്രമെ ഈ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനും സത്യം പുറത്തുകൊണ്ടുവരാനും കഴിയൂ.