Friday, November 20, 2020 11:28 PM IST
വെന്റിലേറ്റർ സൗകര്യമില്ലാതെ കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ച ദാരുണ സംഭവങ്ങൾ ഏറെയാണ്. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വെന്റിലേറ്ററുകൾക്ക് വില 15 ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെ. കോവിഡ് ചികിത്സ വെല്ലുവിളിയായ സാഹചര്യത്തെ നേരിടാൻ കേരളത്തിലെ യുവ സ്റ്റാർട്ടപ്പുകൾ നിർമിച്ച വെന്ററിലേറ്ററുകൾ ആരോഗ്യമേഖലയുടെ വലിയ പ്രതീക്ഷയാണ്.
വിദേശ വെന്റിലേറ്ററുകൾക്ക് കുറഞ്ഞത് കാൽലക്ഷത്തോളം രൂപ വില വരുന്പോൾ കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജ് വികസിപ്പിച്ച ജീവവായു എന്ന വെന്റിലേറ്ററിന് എഴായിരം രൂപ മാത്രമാണ് ചെലവ്. കൃത്രിമ ശ്വസനസഹായം, പ്രഷർ മോണിറ്ററിംഗ്, വീഡിയോ, അലാം തുടങ്ങി ഒട്ടേറെ സംവിധാനങ്ങൾ ഇതിനുണ്ട്. രോഗിയുടെ ആരോഗ്യനില മനസിലാക്കുന്ന മൊബൈൽ ആപ്പും ഇതിന്റെ ഭാഗമാണ്.
പ്രഫ. അജയ് ബേസിൽ വർഗീസും ഏഴ് എൻജിനിയറിംഗ് വിദ്യാർഥികളും ചേർന്നാണ് അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. ആദിശങ്കര ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിൽ പ്രവർത്തിക്കുന്ന ഐക്യൂബ് ഡിസൈൻ സ്റ്റുഡിയോ, റിയോഡ് ലോജിക് പ്രൈവറ്റ് ലിമിറ്റഡ്, മാക്ബി എന്നീ സ്റ്റാർട്ടപ്പ് കന്പനികൾ ചേർന്നതാണു സംരംഭം. വെന്റിലേറ്ററിലെ വൈദ്യുതിയുടെ കുറവും ബാറ്ററി ചാർജ് വിവരവും നേരത്തെ അറിയാം.
ആദിശങ്കര എൻജിനിയറിംഗ് കോളജ് നിർമിച്ച വെന്റിലേറ്റർ എറണാകുളം ജനറൽ ആശുപത്രിക്കു കൈമാറിയിരുന്നു. മൂന്നു മാസത്തോളം ഇവിടെ പ്രവർത്തിപ്പിച്ചശേഷം വ്യാവസായിക തലത്തിൽ ഉപയോഗിക്കാം എന്ന് മെഡിക്കൽ വിദഗ്ധർ സർക്കാരിന് റിപ്പോർട്ട് നൽകി. ഇതേത്തുടർന്ന് വിവിധ ആശുപത്രികളിൽനിന്ന് പത്ത് വെന്റിലേറ്ററുകൾക്ക് ഓർഡർ ലഭിച്ചുകഴിഞ്ഞു. കേന്ദ്രസർക്കാർ സഹായത്തിലും സാങ്കേതിക അനുമതിയിലും കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി 80,000 രൂപ ചെലവിലായിരിക്കും ജീവവായു വെന്റിലേറ്ററുകൾ നിർമിക്കുക. കോവിഡ് പ്രതിസന്ധികാലത്ത് സ്റ്റാർട്ടപ്പ് മിഷൻ സഹകരണത്തോടെ തൃശൂർ ജ്യോതി എൻജിനിയറിംഗ് കോളജ് , ഐഐടി പാലക്കാട്, എൻഐടി കോഴിക്കോട് തുടങ്ങിയ സ്ഥാപനങ്ങളിലെ യുവപ്രതിഭകളും വെന്റിലേറ്റർ മോഡലുകൾ വികസിപ്പിച്ചിരുന്നു.
ഒരു വെന്റിലേറ്റർ രണ്ടുപേർക്ക്
ഒരു വെന്റിലേറ്റർ ഒരേ സമയം രണ്ടു പേർക്ക് പ്രയോജനപ്പെടുത്താവുന്ന സംവിധാനം കാക്കനാട് സ്മാർട്സ് സിറ്റിയിലെ സിനർജിയ മീഡിയ ലാബ് ഉൾപ്പെടുന്ന കണ്സോർഷ്യം വികസിപ്പിച്ചു. സംരംഭകനും നടനുമായ പ്രകാശ് ബാരെ പ്രോജക്ട് ഡയറക്ടറായ ഇൻഡ്വെന്റർ സ്റ്റാർട്ടപ്പ് അമേരിക്കയിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രാണ ഫൗണ്ടേഷന്റെ സാങ്കേതിക വിദ്യയിലാണ് ഐ സേവ് എന്നു പേരിട്ട നൂതന സംവിധാനം. ചെന്നൈ അയോണിക് 3ഡിപി, സിംഗപ്പൂരിലെ അരുവി എന്നിവയും കണ്സോർഷ്യത്തിലുണ്ട്. ഐ സേവ് എന്നാണ് ഇവർ വികസിപ്പിച്ച സംവിധാനത്തിന്റെ പേര്. രോഗിക്ക് അടിയന്തര സാഹചര്യത്തിൽ ശ്വാസം കൊടുക്കാനുള്ള ഇൻഡ്വെന്റർ 100, ഇൻഡ്വെന്റർ 200 എന്നീ രണ്ട് ചെലവ് കുറഞ്ഞ ശ്വസനസഹായികളും തയാറാക്കിയതായി സിനർഡി സിഇഒ ഡെറിക് സെബാസ്റ്റ്യൻ വ്യക്തമാക്കി.
കേരളത്തിൽ സർക്കാർ മേഖലയിൽ രണ്ടായിരവും സ്വകാര്യ മേഖലയിൽ 2500 ഉം വെന്റിലേറ്ററുകളെ നിലവിലുള്ളു. ആകെയുള്ള 4500 വെന്റിലേറ്ററുകളിൽ 9000 പേർക്ക് ശ്വസവായുവും ചികിത്സയും ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. ഒരു വെന്റിലേറ്ററിൽ അധികമായി 20,000 രൂപയിൽ താഴെ മാത്രമെ ഐ സേവ് സംവിധാനം ഘടിപ്പിക്കാൻ ചെലവ് വരുകയുള്ളൂ.
സിനിമ ഛായാഗ്രഹകനും നിർമാതാവുമായ സിനു സിദ്ധാർഥ് കുറഞ്ഞ ചെലവിൽ കൃത്രിമ ശ്വസനസഹായി വികസിപ്പിച്ചതിലുമുണ്ട് പുതുമ. കോവിഡ് ബാധിതയായ സമയത്ത് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഒരിറ്റു ജീവശ്വാസമാണെന്നുള്ള ഇറ്റലിയിലെ ഒരു നഴ്സിന്റെ അനുഭവക്കുറിപ്പാണ് ഈ ചിന്തയിലേക്ക് സിനുവിനെ നയിച്ചത്.
പ്രാദേശികമായി ലഭ്യമായ ഇലക്ട്രോണിക് വസ്തുക്കൾ ഉപയോഗിച്ച് 3500 രൂപ മുതൽ മുടക്കിലാണ് അഞ്ചു ദിവസംകൊണ്ട് സിനു കൃത്രിമ ശ്വസന ഉപകരണം തിരുവനന്തപുരത്തെ വീട്ടിൽ ഒരുക്കിയത്. വൈദ്യുതിയിലും ബാറ്ററിയിലും പ്രവർത്തിക്കുന്ന ഈ വെന്റിലേറ്റർ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാം. മിനിട്ടിൽ എത്ര തവണ ശ്വസിക്കണമെന്നു ക്രമീകരിക്കാം. റിമോട്ട് കണ്ട്രോളിലൂടെ ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവർത്തകരെ വിളിക്കാനും സാധിക്കും. ഈ പോർട്ടബിൾ വെന്റിലേറ്റർ രോഗികളെ വീടുകളിൽനിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോഴും തിരികെ വീടുകളിലേക്കു കൊണ്ടുവരുന്പോഴും ഉപയോഗിക്കാൻ അനുയോജ്യമാണ്.
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വികസിപ്പിച്ച ബ്രീത്തിംഗ് അസിസ്റ്റ് സിസ്റ്റവും കോവിഡ് ചികിത്സയിൽ നേട്ടമായി. വെന്റിലേറ്റർ രോഗിക്ക് സജ്ജമാക്കുന്നതുവരെ ഏതാനും മണിക്കൂറുകൾ കൃത്രിമ ശ്വാസം നൽകാൻ ഇത് പ്രയോജനപ്പെടും. ആംബുലൻസിലും വെന്റിലേറ്റർ സൗകര്യമില്ലാത്ത ആശുപത്രികളിലും ഇതുപയോഗിക്കാം. ബാറ്ററിയിലാണു പ്രവർത്തനം. 50,000 രൂപ ചെലവു വരുന്ന ഈ ഉപകരണം പ്രഥമശുശ്രൂഷയ്ക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഉപയോഗിക്കാം. വാണിജ്യ തലത്തിൽ ഇത് നിർമിക്കുന്നതിനായി ശ്രീചിത്ര ഇതിന്റെ സാങ്കേതിക വിദ്യ വിപ്രോ 3 ഡിക്ക് കൈമാറുകയും ചെയ്തിരിക്കുന്നു.
അണുവിമുക്തമാക്കാൻ ലുമോസ്
സാനിറ്റൈസറിൽ എത്ര തവണ കൈ കഴുകിയാലും ആശങ്ക മാറുന്നില്ല. എവിടെ സ്പർശിച്ചാലും ഇക്കാലത്ത് കോവിഡ് ഭീതി. പച്ചക്കറി, സ്റ്റേഷനറി, മാസ്ക്, മൊബൈൽ ഫോണ്, ലാപ്ടോപ്പ് തുടങ്ങി എല്ലാ സാമഗ്രികളും അൾട്രാവയലറ്റ് രശ്മികളിൽ അണുവിമുക്തമാക്കാൻ സാധിക്കുന്ന ലുമോസ് എന്ന ഉപകരണം കളമശേരി മേക്കർ വില്ലേജ് വികസിപ്പിച്ചു.
കളമശേരി മേക്കർ വില്ലേജിലെ ദേവാദിടെക് കന്പനി വികസിപ്പിച്ച ലുമോസിന് നിരവധി വിദേശരാജ്യങ്ങളിൽനിന്ന് ഓർഡർ വന്നുകൊണ്ടിരിക്കുന്നു. കോവിഡ്, സാർസ്, എച്ച് വണ് എൻ വണ്, ഫ്ളൂ തുടങ്ങിയ ബാക്ടീരിയ, വൈറസ് ബാധിതമായ വസ്തുക്കളെ ലുമോസ് അണുവിമുക്തമാക്കും. പൂപ്പൽ, ബാക്ടീരിയ എന്നിവയെയും നശിപ്പിക്കും. മൊബൈൽ ഫോണ്, വാച്ച്, കണ്ണട, സ്റ്റെതസ്ക്കോപ് തുടങ്ങിയവയൊക്കെ വളരെവേഗം ലുമോസിന് അണുവിമുക്തമാക്കാനാകുമെന്ന് ദേവാദിടെക് സ്ഥാപകനും സിഇഒയുമായ സുമിത് സി. മോഹൻ പറഞ്ഞു. മാലി, ഇക്വഡോർ, സിംബാബ്വേ, ഘാന തുടങ്ങിയ രാജ്യങ്ങളിലൊക്കെ ദേവാദിടെക്കിന്റെ ലുമോസ് ഇപ്പോൾ താരമാണ്. ആശുപത്രികളിൽ മാത്രമല്ല കടകളിലും കന്പോളങ്ങളിലും ഓഫീസുകളിലും വീടുകളിലുമൊക്കെ ലുമോസിന് ഇടം ലഭിച്ചിരിക്കുന്നു. വിവിധ കോളജുകളിലെ ലൈബ്രറികളിൽ പുസ്തരങ്ങൾ അണുവിമുക്തമാക്കാൻ ലൂമോസ് ബിഗ് ഉപകരണം ഉപയോഗിക്കുന്നുണ്ട്. കൊടകര സഹൃദയ കോളജിൽ ഉൾപ്പെടെ ഇത് ഉപയോഗത്തിലുണ്ട്. കൊണ്ടുനടക്കാവുന്നതും ബാറ്ററിയിൽ പ്രവർത്തിക്കുന്നതുമായ ചെലവ് കുറഞ്ഞ മോഡലുമുണ്ട്.
(തുടരും)
കോവിഡ് അതിജീവനം കേരള മോഡൽ - 3 / റെജി ജോസഫ്