Friday, November 13, 2020 11:33 PM IST
ഈ വർഷത്തെ ലോക പ്രമേഹദിന പ്രമേയം "നഴ്സ്മാരും പ്രമേഹവും' എന്നതാണ്. പ്രമേഹരോഗത്തിന്റെ ചികിത്സയിൽ വളരെയധികം പങ്കുവഹിക്കുന്നവരാണ് നഴ്സുമാർ. പ്രത്യേകിച്ച് കോവിഡ് മഹാമാരിയുടെ കാലത്ത്. നഴ്സുമാരുടെ പരിചരണം, പ്രമേഹരോഗികളിൽ ദീർഘകാല സങ്കീർണതകൾ ഉണ്ടാകാതിരിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്. പ്രമേഹരോഗത്തിന്റെ ആരംഭദശ മനസിലാക്കാൻ സഹായിക്കുന്ന നഴ്സുമാർ പ്രമേഹ രക്തപരിശോധനകൾ രോഗിക്കു തനിയെ ചെയ്യാൻ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. കൂടാതെ ബോധവത്കരണം, ഇൻസുലിൻ എടുക്കാൻ പഠിപ്പിക്കൽ, രോഗിക്കു വ്രണമുണ്ടായാൽ പരിചരിക്കൽ, ആഹാരക്രമീകരണങ്ങൾ തുടങ്ങി പലതരത്തിലുള്ള സേവനമാണ് നഴ്സുമാർ ചെയ്യുന്നത്. രോഗിയെ എപ്പോഴും കാണുന്നതും അവരുടെ വിഷമതകൾ പങ്കുവയ്ക്കുന്നതും അവരെ സമാശ്വസിപ്പിക്കുന്നതുമെല്ലാം നഴ്സുമാരാണ്. കൂടാതെ, രോഗിയുടെ വിഷമതകൾ ഡോക്ടറോടു പറയുന്നതിലും ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി ചെയ്യുന്നതിന് രോഗിയെ ഓർമപ്പെടുത്തുന്നതിലും വളരെ പ്രശംസനീയമായ പങ്ക് നഴ്സുമാർ വഹിക്കുന്നുണ്ട്.
ബോഡിമാസ് ഇൻഡക്സ്
ഇന്ത്യക്കാർക്ക് ജനിതകമായി പ്രമേഹവും മറ്റു ജീവിതചര്യ രോഗങ്ങളും വരാൻ സാധ്യതയുണ്ട്. ഇതിൽ അമിത രക്തസമ്മർദം, ഹൃദ്രോഗം, ഉയർന്ന കൊഴുപ്പ്, പക്ഷാഘാതം, വൃക്കരോഗം, പൊണ്ണത്തടി എന്നിവയാണ് മുഖ്യം. അധ്വാനമില്ലായ്മ, വ്യായാമക്കറവ്, അമിത ആഹാരം, ഉപ്പും പഞ്ചസാരയും എണ്ണയും കൂടുതലുള്ള ആഹാരം, നാര് കുറഞ്ഞതും ഏറെ സംസ്കരിച്ചതുമായ ഭക്ഷണം, പുകവലി, മദ്യപാനം, മാനസിക പിരിമുറുക്കം തുടങ്ങിയവയാണ് ഈ രോഗങ്ങൾക്കു മുഖ്യകാരണം. ശരീരഭാരം നിയന്ത്രണത്തിലാണോ എന്ന് മനസിലാക്കാൻ ബോഡിമാസ് ഇൻഡക്സ് .(BMI) കണ്ടുപിടിച്ച് നിയന്ത്രിക്കുകയാണു വേണ്ടത്. BMI കണ്ടുപിടിക്കാൻ കിലോഗ്രാമിലുള്ള ശരീരഭാരത്തെ ആളുടെ മീറ്ററിലുള്ള ഉയരത്തിന്റെ വർഗംകൊണ്ടു ഹരിക്കണം. ഉദാ. 75 കിലോഗ്രാം ശരീരഭാരവും 1.75 മീറ്റർ ഉയരുവുമുള്ള ഒരാളുടെ BMI 24.5 ആയിരിക്കും. അമിതവണ്ണം ഇൻസുലിനോടുളള ശരീരത്തിന്റെ പ്രതികരണശേഷി കുറയ്ക്കുന്നു. ഇത് പ്രമേഹത്തിലേക്ക് നയിക്കുന്നു. BMI 23-24.9 ആവശ്യത്തിലധികവും 25-29.9 അമിതഭാരവും 30 ൽ കൂടുതൽ പൊണ്ണത്തടിയുമാണ്.
സാധ്യതയുള്ളവർ
അമിതവണ്ണമുള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, പാരമ്പര്യമായുള്ളവർ, ക്രമംതെറ്റിയ ആർത്തവമുള്ള പെണ്കുട്ടികൾ, രക്തത്തിൽ കൊഴുപ്പുള്ളവർ, നാലു കിലോഗ്രാമിൽ കൂടുതൽ തൂക്കമുള്ള കുട്ടിയെ പ്രസവിച്ച സ്ത്രീകൾ, കഴുത്തിലും കക്ഷത്തിലും മിനിസമുള്ള വെൽവെറ്റ് പോലെ ചർമ്മമുള്ളവർ തുടങ്ങിയവരെല്ലാം പ്രമേഹരോഗം വരാൻ സാധ്യതയുള്ളവരാണ്.
കൂടുതൽ മൂത്രവിസർജനം, പതിവില്ലാത്ത ദാഹം, അമിതവിശപ്പ്, പതിവില്ലാത്ത ഭാരനഷ്ടം, കടുത്തക്ഷീണം, ഇടയ്ക്കിടെ അണുബാധ, കാഴ്ചമങ്ങൽ, മുറിവ് ഉണങ്ങാനുള്ളകാലതാമസം, കൈകാലുകളിൽ പെരുപ്പും മരവിപ്പും, ചർമം, മോണ മൂത്രസഞ്ചി എന്നിവയിൽ ഇടയ്ക്കിടെ അണുബാധ, ആണുങ്ങളിൽ ഉദ്ധാരണശേഷിക്കുറവ് തുടങ്ങിയവയെല്ലാം പ്രമേഹത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം.
പ്രീ-ഡയബറ്റിസ്
പ്രമേഹം വരുന്നതിന് വർഷങ്ങൾക്കു മുന്പുതന്നെ പ്രീ-ഡയബറ്റിസ് ഉണ്ടാകും. രാത്രി എട്ടു മണിക്കൂർ ഫാസ്റ്റിംഗിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് 100നും 125നും ഇടയിലും ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂർ കഴിഞ്ഞുള്ള അളവ് 140നും 199നും ഇടയിലും ഉള്ളവർ പ്രീ-ഡയബറ്റിസ് ഗണത്തിൽപ്പെടുന്നു. ഇവർക്ക് അഞ്ച്-പത്ത് വർഷത്തിനുള്ളിൽ പ്രമേഹം വരാൻ സാധ്യത വളരെ കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വെറുംവയറ്റിൽ 126നു മുകളിലും ആഹാരം കഴിഞ്ഞ് രണ്ടു മണിക്കൂറിനുശേഷം 200 ന് മുകളിലുമായാൽ പ്രമേഹമുണ്ടെന്നു പറയും.
പ്രതിരോധം
പ്രമേഹം പ്രതിരോധിക്കാൻ സമീകൃതമായ ഒരു ആഹാരക്രമം പാലിക്കേണ്ടത് സുപ്രധാനമാണ്. ജീവിതചര്യരോഗങ്ങൾ അല്ലെങ്കിൽ സാംക്രമീകേതര രോഗങ്ങളെ നിയന്ത്രിക്കാൻ റോട്ടറി ഇന്ത്യ വിപുലമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉപ്പ്, എണ്ണ, മധുരം എന്നിവ ഒരു സ്പൂണ് കുറച്ചാൽ നമുക്ക് നാല് അടി മുന്നോട്ടുപോകാമെന്നതാണ് റോട്ടറി ഇന്ത്യയുടെ മുദ്രാവാക്യം. അതിന്റെകൂടെ കൃത്യമായ വ്യായാമവും ആഹാര ക്രമീകരണങ്ങളുമുണ്ടെങ്കിൽ ജീവിതശെെലീ രോഗങ്ങളെ പ്രതിരോധിക്കാം.
ഒരുദിവസം ഒരു ടീസ്പൂണ് ഉപ്പ്, മൂന്ന് ടീസ്പൂണ് എണ്ണ, അഞ്ച് ടീസ്പൂണ് പഞ്ചസാര എന്നിങ്ങനെയാണു വേണ്ടത്. ഇതിന്റെ 30 ശതമാനം കുറച്ചാൽ പ്രമേഹവും മറ്റു ജീവിതശൈലീ രോഗങ്ങളും പ്രതിരോധിക്കാൻ കഴിയും.
ദിവസവും 30-45 മിനിറ്റ് കൈവീശിയുള്ളനടത്തം, യോഗ, നീന്തൽ എന്നിവ ശരീരഭാരവും പ്രമേഹവും രക്തസമ്മർദവും നിയന്ത്രിക്കാൻ സഹായിക്കും. കലോറി കൂടിയ ആഹാരങ്ങൾ, ഉപ്പ്, എണ്ണ, പഞ്ചസാര എന്നിവ നിയന്ത്രിക്കുകയും കൂടുതൽ നാരുള്ള പച്ചക്കറികളും ഇലക്കറികളും കഴിക്കുകയും പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുകയും വേണം.
പ്രത്യേക ആഹാരക്രമം
പ്രമേഹരോഗികൾ നിർബന്ധമായും പ്രത്യേക ആഹാരക്രമം ശീലിക്കണം. പേസ്റ്ററി, കരിക്കിൻ വെള്ളം, തേങ്ങ, ശീതളപാനിയങ്ങൾ, മദ്യം ചേർന്ന പാനീയങ്ങൾ, ഏത്തപ്പഴം, മാന്പഴം, പൈനാപ്പിൾ, മുന്തിരി, ചക്കപ്പഴം, മൂത്ത ചക്ക, ആത്തപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി, ആത്തച്ചക്ക, കിഴങ്ങുവർഗങ്ങൾ, കപ്പ, ഉണക്കക്കപ്പ, ചേന, കാച്ചിൽ, ബിസ്കറ്റുകൾ, വിവിധ ധാന്യറൊട്ടി ഒഴികെയുള്ള ബേക്കറി സാധനങ്ങൾ എന്നിവ ഒഴിവാക്കണം. ഭക്ഷണപാത്രത്തിന്റെ നാലിലൊരു ഭാഗം ചോറ്, ചപ്പാത്തി, ദോശ, റാഗി തുടങ്ങിയവയിൽ ഏതെങ്കിലും കൊണ്ടു നിറയ്ക്കുക. പ്ലേറ്റിന്റെ ഒരു ഭാഗം മത്സ്യം, കോഴിയിറച്ചി എന്നിങ്ങനെ പ്രോട്ടീൻകൊണ്ടു നിറയ്ക്കണം. നാലിലൊരുഭാഗം വേവിച്ച പച്ചക്കറികളും മറ്റൊരു നാലിലൊരുഭാഗം വേവിക്കാത്ത കാരറ്റ്, വെള്ളരിക്ക, തക്കാളി, ഉള്ളി, എന്നിങ്ങനെയുള്ളവകൊണ്ടും നിറയ്ക്കണം. മദ്യപാനവും പുകവലിയും പൂർണമായി ഉപേക്ഷിക്കണം.
ഡോ. ജി. ഹരീഷ്കുമാർ
(ഭരണങ്ങാനം ഐഎച്ച്എം ഹോസ്പിറ്റലിലെ സീനിയർ ഫിസിഷ്യനും റോട്ടറി ഡിസ്ട്രിക്ട് 3211 പോസിറ്റീവ് ഹെൽത്ത് ചെയർമാനുമാണ് ലേഖകൻ)