Wednesday, November 11, 2020 11:51 PM IST
ഡിവൈഡ് ആന്‍ഡ് റൂള്‍. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കുടിലതന്ത്രം ബ്രിട്ടീഷുകാര്‍ വിജയകരമായി ഇന്ത്യയില്‍ നടപ്പിലാക്കിയതാണ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഇന്ത്യയിലെ ജനങ്ങളാകെ ശക്തമായി പ്രതികരിച്ചു തുടങ്ങിയെന്നു മനസിലാക്കിയാണ് വൈസ്രോയി കഴ്സണ് പ്രഭു ഈ നയം വിദഗ്ധമായി നടപ്പാക്കിയത്. ഹിന്ദു- മുസ്ലിം മതസ്പര്‍ധ വളര്‍ത്തിയുള്ള സംഘര്‍ഷങ്ങളിലൂടെ കോളനിവാഴ്ച നിലനിര്‍ത്താനായിരുന്നു ബ്രിട്ടീഷുകാരുടെ ശ്രമം.
സായിപ്പിന്റെ നല്ല കാര്യങ്ങള്‍ സ്വായത്തമാക്കിയില്ലെങ്കിലും കുടിലതന്ത്രങ്ങള്‍ പലതും സ്വതന്ത്രഭാരതത്തില്‍ ഇന്നും വ്യാപകമാണ്. രാജ്യപുരോഗതിക്കായി ഒറ്റക്കെട്ടായി മുമ്പോട്ടു പോകേണ്ടിയിരുന്ന ജനത ഹിന്ദു- മുസ്ലിം തുടങ്ങിയ ജാതി, മത തുരുത്തുകളില്‍നിന്നു പരസ്പരം തമ്മിലടിച്ചു നശിക്കുന്നു. ഇന്ത്യ- പാക്കിസ്ഥാന് വിഭജനം അടക്കമുള്ള മുറിവുകളില്നിന്നുപോലും ജനങ്ങള്‍ ഇനിയും മോചിതരായിട്ടില്ല. സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇന്ത്യയിലുണ്ടായ ജാതി, മത സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും അറുതിയില്ല.
ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന തന്ത്രം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. മുമ്പ് കോണ്‍ഗ്രസ് ആയിരുന്നു ഈ തന്ത്രത്തിന്റെ പ്രയോക്താക്കള്‍. എന്നാലിന്ന് ബിജെപി ഇക്കാര്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കുന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന നിലയിലാണിപ്പോള്‍ കോണ്‍ഗ്രസ്. വിതച്ചതു കൊയ്യുന്നു.
തന്ത്രങ്ങളുടെ തനിയാവര്‍ത്തനം
ബിഹാറില്‍ എന്‍ഡിഎ ഭരണം നിലനിര്‍ത്താന്‍ ഏറ്റവും സഹായിച്ചത് ഭരണവിരുദ്ധ വോട്ടുകളുടെ ഭിന്നിപ്പിക്കല്‍ ഫലപ്രദമായി നടപ്പായതുകൊണ്ടുകൂടിയാണ്. യുപി, മധ്യപ്രദേശ് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നേരത്തേ ബിജെപി ലളിതമായി നടപ്പാക്കിയ തന്ത്രങ്ങളുടെ തനിയാവര്‍ത്തനം ബിഹാറിലും കാണാനാകും.
മായാവതിയുടെ ബിഎസ്പി, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം (ഓള് ഇന്ത്യ മജ്ലിസ്-ഇ- ഇത്തേഹാദ്-ഉല്- മുസ്ലിമീന്), രാം വിലാസ് പാസ്വാന്റെ മകന് ചിരാഗ് പസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി), ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി എന്നിവയാണ് പ്രതിപക്ഷ വോട്ടുകളില്‍ പല തലത്തില്‍ പല രീതികളില്‍ കടന്നുകയറിയത്. നാലു സീറ്റുകളില്‍ ജയിച്ച ജിതിന് റാം മാന്‍ജിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയും പിന്നോക്ക വോട്ടുകള്‍ പ്രതിപക്ഷത്തേക്കു പോകാതെ തടഞ്ഞു. ബിഎസ്പിക്കും ഒരു സീറ്റില്‍ ജയിക്കാനായി.
കേന്ദ്രത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയാണെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിനോടുള്ള പസ്വാന്റെ വൈരം മുതലാക്കിയാണ് 137 സീറ്റുകളില്‍ എല്‍ജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ഒരു സീറ്റില്‍ മാത്രമാണ് ജയിച്ചതെങ്കിലും 34 മണ്ഡലങ്ങളില്‍ ജെഡിയുവിന്റെ പരാജയത്തിനും മറ്റിടങ്ങളില്‍ നിതീഷ് വിരുദ്ധ, ഭരണ വിരുദ്ധ വോട്ടുകള്‍ മുറിച്ചെടുക്കുന്നതിലും ചിരാഗ് പസ്വാന് വിജയിച്ചു. നിതീഷിന്റെ കരുത്തു കുറച്ചെങ്കിലും തുടര്‍ച്ചയായ നാലാം തവണയും അദ്ദേഹം മുഖ്യമന്ത്രിയാകുന്നതു തടയാന്‍ പക്ഷേ കൊച്ചു പസ്വാന് കഴിഞ്ഞില്ല.
ഒവൈസിയുടെ ഒളിയും മറയും
ഹൈദരാബാദുകാരനായ എഐഎഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ബിഹാറിലെ കളികള്‍ക്ക് പക്ഷേ രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്. യുപി, മധ്യപ്രദേശ്, രാജസ്ഥാന് അടക്കം മറ്റു സംസ്ഥാനങ്ങളിലും മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചു ശക്തി നേടാന്‍ ഒവൈസി മറന്നിട്ടില്ല. പാര്‍ലമെന്റിലും പൊതുവേദികളിലും ബിജെപിക്കും സംഘപരിവാറിനുമെതിരെ അതിരൂക്ഷമായി വിമര്‍ശിക്കുമ്പോഴും ഫലത്തില്‍ ബിജെപി വിരുദ്ധ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിലാണ് ഒവൈസിയുടെ ശ്രദ്ധ.
വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രം വിജയകരമായി നടപ്പാക്കിയാണ് ഇത്തവണ ബിഹാറില്‍ ഒവൈസിയുടെ പാര്‍ട്ടി അഞ്ച് എംഎല്‍എമാരെ വിജയിപ്പിച്ചത്. 243 അംഗ നിയമസഭയില്‍ 20 ഇടങ്ങളിലാണ് ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ചത്. ഇതില്‍ 14 മണ്ഡലങ്ങളും മുസ്ലിം ഭൂരിപക്ഷ സീമാഞ്ചല്‍ മേഖലയില്‍. രാജ്യത്തെ തന്നെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നാണിത്.
മായാവതിയുടെ ബിഎസ്പി, ഉപേന്ദ്ര കുഷ്വാഹയുടെ ആര്‍എല്‍എസ്പി പാര്‍ട്ടികളുമായി ചേര്‍ന്ന് ‘മഹാ ജനാധിപത്യ മതേതര മുന്നണി’ (ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലര്‍ ഫ്രണ്ട്) രൂപീകരിച്ചായിരുന്നു ഈ മല്‍സരം. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളുടെ മഹാസഖ്യത്തിന്റെ (മഹാഗഡ്ബന്ധന്) വോട്ടുകളില്‍ കടന്നുകയറാന്‍ മഹാ ജനാധിപത്യ മതേതര മുന്നണിയെ ബിജെപി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയായിരുന്നു.
എങ്കിലും ഒവൈസിയുടെ പാര്‍ട്ടി മല്‍സരിച്ച 20 സീറ്റുകളില്‍ എട്ടിടത്തു വിജയിക്കാന്‍ മഹാസഖ്യത്തിനു കഴിഞ്ഞു. മുസ്ലിം, യാദവ, അതി പിന്നാക്ക ജാതികളിലെയും സവര്‍ണരിലെയും ഒരു വിഭാഗം വോട്ടുകള്‍ സ്വന്തമാക്കാന്‍ ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് സഖ്യത്തിനായതാണു കാരണം.
ബിജെപി, ജെഡിയു വിജയിച്ച എട്ടു സീറ്റുകളില്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കടന്നുകൂടിയത്. 243 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റുകളേക്കാള്‍ വെറും മൂന്നു സീറ്റുകള്‍ മാത്രമാണ് ഭരണം പിടിക്കാന്‍ എന്‍ഡിഎയെ സഹായിച്ചത്. മഹാസഖ്യം 110 സീറ്റിലൊതുങ്ങിയപ്പോള്‍ ഒവൈസിയുടെ പാര്‍ട്ടിക്കും അഞ്ച് എംഎല്‍എമാര്‍ കിട്ടി.
ഹില്‍സ മണ്ഡലത്തില്‍ വെറും 12 വോട്ടുകള്‍ക്കാണ് ജെഡിയു ജയിച്ചത്. തര്‍ക്കം ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പു കമ്മീഷന് ഇവിടെ വിജയിയെ പ്രഖ്യാപിച്ചതിനെതിരെ ആര്‍ജെഡി പരാതി നല്‍കിയിട്ടുണ്ട്. ബര്‍ബിംഗ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗജനനന് ഷാഹിയെ 113 വോട്ടുകള്‍ക്കാണ് ജെഡിയുവിലെ സുദര്ശന് കുമാര്‍ തോല്‍പ്പിച്ചത്.
ഇടംവലം നോക്കി പഠിക്കണം
മഹാസഖ്യത്തില്‍ 70 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ജയിക്കാനായത് 19 ഇടത്ത് മാത്രം. സിപിഐഎംഎല്‍, സിപിഐ, സിപിഎം പാര്‍ട്ടികള്‍ മല്‍സരിച്ച 29 സീറ്റുകളില്‍ 16 ഇടത്ത് ജയം നേടി. ദീപാങ്കര്‍ ഭട്ടാചാര്യ നേതൃത്വം നല്കുന്ന സിപിഐഎംഎല്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ്) 12 സീറ്റുകള്‍ നേടിയപ്പോള്‍ സിപിഎമ്മും സിപിഐയും രണ്ടു വീതം സീറ്റുകള്‍ കരസ്ഥമാക്കി.
കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും 50 വീതം സീറ്റുകള്‍ നല്കിയിരുന്നെങ്കില് മഹാസഖ്യം അധികാരത്തിലെത്തുമായിരുന്നു എന്നാണ് ദീപാങ്കര്‍ ഇന്നലെ അവകാശപ്പെട്ടത്. കേരളത്തില്‍ സിപിഐഎംഎലിനെ അടുപ്പിക്കില്ലെങ്കിലും ബിഹാറില്‍ അവരുടെ തോളിലേന്തിയാണ് സിപിഎമ്മും സിപിഐയും രണ്ടുവീതം എംഎല്‍എമാരെ വിജയിപ്പിച്ചത്.
എത്ര കൊണ്ടാലും പഠിക്കില്ലെന്ന വാശിയിലാണു പക്ഷേ കോണ്‍ഗ്രസ്. ബിഹാറിലും യുപി, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക അടക്കം ഉപതെരഞ്ഞെടുപ്പുകളിലും നാണംകെട്ട തോല്‍വിക്കു ശേഷവും ന്യായീകരണങ്ങള്‍ കണ്ടെത്തി തടിതപ്പാനാണ് കോണ്‍ഗ്രസ് ഇന്നലെയും ശ്രമിച്ചത്. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ഏറ്റ കനത്ത പരാജയം വിലയിരുത്താനോ, തിരുത്തലുകള്‍ വരുത്താനോ, ഭാവി തലമുറയ്ക്കു പ്രതീക്ഷ നല്‍കാനോ കോണ്‍ഗ്രസിന് ഇനിയും കഴിഞ്ഞിട്ടില്ല.
കണ്ണു തുറന്നാല്‍ കരകയറാം
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കരുത്തരായ നേതൃത്വത്തെ കണ്ടെത്തി ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് താഴെത്തട്ടു മുതല്‍ പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് ഇനിയും തിരിച്ചുവരവ് സാധ്യമാകും. അവസരത്തിനൊത്തു കളം മാറുന്ന പല പ്രാദേശിക പാര്‍ട്ടികളെ അപേക്ഷിച്ച് ബിജെപിക്ക് ദേശീയ തലത്തില്‍ ബദല്‍ ആകാന്‍ ഇപ്പോഴും കോണ്‍ഗ്രസ് ആണുള്ളത്. പക്ഷേ സോണിയയും രാഹുലും അവരുടേതായ തലത്തില്‍ പാര്‍ട്ടിക്കു കരുത്തു പകരുമെങ്കിലും പുതിയൊരു നേതൃത്വം ഉണ്ടാകുക പ്രധാനമാണ്.
തോല്‍വികള്‍ പരമ്പരകളാകുമ്പോഴും ഗ്രൂപ്പിസവും തമ്മിലടികളും അവസാനിപ്പിക്കാനും കഴിവുള്ള നേതാക്കളെ അംഗീകരിക്കാനും പുതുനേതൃത്വത്തിനു വഴിമാറാനും ഇപ്പോഴത്തെ നേതാക്കള്‍ തയാറാകുമോയെന്നതാണ് ചോദ്യം. ദേശീയ തലത്തില്‍ മുഴുസമയ പ്രസിഡന്റ് പോലുമില്ലാതെ അലയുന്ന കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ തകര്‍ച്ച വരെ പാഠം പഠിക്കില്ലേയെന്നാണ് പല കോണ്‍ഗ്രസുകാരും ചോദിക്കുന്നത്.
ദുര്‍ബലമായ പ്രതിപക്ഷമാണു ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വലിയ ശക്തി. പകല്‍ പോലെ വ്യക്തമായ രാഷ്ട്രീയ ബോധ്യങ്ങള്‍ക്കായി കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു കൂടുതല്‍ തിരിച്ചടികള്‍ ആവശ്യമില്ല. ബിഹാറില്‍ നൂലിഴയ്ക്കു ഭരണം നഷ്ടമായതിന്റെ പഴി മുഴുവന്‍ കോണ്‍ഗ്രസിന്റെ തലയില്‍ വച്ചു തടിതപ്പുന്ന ഇടതുപാര്‍ട്ടികളും പുതിയ ഇന്ത്യയിലെ രാഷ്ട്രീയം പൂര്‍ണമായി മനസിലാക്കിയിട്ടില്ല.
കണ്ണടച്ച് ഇരുട്ടാക്കരുത്
തൃണമൂല്‍, എസ്പി, ബിഎസ്പി, ബിജെഡി, തെലുങ്കുദേശം, ടിആര്‍എസ് പോലുള്ള പാര്‍ട്ടികളും ജെഡിയു, അണ്ണാ ഡിഎംകെ അടക്കമുള്ള ബിജെപി സഹയാത്രികരും കൂടുതല്‍ തകര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ്. ബിജെപിയും സംഘപരിവാറും അരയും തലയും മുറുക്കി പതിനെട്ടടവുകളും പുറത്തെടുത്താണ് കളിക്കുന്നത്. ബിജെപി ഇതര പാര്‍ട്ടികള്‍ക്കു മുന്നിലെ വെല്ലുവിളികള്‍ വലുതാണ്. കണ്ണടച്ചാല്‍ ഇരുട്ടാകില്ല.
അടുത്ത 50 വര്‍ഷത്തേക്കു തുടര്‍ഭരണവും 2025-ഓടെ ഹിന്ദു രാഷ്ട്രവുമെന്ന ആര്‍എസ്എസിന്റെ സ്വപ്നം നിസാരമല്ല. ബിഹാറില്‍ കിട്ടുമായിരുന്ന അവസരം കളഞ്ഞുകുളിച്ചതിനും പരാജയ പരമ്പരകള്‍ക്കും പരിഹാരം എളുപ്പമല്ല. ജനങ്ങളോടൊത്തു നിന്നുള്ള സത്യസന്ധമായ രാഷ്ട്രീയവും തമ്മിലടി മറന്നുള്ള പ്രതിപക്ഷ ഐക്യവുമില്ലെങ്കില്‍ ബിജെപിയുടെ ജൈത്രയാത്ര തടയാനായേക്കില്ല. ബിഹാര്‍ ജനവിധി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കാകെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാകും.
ജോര്‍ജ് കള്ളിവയലില്‍