Friday, November 13, 2020 11:39 PM IST
നവംബർ 14 എല്ലാ വർഷവും നെഹ്റുവിനെ ഓർമപ്പെടുത്തിക്കൊണ്ടാണു വരിക. നെഹ്റുവിന്റെ ജന്മദിനമാണെങ്കിലും അന്നു ശിശുദിനമായി കൊണ്ടാടുന്നതിൽ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പരിപാടികൾക്കാണു പ്രാമുഖ്യം. നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി കൊണ്ടാടുന്നതിനാൽ നവഭാരതശില്പി എന്ന നിലയിൽ ചിരസ്മരണീയനായ ജവഹർലാൽ നെഹ്റുവിനെ നാം യഥോചിതം അനുസ്മരിക്കുന്നില്ല എന്നതാണു സത്യം.
“ഇന്ത്യ ജീവിച്ചാൽ ആരു മരിക്കുന്നു, ഇന്ത്യ മരിച്ചാൽ ആരു ജീവിക്കുന്നു?’’എന്നു ചോദിച്ചുകൊണ്ട് ഇന്ത്യയിലെ കുട്ടികളെയും യുവാക്കളെയും ദേശാഭിമാനികളാക്കി വളർത്താൻ യത്നിച്ച ജവഹർലാലിന്റെ ജീവിതത്തിന് 1964 മേയ് 27ന് വിരാമമായെങ്കിലും കുട്ടിക്കാലത്തു കേട്ട ആ ശബ്ദം ഇന്നത്തെ മുതിർന്ന തലമുറയുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.
ഭാരതത്തിന്റെ ഭാവിയായിരുന്നു നെഹ്റുവിന്റെ മനസിൽ എപ്പോഴും. ഭാവിയെക്കുറിച്ചു ചിന്തിക്കുകയും ഭാവികാലത്തിനാവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്ത നെഹ്റു വർത്തമാനകാലത്തിന്റെ നേരെ കണ്ണും കാതും തുറന്നുവച്ചിരുന്നു എന്നതും മറന്നുകൂടാ. ബഹുദൂരം മുന്നിലേക്കു കാണാൻ കഴിഞ്ഞിരുന്ന നെഹ്റു പിന്നിലേക്കും കഴിയുന്നത്ര നോക്കിയിരുന്നു എന്ന് "ഡിസ്കവറി ഓഫ് ഇന്ത്യ' എന്ന ഗ്രന്ഥം വെളിപ്പെടുത്തുന്നു. ഭൂതം-വർത്തമാന-ഭാവി കാലങ്ങളെ കൂട്ടിയിണക്കി ചിന്തിക്കാനും ദർശനങ്ങൾ രൂപപ്പെടുത്താനും കഴിയുന്ന ഒരാൾ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായത് തീർച്ചയായും ഈ രാജ്യത്തിന്റെ ഭാഗ്യാതിരേകമാണ്.
സ്വാതന്ത്ര്യം ലഭിച്ച് അധികകാലം പിന്നിടുന്നതിനു മുന്പുതന്നെ ഇന്ത്യക്കു ലോകരാഷ്ട്രങ്ങൾക്കിടയിൽ പ്രാമാണ്യം ലഭിച്ചതിനു പ്രധാന കാരണം നെഹ്റു എന്ന പ്രധാനമന്ത്രിയാണ്. നെഹ്റുവിന്റെ തികഞ്ഞ ജനാധിപത്യബോധം ലോകത്തിന്റെ മുഴുവൻ ആദരം നേടി. സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരെ നെഹ്റുവിനുണ്ടായിരുന്ന ശക്തമായ നിലപാടുകൾ സ്വാതന്ത്ര്യസമരകാലത്തുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാനവികതയുടെ പ്രചാരകൻ
യൂറോപ്പിൽ നവോത്ഥാന കാലഘട്ടം ഉയർത്തിയ മാനവികതാവാദവും ഇന്ത്യയിൽ ഗാന്ധിജി വളർത്തിയെടുത്ത മനുഷ്യസങ്കല്പങ്ങളും ഇണങ്ങിച്ചേർന്ന മാനവികതയുടെ പ്രയോക്താവായിരുന്നു നെഹ്റു. അദ്ദേഹത്തിന്റെ സാമൂഹ്യ -രാഷ്ട്രീയ തന്ത്രങ്ങളിൽ മനുഷ്യനുള്ള പ്രാധാന്യം പ്രകടമാണ്. നെഹ്റുവിന്റെ ദൃഷ്ടിയിൽ സ്വാതന്ത്ര്യവും സമത്വവും സാന്പത്തിക വികസനവും അന്തിമമായി വ്യക്തിയുടെ നന്മയ്ക്കും അവന്റെ പൂർണമായ വളർച്ചയ്ക്കുംവേണ്ടിയുള്ളതാണ്. സമൂഹത്തിന്റെ നന്മയെ വ്യക്തിയുടെ നന്മയിൽനിന്നോവ്യക്തിയുടെ നന്മയെ സമൂഹത്തിന്റെ നന്മയിൽനിന്നോ വേർതിരിക്കാനാവില്ല എന്നു ഗാന്ധിജിയെപ്പോലെ നെഹ്റുവും വിശ്വസിച്ചു.
അതുകൊണ്ടുതന്നെ സോഷ്യലിസ്റ്റ് അനുഭാവിയെങ്കിലും കമ്യൂണിസത്തെ അംഗീകരിക്കാൻ നെഹ്റുവിനു സാധിച്ചില്ല. സമാധാനപരമല്ലാത്ത ജനാധിപത്യം ജനാധിപത്യമല്ല എന്നദ്ദേഹം വിശ്വസിച്ചു.
സോവ്യറ്റ് റഷ്യ കൈവരിച്ച സോഷ്യലിസ്റ്റ് വ്യവസ്ഥിതി നെഹ്റുവിനെ ഏറെ ആകർഷിച്ചിരുന്നെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏകാധിപത്യ പ്രവണതയെ അംഗീകരിക്കാൻ അദ്ദേഹ ത്തിനു കഴിഞ്ഞില്ല. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വ്യക്തി ഇല്ലാതാകുന്ന അവസ്ഥയെ അനുകൂലിക്കുവാൻ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. റഷ്യയുമായി സൗഹൃദം പുലർത്തിയിരുന്ന നെഹ്റു തന്റെ റഷ്യൻ പര്യടനവേളയിൽ ഈ വസ്തുത തുറന്നുപറയാൻ മടിച്ചില്ല. നെഹ്റുവിന്റെ പ്രസംഗം കേൾക്കാനിടയായ ഒരു സ്കൂൾ വിദ്യാർഥിയാണ്, പിൽക്കാലത്ത് ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും നടപ്പിലാക്കിയ ഗോർബചോവ് എന്ന് രാമചന്ദ്ര ഗുഹ ഒരു ലേഖനത്തിൽ അനുസ്മരിച്ചിട്ടുണ്ട്.
ഫ്രഞ്ച് എഴുത്തുകാരൻ, ആജേ മൽഗാവ് ജവഹർലാൽ നെഹ്റുവിനോട് ഒരിക്കൽ ചോദിച്ചു: ""സ്വതന്ത്ര ഭാരതത്തിൽ പ്രധാനമന്ത്രിയായ അങ്ങ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രയാസം എന്തായിരുന്നു?'' നെഹ്റു മറുപടി പറഞ്ഞു: ""നീതിപൂർവകമായ വഴികളിലൂടെ, നീതിയിൽ അധിഷ്ഠിതമായ ഒരു ഭരണകൂടം സൃഷ്ടിക്കുക എന്നതായിരുന്നു, ഒന്ന്. മറ്റൊന്ന്, ഒരു മതാത്മകരാജ്യത്ത് മതേതര ഭരണകൂടം സൃഷ്ടിക്കുക എന്നതും.''
നവഭാരത ശില്പി
ജനങ്ങളുടെ മുഴുവൻ വിശ്വാസം ആർജിച്ചുകൊണ്ട് ഒരു പുതിയ ക്ഷേമരാഷ്ട്രത്തിന് അടിത്തറ പാകാൻ നെഹ്റുവിനു സാധിച്ചു എന്നതാണു ചരിത്രത്തിൽ അദ്ദേഹത്തിനുള്ള പ്രസക്തി. സുദീർഘമായ ഒരു കാലയളവിലെ യാതനാനിർഭരമായ സമരങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം ജനതയിൽ ഒട്ടേറെ മോഹനപ്രതീക്ഷകളുണർത്തുക സ്വാഭാവികമാണ്. പക്ഷേ, തികച്ചും ദരിദ്രമായ (സാന്പത്തികമായി) സാഹചര്യങ്ങളിൽ പിറന്നുവീണ രാഷ്ട്രത്തിന് ജനതയുടെ പ്രാഥമികാവശ്യങ്ങൾപോലും നിറവേറ്റുന്നതിന് കാലവിളംബം അനിവാര്യമായിരുന്നു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി അഭിമുഖീകരിക്കേണ്ടിവന്ന കാതലായ ഒരു പ്രശ്നം ഇതായിരുന്നു. പ്രതീക്ഷകൾക്കു മങ്ങലേല്പിക്കാതെ കാത്തിരിക്കുവാൻ ജനങ്ങളെ പരിശീലിപ്പിക്കുക.
ആർഭാടങ്ങളും സുഖലോലുപതയും വർണത്തെളിമയും എല്ലാം ഉപേക്ഷിച്ച് ലളിതജീവിതത്തിന്റെയും മിതവ്യയത്തിന്റെയും ശൈലി പിന്തുടരാൻ നെഹ്റു ജനങ്ങളെ പ്രേരിപ്പിച്ചു. അദ്ദേഹത്തിന്റെ ജീവിതശൈലിതന്നെ ജനങ്ങൾക്കു മാതൃകയായി. അഭ്യസ്തവിദ്യരായ യുവജനങ്ങൾ നെഹ്റുവിന്റെ ആരാധകരായതോടെ ലാളിത്യം മുഖമുദ്രയായ ഒരു ജീവിതശൈലി ഇന്ത്യൻ മധ്യവർഗത്തിന്റെ അടിസ്ഥാനസ്വഭാവമായി.
സാന്പത്തിക പരാധീനതകൾക്കിടയിലും ഉരുക്കുമില്ലുകളും ആറ്റമിക് റിയാക്ടറുകളും മറ്റ് അടിസ്ഥാന വ്യവസായങ്ങളും പൊതുമേഖലയിൽ തുറന്നുകൊണ്ട് നെഹ്റു ജനങ്ങൾക്കു പ്രതീക്ഷ പകർന്നു. പൊതുമേഖലയോട് നെഹ്റുവിനുണ്ടായിരുന്ന താത്പര്യം സോഷ്യലിസ്റ്റ് സങ്കല്പങ്ങൾ യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ജനങ്ങൾക്കു പകർന്നു.
ജനങ്ങൾക്കു ശാസ്ത്രാവബോധം പകരുന്നതിൽ നെഹ്റുവിനുണ്ടായിരുന്ന ആവേശം ഒരു നവസമൂഹരചനയ്ക്കു സഹായകമായി. ശാസ്ത്രസാങ്കേതികവിദ്യകളോടുള്ള അന്ധമായ ആരാധനയല്ല, മറിച്ച് അതിന്റെ മാനുഷികവും സാമൂഹികവുമായ മാനങ്ങളാണ് അദ്ദേഹത്തെ ആകർഷിച്ചത്. ശാസ്ത്രത്തിന്റെ കരാവലംബത്തോടുകൂടി കൃഷി, ചെറുകിട വ്യവസായം, ആരോഗ്യം തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ വരുത്തുവാൻ കഴിയുന്ന മാറ്റങ്ങളാണദ്ദേഹം പരിഗണിച്ചത്.
പല കാരണങ്ങളാൽ നെഹ്റുവിന്റെ ഇന്ത്യ നമുക്കു നഷ്ടപ്പെടുന്നുവോ എന്ന ആശങ്ക ഉയരുന്ന ഒരു ദശാസന്ധിയിലാണു നാം. ഈ സമയത്ത് നെഹ്റുവിനെ ഓർക്കാതിരിക്കുന്നതെങ്ങനെ?
ഡോ. ജോസ് പാറക്കടവിൽ